കൊല്ലം/കണ്ണൂർ/കൊച്ചി: മദ്യം ലഭിക്കാത്തതിനാൽ സംസ്ഥാനത്ത് മൂന്നുപേർകൂടി ആത്മഹത്യചെയ്തനിലയിൽ. കൊല്ലം, കണ്ണൂർ, എറണാകുളം ജില്ലകളിലായാണ് മൂന്നുപേർ തൂങ്ങിമരിച്ചത്. കുണ്ടറ പെരുമ്പുഴ ഡാൽമിയ പാമ്പുറത്തുഭാഗം എസ്.കെ. ഭവനിൽ പരേതനായ വേലു ആചാരിയുടെ മകൻ സുരേഷ് (38), കണ്ണൂർ കണ്ണാടിവെളിച്ചം അഞ്ചരക്കണ്ടി പഞ്ചായത്ത് മിനി സ്റ്റേഡിയത്തിനുസമീപം തട്ടാന്റെ വളപ്പിൽ കെ.സി. വിജിൽ (28), കൈതാരം കൊക്കുംപടി സമൂഹം പറമ്പിൽ ബാവന്റെ മകൻ വാസു (37) എന്നിവരാണ് മരിച്ചത്. അമ്മൂമ്മ തങ്കമ്മയോടൊപ്പമാണ് സുരേഷ് താമസിച്ചിരുന്നത്. ശനിയാഴ്ച രാവിലെ നാലോടെ തങ്കമ്മ വീടിനുപുറത്തിറങ്ങിയപ്പോൾ സുരേഷ് അകത്തുനിന്ന് വാതിലടച്ചു. വീടിനുള്ളിലാണ് തൂങ്ങിയത്. അർബുദരോഗിയും അവിവാഹിതനുമായിരുന്നു. മദ്യം ലഭിക്കാത്തതിനാൽ ദിവസങ്ങളായി സുരേഷ് അസ്വസ്ഥനായിരുന്നെന്ന് സുഹൃത്തുക്കൾ പറയുന്നു. കൃഷ്ണകുമാരിയാണ് അമ്മ. വിജിൽ കയറ്റിറക്ക് തൊഴിലാളിയാണ്. മദ്യം ലഭിക്കാത്തതിനെത്തുടർന്ന് ശനിയാഴ്ച രാവിലെമുതൽ കടുത്ത മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. രാവിലെ 10 മണിയോടെ വീടിനകത്ത് തൂങ്ങിമരിച്ചനിലയിൽ കാണപ്പെടുകയായിരുന്നു. അച്ഛൻ: പി. രാജൻ. അമ്മ: വിലാസിനി. സഹോദരൻ: ഷിജിൽ.അവിവാഹിതനായ വാസു അമ്മയ്ക്കൊപ്പമാണ് താമസിക്കുന്നത്. ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് വാസുവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. രണ്ടുദിവസമായി മദ്യം കിട്ടാത്തതിനാൽ ഇയാൾക്ക് അസ്വസ്ഥതകൾ ഉണ്ടായിരുന്നതായും മദ്യം കഴിക്കാനാകാത്തതിലുള്ള മാനസികബുദ്ധിമുട്ടാണ് ആത്മഹത്യയ്ക്ക് കാരണമെന്നുമാണ് ബന്ധുക്കളും പ്രദേശത്തുള്ളവരും പോലീസിനോടു പറഞ്ഞത്. പറവൂർ പോലീസ് വീടിന്റെ വാതിൽ പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പറവൂർ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.
from mathrubhumi.latestnews.rssfeed https://ift.tt/2X210cj
via IFTTT
0 അഭിപ്രായങ്ങള്‍