ന്യൂഡൽഹി: ലഡാക്കിലെ നിയന്ത്രണരേഖയിൽ ചൈന നടത്തിയ കടന്നുകയറ്റം ആശങ്കാജനകമാണെന്ന് യുഎസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സ് ഫോറിൻ അഫയേഴ്സ് കമ്മിറ്റി അധ്യക്ഷൻ എലിയോട്ട് ഏംഗൽ. രാജ്യങ്ങളുടെ അതിർത്തി സംബന്ധിക്കുന്ന വിഷയം നയതന്ത്രപരമായി കൈകാര്യം ചെയ്യണമെന്നും നിലവിലെ മാനദണ്ഡം അടിസ്ഥാനമാക്കി പ്രശ്നപരിഹാരം കാണമെന്നും ഏംഗൽ ചൈനയോട് ആവശ്യപ്പെട്ടു. ഇന്ത്യാ-ചൈന അതിർത്തിയിൽ ചൈന നടത്തുന്ന അതിർത്തിലംഘനം ആശങ്കയുളവാക്കുന്നുവെന്നും അന്താരാഷ്ട്രനിയമമനുസരിച്ച് ഇന്ത്യയുമായുള്ള അതിർത്തിപ്രശ്നം പരിഹരിക്കുന്നതിന് പകരം അയൽരാജ്യങ്ങളുമായുള്ള പ്രശ്നങ്ങൾ രൂക്ഷമാക്കാൻ ചൈന വീണ്ടും ശ്രമിക്കുകയാണെന്നും ഏംഗൽ കുറ്റപ്പെടുത്തി. കരുത്താണ് ശരി എന്ന് കരുതുന്ന ലോകത്തല്ല നാം ജീവിക്കുന്നതെന്നും എല്ലാ രാജ്യങ്ങളും ഒരേ തരത്തിലുള്ള പെരുമാറ്റച്ചട്ടം അനുസരിക്കാൻ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. അതിർത്തി പ്രശ്നപരിഹാരത്തിനായി എല്ലാവർക്കും അഭിലഷണീയമായ രീതി ചൈന സ്വീകരിക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. "I strongly urge China to respect norms and use diplomacy and existing mechanisms to resolve its border questions with India." -Chairman @RepEliotEngel https://t.co/say45WUhBt — House Foreign Affairs Committee (@HouseForeign) June 1, 2020 മെയ് ആദ്യമുതൽ ലഡാക്കിലെ അതിർത്തിയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം നിലനിൽക്കുകയാണ്. ചൈനയുടെ സൈന്യം നിയന്ത്രണരേഖ ലംഘിച്ചതായി ഇന്ത്യ ആരോപിച്ചിരുന്നു. ഈ ആരോപണം ചൈന ശക്തമായി നിഷേധിക്കുകയും ചെയ്തു. സാധാരണയുള്ള പട്രോളിങ് മാത്രമാണ് സൈന്യം നടത്തിയതെന്ന് ചൈന വാദം തുടർന്നു. പിന്നീട് ഇരു രാജ്യങ്ങളും നിയന്ത്രണരേഖയ്ക്ക് സമീപം സൈനിക സജ്ജീകരണങ്ങൾ ശക്തമാക്കി. ഇന്ത്യ നിയന്ത്രണരേഖ കടന്നെത്തിയതായി ചൈനയും ആരോപിച്ചു. ഇരു സൈന്യങ്ങളും തമ്മിൽ മുഖാമുഖം വരികയും ഏതാനും സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 1962 ലെ ഇന്ത്യ-ചൈന യുദ്ധത്തെ തുടർന്ന് അതിർത്തി വിഷയത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം തുടർന്നു വരികയാണ്. 3,500 കിലോമീറ്ററോളം വരുന്ന അതിർത്തിരേഖയുടെ സമീപപ്രദേശങ്ങളെ സംബന്ധിച്ച് ഇരു രാജ്യങ്ങളും അവകാശത്തർക്കം ഉന്നയിച്ചു വരികയാണ്. അതിർത്തി തർക്കത്തിൽ ഇടപെടാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സന്നദ്ധത അറിയിച്ചിരുന്നെങ്കിലും ഇന്ത്യയും ചൈനയും അത് നിരസിച്ചിരുന്നു. Content Highlights: US Foreign Affairs Panel Chief Slams Chinese Aggression Against India
from mathrubhumi.latestnews.rssfeed https://ift.tt/3gIzEPJ
via IFTTT
0 അഭിപ്രായങ്ങള്‍