കരിപ്പൂർ: വിദേശത്തുമരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ രാജ്യത്തെത്തിക്കാനുള്ള നിരോധനം കേന്ദ്രസർക്കാർ പിൻവലിച്ചതിനുപിറകെ ഏഴ് മൃതദേഹങ്ങൾ കരിപ്പൂരെത്തിച്ചു. ചരക്കുകയറ്റാനെത്തിയ ഫ്ലൈ ദുബായ് വിമാനത്തിലാണ് മൃതദേഹങ്ങൾ കോഴിക്കോട് വിമാനത്താവളത്തിലെത്തിച്ചത്.വിവിധ രാജ്യങ്ങളിലായി മരിച്ച കണ്ണൂർ സ്വദേശി ഡേവിഡ് ഷാനി പറമ്പൻ , തൃശ്ശൂർ ജില്ലക്കാരനായ സത്യൻ, തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശി ശ്രീനിവാസൻ മുത്തു ക്കറുപ്പൻ, ഗോവ സ്വദേശി ഹെൻറി ഡിസൂസ, പത്തനംതിട്ട ജില്ലക്കാരായ കോശി മത്തായി, സിജോ ജോയ്, കൊല്ലം ജില്ലക്കാരനായ ജോൺ ജോൺസൺ എന്നിവരുടെ മൃതദേഹങ്ങളാണ് കരിപ്പൂരെത്തിച്ചത്. ഇവ ആംബുലൻസുകളിൽ സ്വദേശത്തേക്ക് കൊണ്ടുപോയി. മൃതദേഹങ്ങൾ വിമാനത്താവളത്തിൽനിന്ന് വിട്ടുകിട്ടാൻ താമസിച്ചത് ഏറ്റുവാങ്ങാനെത്തിയവരെ വലച്ചു. കേന്ദ്രസർക്കാരിനുകീഴിൽ വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന ആരോഗ്യവകുപ്പിനാണ് മൃതദേഹങ്ങൾ ക്വാറന്റൈൻ ചെയ്യാനും വിട്ടുകൊടുക്കാനുമുള്ള അധികാരം. രാവിലെ 11.30-ന് കോഴിക്കോട് വിമാനത്താവളത്തിൽ മൃതദേഹങ്ങൾ എത്തിയെങ്കിലും നടപടിക്രമങ്ങൾ വൈകി. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഇടപെട്ടശേഷമാണ് ഗോവസ്വദേശിയുടെ മൃതദേഹം വിട്ടുനൽകിയത് വൈകീട്ട് 3.30-നാണ് പരിശോധനകൾ പൂർത്തിയാക്കി ആദ്യ മൃതദേഹം പുറത്തെത്തിച്ചത്.രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വിമാനസർവീസ് നടക്കാത്തതിനാലാണ് മൃതദേഹങ്ങൾ കോഴിക്കോട്ടെത്തിച്ചത്. കോഴിക്കോടുനിന്ന് യു.എ. ഇയിലേക്ക് പഴങ്ങളും പച്ചക്കറികളും കയറ്റുമതിചെയ്യുന്നവർ ചാർട്ടർ ചെയ്ത വിമാനമാണ് ഫ്ലൈ ദുബായ്. ഇതിലാണ് പ്രവാസി സംഘടനകളുടെ ശ്രമഫലമായി മൃതദേഹങ്ങൾ രാജ്യത്തെത്തിക്കാനായത്. വിവിധ രാജ്യങ്ങളിൽ മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ ദുബായിൽ എത്തിച്ചാണ് കോഴിക്കോട്ടേക്കയച്ചത്.വിമാനം 20 ടൺ പഴം, പച്ചക്കറികളുമായി ദുബായിലേക്ക് മടങ്ങി.
from mathrubhumi.latestnews.rssfeed https://ift.tt/2KFgXO0
via IFTTT
0 അഭിപ്രായങ്ങള്‍