പാറശ്ശാല: ഇറാനിൽ മീൻപിടിക്കാനായി പൊഴിയൂരിൽ നിന്ന് പോയവരിൽ പലരും 2017 ഡിസംബറിലുണ്ടായ ഓഖിയിൽ സർവവും നഷ്ടപ്പെട്ടവരാണ്. ചെറുവള്ളങ്ങളിൽ ജോലിക്കാരായി പോയിരുന്നവർ ഓഖിക്ക് ശേഷം ജോലി നഷ്ടമായതോടെ കടം തീർക്കാനാണ് ഇറാനിലേക്ക് ജോലിക്കായി പോയത്. തീരദേശത്ത് കൂടുതൽ പലിശക്ക് പണം കടം വാങ്ങിയതിനെത്തുടർന്ന് പണവും പലിശയും താങ്ങാതെ വന്നതോടെ വലിയ പ്രതീക്ഷയിലാണ് പലരും കടൽകടന്നത്. പന്ത്രണ്ട് പേർ അടങ്ങുന്ന ഈ സംഘം നാല് മാസങ്ങൾക്ക് മുമ്പാണ് ഇറാനിലേക്ക് പോയത്. എന്നാൽ പലരും ഒന്നോ രണ്ടോ തവണ മാത്രമാണ് വീട്ടിലേക്ക് പണം അയച്ചത്. അയ്യായിരം രൂപയിൽ താഴെ മാത്രമാണ് ഇവർക്ക് വീട്ടിലേക്ക് അയയ്ക്കുവാൻ കഴിഞ്ഞിട്ടുള്ളത്. കുടുംബത്തിന്റെ കണ്ണീരിനും ദുരിതത്തിനും പരിഹാരമാകുമെന്ന പ്രതീക്ഷയിൽ കടൽകടന്ന ഇവർ ഇപ്പോൾ ഭക്ഷണമോ വെള്ളമോ ലഭിക്കാതെ ഒറ്റമുറിക്കുള്ളിൽ കൊറോണ ഭീതിയിലാണ് കഴിയുന്നത്. പടർന്നു പിടിക്കുന്ന കോവിഡ്- 19 രോഗം ബാധിക്കാതെ ഇവർ നാട്ടിൽ തിരിച്ചെത്തിയാൽ മതിയെന്ന പ്രാർത്ഥനയിലാണ് ബന്ധുക്കൾ. പൊഴിയൂരിൽ നിന്ന് പോയിട്ടുള്ള പലരും മുമ്പ് മീൻപിടിക്കാൻ കടലിൽ പോയിട്ടുള്ളത് ഒന്നോ രണ്ടോ തവണ മാത്രമാണ്. മീൻകിട്ടുന്നത് കുറവായതുകാരണം പലർക്കും കാര്യമായി കൂലിയും കിട്ടിയിട്ടില്ല. രണ്ടാഴ്ച മുന്നെയാണ് ഇവർ അടങ്ങുന്ന സംഘം മീൻപിടിക്കാൻ പോയത്. ലഭിച്ച മീൻ വിൽക്കുന്നതിനായി ഇവർ സൗദി, ദുബായ് മേഖലകളിലാണ് എത്തിച്ചത്. എന്നാൽ കൊറോണഭീതി മൂലമുള്ള നിയന്ത്രണം കാരണം ഇവർക്ക് മീൻ വിറ്റഴിക്കാൻ സാധിച്ചില്ല. തുടർന്ന് മടങ്ങിയെത്തിയതിന് പിന്നാലെയാണ് ഇവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. കൈയിൽ കരുതിയിരുന്ന ഭക്ഷണ സാധനങ്ങൾ ഉപയോഗിച്ചാണ് ഇവർ കഴിഞ്ഞിരുന്നത്. പരിമിതമായ അളവിൽ ഉപയോഗിച്ചിരുന്ന ഭക്ഷണവും രണ്ടുദിവസം മുമ്പ് തീർന്നുവെന്നാണ് ഇവർ അറിയിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. Content Highlights:Malayali Fishemens traped in Iran was the victims of Cyclone Ockhi
from mathrubhumi.latestnews.rssfeed https://ift.tt/2TrGZbG
via IFTTT
0 അഭിപ്രായങ്ങള്‍