ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻ കീ ബാത്ത് റേഡിയോ പ്രഭാഷണത്തിനു ബദലായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഓൺലൈനിൽ ജനങ്ങളുമായി സംവദിക്കാനൊരുങ്ങുന്നു. ഇത് ഏതുതരത്തിലാവണമെന്ന ആസൂത്രണം നടക്കുകയാണെന്നും എപ്പോൾ തുടങ്ങുമെന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ലെന്നും ഉന്നത കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. ഒരാഴ്ചയ്ക്കകം അന്തിമരൂപമായേക്കും.വിവിധ സാമൂഹികമാധ്യമങ്ങളിലൂടെ കോൺഗ്രസ് ആശയങ്ങൾക്കും പ്രവർത്തനങ്ങൾക്കും കഴിയുന്നത്ര പ്രചാരണം നൽകലാണ് ഓൺലൈൻ സംവാദത്തിലൂടെ രാഹുൽ ലക്ഷ്യമിടുന്നത്. കോവിഡുമായി ബന്ധപ്പെട്ട് വിവിധ വിദഗ്ധരുമായി സംവദിച്ചത് സാമൂഹികമാധ്യമങ്ങൾ ഏറ്റെടുത്തതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഈ നീക്കം.സ്വന്തം ഗ്രാമങ്ങളിലെത്താൻ നൂറുകണക്കിനു കിലോമീറ്ററുകൾ നടന്നുതളർന്ന മറുനാടൻ തൊഴിലാളികളുമായി ഡൽഹിയിലെ സുഖ്‌ദേവ് വിഹാറിൽ രാഹുൽ സംസാരിച്ചത് ഏഴരലക്ഷത്തിലധികം പ്രാവശ്യമാണ് യൂട്യൂബിൽ മാത്രം കണ്ടത്. ആരോഗ്യവിദഗ്ധരായ ആശിഷ് ഝായുമായും ജൊഹാൻ ജെസിക്കുമായുമുള്ള സംഭാഷണം 91,000-ത്തിലധികം പ്രാവശ്യവും കണ്ടു. കോവിഡിനുശേഷമുള്ള കാലത്ത് എളുപ്പത്തിലും അധിക സാമ്പത്തിക ബാധ്യതയില്ലാതെയും പാർട്ടിപ്രവർത്തകരോട് ഈ രീതിയിൽ സംവദിക്കാമെന്ന ചിന്തയാണ് ഇത്തരമൊരാശയത്തിലേക്കു നീങ്ങാൻ കോൺഗ്രസിനു പ്രേരണയായത്.2017 ഓഗസ്റ്റിൽതന്നെ രാഹുൽ ഗാന്ധി യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നു. നിലവിൽ 2.95 ലക്ഷംപേർ ഈ ചാനൽ സബ്‌സ്ക്രൈബ് ചെയ്തിട്ടുണ്ട്. 2017 ഒക്ടോബറിൽ തുടങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യൂട്യൂബ് ചാനലിനെ 64 ലക്ഷത്തിലധികം പേരും പിന്തുടരുന്നു.ട്വിറ്ററിൽ മോദിക്ക് 5.79 കോടി ഫോളോവേഴ്സും രാഹുലിന് 1.44 കോടി ഫോളോവേഴ്സുമാണുള്ളത്. ഫെയസ്ബുക്കിലിത് യഥാക്രമം 4.5 കോടിയും 32 ലക്ഷവുമാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2Xs4lkH
via IFTTT
0 അഭിപ്രായങ്ങള്‍