ആ കാറിനുള്ളില്‍ വിരിഞ്ഞു, ഒരു പത്തുമണിപ്പൂവ്

കോട്ടയം: അഞ്ചുപേർ ഒന്നിച്ച് മരണത്തിന്റെ ആഴത്തിലേക്ക് യാത്രപോയ ആ തകർന്ന കാറിനുള്ളിൽ ഒരു പൂവ് വിരിഞ്ഞുനിന്നു. അപകടം കഴിഞ്ഞ് 11 മണിക്കൂറിനുശേഷം അത് വിരിഞ്ഞപ്പോൾ അതുണ്ടായ ചെടിയുമായി വന്നവർ ചേതനയറ്റ് മെഡിക്കൽ കോളേജിലെ മോർച്ചറിയിലായിരുന്നു. കോട്ടയം തിരുവാതുക്കൽ ഉള്ളാട്ടിൽ വീട്ടിലെ അംഗങ്ങൾ അപകടത്തിൽ മരിച്ച കാറിലായിരുന്നു കണ്ടുനിന്നവരുടെ കണ്ണ് നനയിച്ച ഈ ദൃശ്യം. പെയിന്ററും ചിത്രകാരിയുമായ പ്രഭാ പ്രവീണാണ് ചാലക്കുടിയിൽനിന്ന് മടങ്ങുമ്പോൾ പത്തുമണിച്ചെടി കൂടെ കൊണ്ടുപോന്നതെന്ന് കരുതുന്നു. കാറിന്റെ പിൻസീറ്റിൽ ചെറിയ കവറിൽ കെട്ടിവെച്ച നിലയിലായിരുന്നു ഈ ചെടി. ചോരമണക്കുന്ന വണ്ടിക്കുള്ളിൽ ഇതിനൊപ്പം മറ്റ് ചെടികളുെട കമ്പുകളും കാണാമായിരുന്നു. തിരുവാതുക്കലെ വീട്ടിൽ നടാൻ കൊണ്ടുവന്നതാണ് ഇവ. റോഡരികിലേക്ക് മാറ്റിയിട്ട കാർ ശാസ്ത്രീയ പരിശോധനാസംഘം പരിശോധിക്കാനായി തുറന്നപ്പോഴാണ് ദുഃഖത്തിലും വിരിഞ്ഞപൂവ് കണ്ടത്. ചെരിപ്പുകൾ, ഒരു കമ്മൽ എന്നിവയും കാറിനുള്ളിൽ ഉണ്ടായിരുന്നു. കലാകാരിയായ പ്രഭ, ദി കുപ്പി ഹട്ട് എന്ന പേരിൽ ചിത്രരചന നടത്തിയിരുന്നു. എഫ്.ബി.പേജിൽ കുപ്പിയിൽ ഇവർ ചിത്രീകരിച്ച ദൃശ്യങ്ങൾ കാണാം.

from mathrubhumi.latestnews.rssfeed https://ift.tt/36LRDyp
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍