കൊച്ചി: മോൻസൺ മാവുങ്കലിനെതിരായ പോക്‌സോ കേസിലെ പരാതിക്കാരിയായ കുട്ടിയെ വൈദ്യ പരിശോധനയ്ക്കിടെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ എറണാകുളം മെഡിക്കൽ കോളേജ് ഗൈനക്കോളജി വിഭാഗത്തിലെ രണ്ട് ഡോക്ടർമാർക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുത്തു. ക്രൈംബ്രാഞ്ച് കളമശ്ശേരി യൂണിറ്റിലെ ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി ഡോക്ടർമാരുടെ പ്രാഥമിക മൊഴി രേഖപ്പെടുത്തി. ഇത് വിശദമായി പരിശോധിച്ച് വീണ്ടും മൊഴിയെടുക്കും. ഇതിനുശേഷം അറസ്റ്റുൾപ്പെടെയുള്ള നടപടിയിലേക്ക് കടന്നേക്കും. മോൻസൺ മാവുങ്കലിന്റെ മേക്കപ്പ്മാൻ പീഡിപ്പിച്ച കേസിൽ വൈദ്യ പരിശോധനയ്ക്കെത്തിയപ്പോഴായിരുന്നു സംഭവം. പെൺകുട്ടിയെ മോൻസൺ പീഡിപ്പിച്ചതിനും കേസുണ്ട്.പോക്സോ കേസിൽ വൈദ്യ പരിശോധനയ്ക്ക് എത്തിയപ്പോൾ മുറിയിൽ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയെന്നാണ് പെൺകുട്ടിയുടെ പരാതി. സംഭവ ദിവസംതന്നെ പെൺകുട്ടി കളമശ്ശേരി പോലീസ് സ്റ്റേഷനിലെത്തി പരാതി പറയുകയും തൊട്ടടുത്ത ദിവസം എറണാകുളം നോർത്ത് പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. പരാതി നൽകിയിട്ടും പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് നേരത്തെ പെൺകുട്ടിയും ബന്ധുവും രംഗത്ത് വരികയും ചെയ്തു.കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. വൈദ്യ പരിശോധനയ്ക്കായി മെഡിക്കൽ കോളേജിൽ എത്തിച്ച പെൺകുട്ടിക്ക് രണ്ട് മണിക്കൂറിലേറെ കാത്തിരിക്കേണ്ടി വന്നു. മജിസ്‌ട്രേട്ട് കോടതിയിൽ രഹസ്യമൊഴി നൽകാൻ എത്തേണ്ട കാര്യം ഡോക്ടർമാരെ അറിയിച്ചിരുന്നു. എന്നാൽ, ഇത് ഡോക്ടർമാർ കാര്യമാക്കിയില്ല. മൂന്ന് ഡോക്ടർമാരുള്ള മുറിയിലേക്ക് വിളിപ്പിച്ച് മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. മോൻസണ് അനുകൂലമായ പ്രതികരണങ്ങളും ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടായി. കോടതിയിൽ പോകേണ്ട കാര്യം പെൺകുട്ടിയുടെ ബന്ധു ഓർമിപ്പിച്ചപ്പോൾ മുറി അകത്തുനിന്ന് പൂട്ടി. ഇതോടെ ബലമായി വാതിൽ തള്ളിത്തുറന്ന് ഇരുവരും പുറത്തേക്ക് ഓടി. തുടർന്ന് മജിസ്‌ട്രേട്ടിന്റെ നിർദേശപ്രകാരം എറണാകുളം ജനറൽ ആശുപത്രിയിലാണ് മെഡിക്കൽ പരിശോധന നടത്തിയത്. തൊട്ടടുത്ത ദിവസം നോർത്ത് പോലീസിൽ പരാതിയും നൽകി.ആരോപണത്തിന് അടിസ്ഥാനമില്ലവൈദ്യ പരിശോധനയ്ക്കായി പോലീസ് കൊണ്ടുവന്ന യുവതിയെ മുറിയിൽ പൂട്ടിയിട്ടുവെന്നും ഡോക്ടർമാർ മോശമായി പെരുമാറിയെന്നുമുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്ന് കേരള ഗവണ്മെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ എറണാകുളം യൂണിറ്റ്. ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് പ്രൊഫസർ യുവതിയുടെ പരിശോധനാ നടപടികൾ കാലതാമസം ഇല്ലാതെയെടുത്തു. ലൈംഗികാതിക്രമ കേസായതിനാൽ പരിശോധനയുടെ ഭാഗമായി വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കേണ്ടതുണ്ട്. ഇതാണ് നടന്നത്. പോലീസ് യുവതിയെ നിർബന്ധമായി പരിശോധന പൂർത്തിയാക്കാൻ അനുവദിക്കാതെ കൊണ്ടുപോവുകയായിരുന്നുവെന്നും അസോസിയേഷൻ കൂട്ടിച്ചേർത്തു.
from mathrubhumi.latestnews.rssfeed https://ift.tt/3k0BtdQ
via IFTTT
0 അഭിപ്രായങ്ങള്‍