പോത്തൻകോട്: കാമുകിയുടെ വീട്ടുകാരറിയാതെ ഒളിച്ചോടിയ കമിതാക്കൾക്ക്, സഞ്ചരിച്ച കാർ നിയന്ത്രണംവിട്ടുണ്ടായ അപകടത്തിൽപ്പെട്ടു പരിക്കേറ്റു. വെഞ്ഞാറമൂടിനടുത്ത് പൂലന്തറ ജങ്ഷനു സമീപം ഞായറാഴ്ച പുലർച്ചെ നാലരയ്ക്കാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ റോഡിനു സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിനിയായ പെൺകുട്ടി, കാമുകൻ വിഴിഞ്ഞം സ്വദേശി ഷമീർ(24), ഷമീറിന്റെ ബന്ധുക്കളായ ഹക്കീം(24), സുബൈദ്(24) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പെൺകുട്ടിയുടെ പല്ലുകൾക്കും കഴുത്തിനും പരിക്കേറ്റു. അപകടശേഷം പെൺകുട്ടിയുടെ വീടുമായി പോലീസ് ബന്ധപ്പെട്ടപ്പോഴാണ് കുട്ടി വീട്ടിലില്ലെന്ന് വീട്ടുകാർ അറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. സാമൂഹികമാധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. ഷമീറുമായി പെൺകുട്ടിക്ക് അടുപ്പമുള്ളതായി രക്ഷിതാക്കൾക്ക് അറിവുണ്ടായിരുന്നു. 18 വയസ്സ് മാത്രമേ ആയിട്ടുള്ളൂ എന്നതിനാൽ രണ്ടു വർഷം കഴിഞ്ഞ് വിവാഹത്തെക്കുറിച്ച് ആലോചിക്കാമെന്നായിരുന്നു അവർ ഷമീറിനെ അറിയിച്ചിരുന്നത്. ഇതേത്തുടർന്നാണ് പെൺകുട്ടിയെ വീട്ടുകാരറിയാതെ കാമുകനും ബന്ധുക്കളും ചേർന്നു കൊണ്ടുവന്നത്. കാഞ്ഞിരപ്പള്ളിയിൽനിന്ന് പെൺകുട്ടിയുമായി വിഴിഞ്ഞത്തേക്കു വരുന്ന വഴിയാണ് പൂലന്തറയിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. കാറിന്റെ എയർബാഗ് അപകടസമയത്ത് പ്രവർത്തിച്ചതിനാൽ വാഹനമോടിച്ചിരുന്ന സുബൈദിന് നിസ്സാര പരിക്കേ ഏറ്റുള്ളൂ. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
from mathrubhumi.latestnews.rssfeed https://ift.tt/3meMrwQ
via IFTTT
0 അഭിപ്രായങ്ങള്‍