
ഇടതുപക്ഷ പ്രവർത്തകരിൽ നിന്നും താൻ രൂക്ഷമായ സൈബര്‍ ആക്രമണം നേരിടുന്നെന്ന് മുഖ്യമന്ത്രിക്ക് തുറന്നെഴുതിയ കായംകുളത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന അരിത ബാബുവിന് പിന്തുണയുമായി കോണ്‍ഗ്രസ് എം പി രമ്യ ഹരിദാസ്. മുഖം മിനുക്കിയ ഇന്ത്യൻ കമ്മ്യൂണിസത്തിന്റെ ഗുണവും മണവുമൊക്കെ വിട്ടുപോയിട്ട് കാലങ്ങളായി..പാടത്ത് പണിയെടുക്കുന്നവന്റെയും കൊയ്ത്തു പാട്ട് പാടുന്നവന്റെയും സംരക്ഷകരായി ചിത്രീകരിക്കപ്പെടുന്ന കമ്മ്യൂണിസ്റ്റ്കൾ സിനിമയിൽ പോലും അന്യം നിന്നിരിക്കുന്നു എന്ന് രമ്യ തന്റെ ഫേസ്ബുക്കിൽ എഴുതി.
കമ്മ്യൂണിസ്റ്റ് പാർട്ടിയെ,കേരള സർക്കാരിനെ വിമർശിച്ച് എഴുതുന്ന എന്റെ ഫേസ്ബുക്ക് പോസ്റ്റുകളുടെ താഴെ വരുന്ന കമന്റുകൾ പലപ്പോഴും കേട്ടാലറക്കുന്ന തെറികളാണ്,ആക്ഷേപങ്ങളാണ് എന്ന് രമ്യ ആരോപിക്കുന്നു.
പോസ്റ്റിന്റെ പൂർണ്ണരൂപം:
പ്രിയപ്പെട്ട അരിതാബാബു,
മുഖം മിനുക്കിയ ഇന്ത്യൻ കമ്മ്യൂണിസത്തിന്റെ ഗുണവും മണവുമൊക്കെ വിട്ടുപോയിട്ട് കാലങ്ങളായി..പാടത്ത് പണിയെടുക്കുന്നവന്റെയും കൊയ്ത്തു പാട്ട് പാടുന്നവന്റെയും സംരക്ഷകരായി ചിത്രീകരിക്കപ്പെടുന്ന കമ്മ്യൂണിസ്റ്റ്കൾ സിനിമയിൽ പോലും അന്യം നിന്നിരിക്കുന്നു..ഫേക്ക് ഐഡികളും സൈബർ പോരാളികളുമാണ് ഇന്നത്തെ കമ്മ്യൂണിസം.നേതാവ് തൊട്ട് അണികൾ വരെ ഒരേ സംസ്കാരം..
അവിടെയാണ് പരനാറിയും കള്ളസുവറും ദ്വയാർത്ഥ ങ്ങളും തെറിവിളികളും കയറി വരുന്നത്..മുതിർന്ന നേതാക്കളെ ക്യാപിറ്റൽ പണിഷ്മെന്റിന് വിടുന്നത്..എതിരെ എഴുതുന്ന മാധ്യമപ്രവർത്തകർ പിതൃശൂന്യർ ആകുന്നത്..പാർട്ടി മാറുന്നവർ കുലംകുത്തികൾ ആകുന്നത്..മതമേലധ്യക്ഷന്മാർ നികൃഷ്ടജീവികൾ ആകുന്നത്..നികത്തപ്പെടുന്ന നിലങ്ങളും പാടങ്ങളും കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് മനസ്സിൽ വേദന സൃഷ്ടിക്കാതെ പോകുന്നത്..കോർപ്പറേറ്റുകൾക്ക് വേണ്ടി സാധാരണക്കാരെ ഒറ്റു കൊടുക്കേണ്ടിവരുന്നത്..കമ്മ്യൂണിസത്തിന്റെ ആധുനിക വകഭേദമാണ്..
അരിതേ,
സാമൂഹ്യ മാധ്യമങ്ങളിൽ ഇവർക്കിത് സ്ഥിരം ഏർപ്പാടാണ്.കമ്മ്യൂണിസ്റ്റ് പാർട്ടിയെ,കേരള സർക്കാരിനെ വിമർശിച്ച് എഴുതുന്ന എന്റെ ഫേസ്ബുക്ക് പോസ്റ്റുകളുടെ താഴെ വരുന്ന കമന്റുകൾ പലപ്പോഴും കേട്ടാലറക്കുന്ന തെറികളാണ്,ആക്ഷേപങ്ങളാണ്.ഫേക്ക്
ഐഡികളിൽനിന്നും മാത്രമല്ല സ്വന്തം മുഖം വെച്ചും തെറി പറയും,അത് അഭിമാനത്തിന്റെ ചിഹ്നമായി കാണുന്നവനാണ് സമൂഹമാധ്യമങ്ങളിലെ പാർട്ടി പോരാളികൾ.പ്രായമായ സ്വന്തം മക്കളോ മാതാപിതാക്കളോ ഇത്തരം തെറിയഭിഷേകങ്ങൾ കാണുമെന്ന ലജ്ജപോലുമില്ലാത്ത സംസ്കാര ശൂന്യർ..
ഇത് താങ്കളുടെ മാത്രം പ്രശ്നമല്ല,കമ്മ്യൂണിസ്റ്റ് പാർട്ടിയേയും കേരളം ഭരിക്കുന്ന സർക്കാറിനെയും വിമർശിക്കുന്നവരെല്ലാം അനുഭവിക്കേണ്ടിവരുന്ന ദുരവസ്ഥയാണ്..തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുക..നമ്മുടെ പ്രവർത്തനങ്ങളുമായി ജനങ്ങളോടൊപ്പം മുന്നോട്ടു പോവുക.സാധാരണക്കാരായ ജനങ്ങൾ നമ്മുടെ കൂടെയുണ്ടാവും…തീർച്ച..
ഇത്തരം കാര്യങ്ങളിൽ കേരളം ഭരിക്കുന്ന ഭരണാധികാരികളിൽ നിന്നോ കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക നേതൃത്വത്തിൽ നിന്നോ നീതി ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നേയില്ല…
from ഇ വാർത്ത | evartha https://ift.tt/3tTotMU
via IFTTT
0 അഭിപ്രായങ്ങള്‍