അസർ ബാങ്കുവിളി സാക്ഷി; യാക്കൂബ് യാത്രയായി

കൊച്ചി: മട്ടാഞ്ചേരിയിലെ കച്ചി ഹനഫി മസ്ജിദിലേക്കുള്ള വഴിയിലേക്ക് ആംബുലൻസ് എത്തുമ്പോൾ ചുറ്റുമുള്ള കെട്ടിടങ്ങളിലെ ജാലകങ്ങൾക്കപ്പുറത്തുനിന്ന് ഒരുപാടുകണ്ണുകൾ പുറത്തേക്കുനീണ്ടു. കണ്ണുമാത്രം കാണുംവിധത്തിൽ ശരീരം മുഴുവൻ സുരക്ഷിതമായി പൊതിഞ്ഞുകെട്ടിയ രൂപത്തിൽ പുറത്തിറങ്ങിയ ഡ്രൈവർ ആംബുലൻസിന്റെ വാതിൽതുറന്നു. കറുപ്പ് പുതപ്പിച്ച് മൂടിക്കെട്ടിയ യാക്കൂബിന്റെ മൃതദേഹം സ്ട്രച്ചറിൽ പള്ളിപ്പറമ്പിലേക്ക് എടുക്കുമ്പോൾ അകത്തുനിന്ന് അസർ നമസ്കാരത്തിന്റെ അടയാളമായി ബാങ്കുവിളി മുഴങ്ങി.കളമശ്ശേരി മെഡിക്കൽകോളേജിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പള്ളിയിലെ കബറടക്കത്തിനുള്ള എല്ലാ ഒരുക്കവും പൂർത്തിയാക്കിയശേഷമാണ് അങ്ങോട്ടേക്ക് കൊണ്ടുവന്നത്. ബന്ധുക്കളെ വീഡിയോയിലൂടെ കാണിച്ചുകൊടുത്തശേഷം മൃതദേഹം ലോകാരോഗ്യസംഘടനയുടെ മാർഗനിർദേശങ്ങൾ പൂർണമായും പാലിച്ച് പൊതിഞ്ഞുകെട്ടി. പള്ളിയുടെ സമീപത്തുണ്ടായിരുന്ന പലചരക്ക്, പച്ചക്കറി അടക്കമുള്ള എല്ലാ കടകളും അടപ്പിച്ച പോലീസ് അടുത്തുണ്ടായിരുന്ന എല്ലാവരോടും വീടിന്റെ അകത്തുതന്നെ ഇരിക്കാൻ നിർദേശിച്ചു.യാക്കൂബിന്റെ അടുത്ത അഞ്ചുബന്ധുക്കളും ആരോഗ്യപ്രവർത്തകരുമടക്കം പത്തോളംപേർ മാത്രമാണ് ഖബർസ്ഥാനിലേക്ക് പ്രവേശിച്ചത്. സുരക്ഷാമാനദണ്ഡങ്ങളനുസരിച്ച് പത്തടിയോളം താഴ്ചയിലാണ് മൃതദേഹം അടക്കം ചെയ്യുന്നതിനുള്ള ഖബർ കുഴിച്ചിരുന്നത്. പള്ളിയിൽ പ്രവേശിപ്പിക്കാതെ ഖബർസ്ഥാനിനുസമീപംവെച്ചായിരുന്നു മയ്യിത്ത് നമസ്കാരം. നമസ്കാരവും തുടർന്ന് ദുആയും നടത്തി വളരെ ചുരുങ്ങിയ സമയംകൊണ്ട് സംസ്കാരച്ചടങ്ങുകൾ പൂർത്തിയാക്കി. സംസ്കാരച്ചടങ്ങുകളിലേക്ക് കടക്കുന്നതിനുമുമ്പും അതിനുശേഷവും അണുവിമുക്തിക്കുള്ള സാനിെറ്റെസർ എല്ലാവരും പുരട്ടുന്നുണ്ടായിരുന്നു. മുഖാവരണവും കൈയുറകളും ഉൾപ്പെടെയുള്ള എല്ലാ സുരക്ഷാ മുൻകരുതലും സ്വീകരിച്ചാണ് ബന്ധുക്കൾ അടക്കമുള്ളവർ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തത്. .

from mathrubhumi.latestnews.rssfeed https://ift.tt/3bqKNBg
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍