മുംബൈ: മഹാരാഷ്ട്രാ മുൻമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നവിസിനെതിരെ രൂക്ഷവിമർശവുമായി ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്. ഫഡ്നവിസിന്റെ അധികാര മോഹവും ബാലിശമായ പരാമർശങ്ങളുമാണ് മഹാരാഷ്ട്രയിൽ ബിജെപിയെ മുക്കിക്കളഞ്ഞതെന്ന് ശിവസേനാ മുഖപത്രമായ സാംനയിലൂടെ റാവത്ത് ആരോപിച്ചു. മഹാരാഷ്ട്രയിൽ പ്രതിപക്ഷം ഇല്ലെന്നും ശരദ് പവാർ യുഗം അവസാനിച്ചുവെന്നും ഫഡ്നവിസ് തിരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഫഡ്നവിസിന് പ്രതിപക്ഷ നേതാവായി മാറേണ്ടി വന്നുവെന്നും സഞ്ജയ് റാവത്ത് പരിഹസിച്ചു. അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് ഫഡ്നവിസ് പറയുന്നത്. എന്നാൽ അദ്ദേഹത്തിന്റെ അധികാരമോഹം ബിജെപിയെ മുക്കിക്കളഞ്ഞു. അമിത ആത്മവിശ്വാസവും ഡൽഹിയിലെ മുതിർന്ന നേതാക്കളിലുള്ള അന്ധമായ വിശ്വാസവും അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവി തകർത്തു. അജിത് പവാറിന്റെ നീക്കം സേന - എൻസിപി - കോൺഗ്രസ് സഖ്യ രൂപവത്കരണം വേഗത്തിലാക്കി. ശരദ് പവാർ മുൻകൈ എടുത്തതുകൊണ്ടാണ് സഖ്യം യാഥാർഥ്യമായത്. ശിവസേനയുമായി കൈകോർക്കുന്നതിൽ കോൺഗ്രസ് സംശയിച്ചിരുന്നു. എന്നാൽ സോണിയാ ഗാന്ധിയുമായി ചർച്ച നടത്തി കാര്യങ്ങൾ വേഗത്തിലാത്തിയത് ശരദ് പവാറാണെന്നും സഞ്ജയ് റാവത്ത് ചൂണ്ടിക്കാട്ടി. ശിവസേനാ തലവൻ ഉദ്ധവ് താക്കറെയും എൻസിപി നേതാവ് ശരദ് പവാറും കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഒന്നിച്ചെടുത്ത തീരുമാനം രാജ്യത്തിന് മുഴുവൻ സ്വീകാര്യമായി. ഡൽഹിയിൽ ഉള്ളതുപോലെയുള്ള ആൾക്കൂട്ട ഭരണം മഹാരാഷ്ട്രയിലെ ജനങ്ങൾ അംഗീകരിക്കില്ല. ശക്തരായ മോദി - ഷാ കൂട്ടുകെട്ടിനെ വെല്ലുവിളിച്ചാണ് മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ അധികാരത്തിലെത്തിയത്. ശിവസേന - എൻസിപി - കോൺഗ്രസ് സർക്കാർ അഞ്ചുവർഷം പൂർത്തിയാക്കും. ഫഡ്നവിസിനൊപ്പം അജിത് പവാർ പോയത് ശരദ് പവാറിന്റെ അറിവോടെയാണെന്ന് ആരോപിച്ചവർ ഇപ്പോൾ ശരദ് പവാറിനു മുന്നിൽ ശിരസ് നമിക്കുകയാണെന്നും റാവത്ത് അഭിപ്രായപ്പെട്ടു. Content Highlights:Fadnavis haste to gain power sank Maharashtra BJP - Sanjay Raut
from mathrubhumi.latestnews.rssfeed https://ift.tt/35NKNIE
via IFTTT
0 അഭിപ്രായങ്ങള്‍