സ്റ്റോക്ഹോം: പാകിസ്താനിൽ നിന്ന് രക്ഷപ്പെട്ട് സ്വീഡനിൽ രാഷ്ട്രീയ അഭയം തേടിയ ബലൂച് മാധ്യമപ്രവർത്തകൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. സാജിദ് ഹുസൈൻ എന്ന മാധ്യമപ്രവർത്തകനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മാർച്ച് മാസം മുതൽ ഇദ്ദേഹത്തെ കാണാതായിരുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയിട്ട് ഓരാഴ്ചയോളമായെന്നാണ് വിവരം. മാർച്ച് രണ്ടിനാണ് സാജിദ് ഹുസൈനെ കാണാതാകുന്നത്. ഏപ്രിൽ 23 ന് സ്റ്റോക്ഹോമിന് സമീപമുള്ള അപ്സലയിൽ ഫൈറിസ് നദീതീരത്ത് നിന്നാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുന്നതെന്ന് എ.എഫ്.പി റിപ്പോർട്ടിൽ പറയുന്നു. മൃതദേഹ പരിശോധനയിൽ മരണത്തിൽ അസ്വഭാവികതയുണ്ടെന്നാണ് വെളിപ്പെട്ടത്. അപകടമോ കൊലപാതകമോ ആതമഹത്യയോ ആകാം. എന്നാൽ കാരണം നിലവിൽ അവ്യക്തമാണെന്നാണ് പോലീസ് പറയുന്നത്. പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യയിൽ പ്രവർത്തിച്ചിരുന്ന ബലൂചിസ്താൻ ടൈംസ് എന്ന ഓൺലൈൻ മാധ്യമത്തിന്റെ ചീഫ് എഡിറ്ററായിരുന്നു സാജിദ് ഹുസൈൻ. പ്രവിശ്യയിലെ മയക്കുമരുന്ന് കള്ളക്കടത്തുകൾ, ആളുകളെ തട്ടിക്കൊണ്ടുപോകൽ, സംഘടിത കുറ്റകൃത്യങ്ങൾ, ഭീകരവാദ പ്രവർത്തനങ്ങൾ എന്നിവയ്ക്കെതിരെ നിരന്തരം ശബ്ദമുയർത്തിയ ആളായിരുന്നു സാജിദ്. വധഭീഷണികളെ തുടർന്ന് പാകിസ്താനിൽ നിന്ന് പലായനം ചെയ്ത് സ്വീഡനിൽ രാഷ്ട്രീയാഭയം തേടിയ ഇദ്ദേഹം അപ്സലായിൽ പാർട്ട് ടൈം പ്രൊഫസർ ആയി ജോലി ചെയ്യുകയായിരുന്നു. 2012ലാണ് ഇദ്ദേഹം പാകിസ്താനിൽ നിന്ന് പലായനം ചെയതത്. 2017ൽ സ്വീഡനിൽ എത്തി. 2019ൽ സ്വീഡൻ ഇദ്ദഹത്തിന് രാഷ്ട്രീയാഭയം നൽകി. Content Highlights:Baloch journalist who fled from Pakistan, found dead in Sweden
from mathrubhumi.latestnews.rssfeed https://ift.tt/2VWa15w
via IFTTT
0 അഭിപ്രായങ്ങള്‍