മങ്കൊമ്പ്: ശനിയാഴ്ച പുലർച്ചേയാണ് എ.സി. റോഡിൽ മങ്കൊമ്പ് തെക്കേക്കരയ്ക്ക് സമീപം ലോറി വീട്ടിലേക്ക് പാഞ്ഞുകയറി വീടിനുള്ളിൽ ഉറങ്ങിക്കിടന്ന വയോധിക പതിനെട്ടിൽ ചിറയിൽ രാജമ്മ മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ഭിത്തിപൊട്ടി രാജമ്മയുടെ കട്ടിലിലേക്ക് വീഴുകയായിരുന്നു. സംഭവത്തിന് രണ്ടുദിവസം മുമ്പാണ് രാജമ്മ വീട്ടിലെത്തിയത്. പാലക്കാട് സഹോദരന്റെ ചെറുമകന്റെ കല്യാണത്തിൽ പങ്കെടുക്കാൻ പോയ രാജമ്മ വ്യാഴാഴ്ച വൈകീട്ടാണ് മങ്കൊമ്പിലെ വീട്ടിൽ തിരിച്ചെത്തിയത്. ശനിയാഴ്ച പുലർച്ചേ മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിന്റെ ഞെട്ടൽ മാറാതെ ബിന്ദുവും മക്കളും വലിയ ശബ്ദംകേട്ടാണ് ഞാൻ ഞെട്ടിയുണർന്നത്. വീടാകെ ഇരുട്ടായിരുന്നു. അപ്പുറത്തുനിന്ന് അമ്മേ എന്നൊരു നിലവിളി കേട്ടു. ഓടിയെത്തുമ്പോൾ ഭർത്താവിന്റെ അമ്മയായ രാജമ്മ ഭിത്തിക്കക്ഷണങ്ങളുടെയും ജനൽപ്പാളിയുടെയും അടിയിൽ കിടക്കുകയാണ്. എന്തുചെയ്യണമെന്നറിയാതെ ഞാനും രണ്ട് പെൺമക്കളും പേടിച്ചുപോയി ബിന്ദു പറയുന്നു. സംഭവംകണ്ട് റോഡിലൂടെ ബൈക്കിൽപ്പോയ മീൻവിൽപ്പനക്കാരനായ സജിയാണ് ആദ്യം ഓടിയെത്തിയത്. ഇരുവരുംചേർന്ന് പൊക്കിമാറ്റാൻ നോക്കിയിട്ടും സാധിച്ചില്ല. തുടർന്ന് പോലീസെത്തിയാണ് രാജമ്മയെ പുറത്തെടുത്തത്. അമ്മൂമ്മ പോയതറിയാതെ കൊച്ചുമക്കൾ ശബ്ദംകേട്ട് ഞങ്ങൾ എണീറ്റപ്പോൾ അമ്മൂമ്മ ഭിത്തിക്കിടയിൽ കിടക്കുന്നതാണ് കണ്ടത്. അമ്മ രക്ഷിക്കണേന്ന് അലറി വിളിച്ചു കരയുവായിരുന്നു. കറന്റുമില്ലായിരുന്നു. പിന്നീട് ആരൊക്കെയോ ചേർന്ന് അമ്മൂമ്മയെ പുറത്തെടുക്കുവായിരുന്നു ഒൻപതു വയസ്സുകാരി ഐശ്വര്യയും ഏഴു വയസ്സുകാരി അനശ്വരയും പറഞ്ഞു. ഓട രക്ഷയായി മതിലില്ലാത്ത വീട്ടിലേക്ക് അമിതവേഗത്തിൽ പാഞ്ഞുവന്ന ലോറി സമീപത്തെ സ്ഥലസൂചികയും വൈദ്യുതി പോസ്റ്റും തകർത്താണ് വീടിന് മുൻവശത്തിടിച്ചത്. വണ്ടിയുടെ പിൻവശത്തെ ചക്രങ്ങൾ വീടിനുമുന്നിലെ ഓടയിൽ കുടുങ്ങിയതോടെയാണ് വണ്ടി നിന്നതെന്നാണ് സമീപവാസികൾ പറയുന്നത്. അല്ലാത്തപക്ഷം ബിന്ദുവും മക്കളും ഉറങ്ങിക്കിടന്നിരുന്ന മുറിയും ഇടിച്ചുതകർക്കുമായിരുന്നു. വൈദ്യുതി ലൈനുകൾ റോഡിൽ പൊട്ടിവീണു ഇടിയുടെ ആഘാതത്തിൽ വൈദ്യുതപോസ്റ്റ് തകർന്ന് ലോറിക്ക് മുകളിലേക്കും ലൈനുകൾ പൊട്ടി റോഡിലേക്കും വീണിരുന്നു. സംഭവം അറിഞ്ഞെത്തിയ ഹൈവേ പോലീസും പുളിങ്കുന്ന് പോലീസും രക്ഷാപ്രവർത്തനത്തിനൊപ്പം ഗതാഗതവും നിയന്ത്രിച്ചു. പുലർച്ചയായതിനാൽ റോഡിൽ വലിയ തിരക്കില്ലായിരുന്നു. അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു. കെ.എസ്.ഇ.ബി. ജീവനക്കാർ ശനിയാഴ്ച വൈകീട്ടോടെ പ്രദേശത്തെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു. കളക്ടർക്ക് റിപ്പോർട്ട് നൽകും - തഹസിൽദാർ വീട് പൂർണമായും തകർന്ന സാഹചര്യത്തിൽ സർക്കാരിന്റെ ഏതെങ്കിലും പദ്ധതിയിൽപ്പെടുത്തി കുടുംബത്തിന് വീട് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് സ്ഥലം സന്ദർശിച്ച കുട്ടനാട് തഹസിൽദാർ ടി.ഐ.വിജയസേനൻ പറഞ്ഞു. സംഭവത്തിൽ വിശദമായ റിപ്പോർട്ട് കളക്ടടർക്ക് സമർപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. Content Highlights:Lorry crashes into house, old women Rajamma Mankombu died, accident, tragedy
from mathrubhumi.latestnews.rssfeed https://ift.tt/38XqqdC
via IFTTT
0 അഭിപ്രായങ്ങള്‍