ആരവ് എം കമ്മത്ത് പള്ളുരുത്തി: 'റോഡിൽ കുഴിയുള്ളതിനാൽ ഓട്ടോയിൽ കയറാൻ പേടിയാ, അതാ ജഡ്ജി അങ്കിളിന് കത്തെഴുതിയത്' - മൂന്നാം ക്ലാസുകാരനായ ആരവ് പറയുന്നു. പള്ളുരുത്തി കുമ്പളങ്ങി വഴിയിൽ റോഡരികിലാണ് ആരവിന്റെ വീട്. വീടിന്റെ മുന്നിൽ തന്നെ റോഡിൽ വലിയ കുഴി. ദിവസവും ഏതെങ്കിലും ഒരു വാഹനം കുഴിയിൽ വീഴും. ഓട്ടോയിലാണ് ആരവ് സ്കൂളിലേക്ക് പോകുന്നത്. ഓട്ടോ തിരിച്ചെടുക്കുമ്പോൾ കുഴിയിലേക്ക് വീഴും. ചിലപ്പോൾ മറിഞ്ഞുവീഴുമെന്ന് തോന്നും. പറഞ്ഞിട്ട് ആരും റോഡ് നന്നാക്കുന്നില്ല. അങ്ങനെയിരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം റോഡ് നന്നാക്കാൻ കഴിയാത്തതിൽ ജഡ്ജി മാപ്പു പറഞ്ഞ വാർത്ത ആരവ് പത്രത്തിൽ വായിച്ചത്. ഉടനെ ആരവ് അച്ഛനോട് ജഡ്ജിയെക്കുറിച്ച് അന്വേഷിച്ചു. ഉടനെ നോട്ട് ബുക്കിൽനിന്ന് പേജ് കീറിയെടുത്ത് ജഡ്ജി അങ്കിളിന് കത്തെഴുതുകയായിരുന്നു. അത് പോസ്റ്റ് ചെയ്യാൻ അമ്മയെ ഏൽപ്പിച്ചു. രണ്ട് ദിവസം കഴിഞ്ഞാണ് അമ്മ കത്ത് പോസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച കത്ത് അയച്ചു. വെള്ളിയാഴ്ച തന്നെ റോഡിന്റെ കാര്യത്തിൽ തീരുമാനവുമായി. സാമൂഹ്യ പ്രശ്നങ്ങളോടുള്ള ആരവിന്റെ പ്രതികരണം ആദ്യത്തേതല്ല. മൂന്നു മാസം മുമ്പ് ഐലൻഡ് റോഡിൽ മാലിന്യം കൂട്ടിയിട്ടിരിക്കുന്നത് ആരവിന്റെ ശ്രദ്ധയിൽപ്പെട്ടു. ഉടനെ അച്ഛന്റെ മൊബൈൽ ഫോണിൽ അതിന്റെ ചിത്രമെടുത്ത് പ്രധാനമന്ത്രിയുടെ ആപ്പിലേക്ക് അയച്ചുകൊടുത്തു. ഉടനെ മറുപടിയും വന്നു. പൊതുസ്ഥലത്ത് ആരെങ്കിലും പുകവലിച്ചാൽ ആരവ് വെറുതെയിരിക്കില്ല. അതിനെതിരേ പ്രതികരിക്കും. പുകവലിക്കുന്നത് വിലക്കും. ജഡ്ജിക്ക് കത്തയച്ച കാര്യമറിഞ്ഞ് സ്കൂളിലെ അധ്യാപിക വിളിച്ചതായി ആരവ് പറഞ്ഞു. മാസങ്ങളായി തകർന്നുകിടക്കുന്ന റോഡ്, തന്റെ കത്തിനെ തുടർന്ന് നന്നാക്കാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ആരവ്. കുമ്പളങ്ങി വഴിക്ക് സമീപം താമസിക്കുന്ന അഡ്വ. മഹേഷ് കമ്മത്തിന്റെയും പ്രീതയുടെയും ഏക മകനാണ് ആരവ്. ആരവിന്റെ ഇടപെടലുകളെ പ്രോത്സാഹിപ്പിക്കുന്നത് അമ്മൂമ്മ ശ്യാമളയാണ്. Content highlights: Path hole issue in Kochi Aram wrote letter to the Judge
from mathrubhumi.latestnews.rssfeed https://ift.tt/36Xqp8G
via IFTTT
0 അഭിപ്രായങ്ങള്‍