തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാൻ ഓർഡിനൻസ് ഇറക്കാൻ നിയമസാധുത പരിശോധിച്ച് സർക്കാർ. ബുധനാഴ്ച മന്ത്രിസഭാ യോഗം ഇക്കാര്യം ചർച്ചചെയ്യും. ശമ്പളത്തിന്റെ ഒരു വിഹിതം മാറ്റിവെക്കാനുള്ള ഉത്തരവ് പ്രതിപക്ഷ സംഘടനകളുടെ ഹർജികൾ പരിഗണിച്ച് ഹൈക്കോടതി സ്റ്റേ ചെയ്തതിനെത്തുടർന്നാണ് ഈ നീക്കം. ഏപ്രിലിലെ ശമ്പളവിതരണം വൈകുമെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ശമ്പളം മാറ്റിവെക്കാൻ നിയമപരമായ മാർഗം കണ്ടെത്തിയശേഷം ശമ്പളവിതരണം തുടങ്ങിയാൽ മതിയെന്നാണ് ഇപ്പോഴത്തെ നിലപാട്. ഏപ്രിലിലെ ശമ്പളത്തിൽത്തന്നെ കുറവുവരുത്തണമെന്ന നിലപാടിൽ മാറ്റമില്ല. അപ്പീൽ നൽകേണ്ടതില്ലെന്നാണു തീരുമാനമെന്നും സർക്കാർവൃത്തങ്ങൾ പറഞ്ഞു. കോടതിയുത്തരവിന്റെ പകർപ്പ് ചൊവ്വാഴ്ച വൈകുന്നേരംവരെ സർക്കാരിനു കിട്ടിയിരുന്നില്ല. വിധി പഠിച്ചശേഷം ഏതു തരത്തിലുള്ള ഓർഡിനൻസ് വേണമെന്നു തീരുമാനിക്കും. പൊതുജനാരോഗ്യ പ്രതിസന്ധിയുടെ ഭാഗമായി ശമ്പളം മാറ്റിവെക്കാൻ അനുവദിക്കുന്ന ഓർഡിനൻസിനാണ് സാധ്യതയേറെയും. ശമ്പളം പിടിക്കാനുള്ള ഉത്തരവ് നിയമപരമല്ലെന്നാണു കോടതിയുടെ സമീപനം. ഇത് ഓർഡിനൻസിലൂടെ നിയമപരമാക്കാനാണു ശ്രമം. കോടതിവിധി എന്തായാലും ഏപ്രിലിലെ ശമ്പളം പൂർണമായി നൽകാൻ സർക്കാരിനു പണമില്ല. അടച്ചിടൽകാരണം വരുമാനമില്ല. ആ സാഹചര്യത്തിൽ മാസംതോറും ആറുദിവസത്തെ ശമ്പളം (20 ശതമാനം) സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതുവരെ നൽകാൻ സർക്കാരിനാവില്ല. ഇനി സ്റ്റേ പാലിച്ച് മുഴുവൻ ശമ്പളം നൽകാൻ തീരുമാനിച്ചാലും ശമ്പളവിതരണം വൈകും. കാരണം ആറുദിവസത്തെ ശമ്പളം കുറച്ചുള്ള ബില്ലുകളാണ് ഇത്തവണ തയ്യാറാക്കിയത്. അവ നടപടിക്രമങ്ങൾ പൂർത്തിയാക്കി സ്പാർക്കിൽ ഉൾപ്പെടുത്തുകയും ചെയ്തു. മുഴുവൻ ശമ്പളവും നൽകണമെങ്കിൽ പുതിയ ബില്ലുകൾ തയ്യാറാക്കണം. Content Highlights:ordinance for salary cut, government discussing legal matters
from mathrubhumi.latestnews.rssfeed https://ift.tt/35bXHkK
via IFTTT
0 അഭിപ്രായങ്ങള്‍