ചെന്നൈ: മനുഷ്യരെ ഉൾക്കൊള്ളുന്ന ആഴക്കടൽ ദൗത്യമായ 'സമുദ്രയാൻ'ന് ചെന്നൈ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയിൽ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് തുടക്കമിട്ടു. ഇതോടെ ഏറ്റവും നൂതനമായ അന്തർവാഹിനികളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ സ്ഥാനം പിടിച്ചു. സമുദ്ര ഗവേഷണം, പര്യവേക്ഷണം എന്നിവ ലക്ഷ്യമിടുന്ന 'സമുദ്രയാൻ' 2024-ഒാടെ തയ്യാറാവും. സമുദ്ര പര്യവേക്ഷണത്തിൽ രാജ്യത്തിന്റെ മികച്ച നേട്ടമാണ് ഇതെന്നും ഐ.എസ്.ആർ.ഒ. യുടെ ഗഗൻയാൻ പദ്ധതി വഴി ഒരു ഇന്ത്യക്കാരൻ ബഹിരാകാശത്തേക്ക് പോകുമ്പോൾ സമുദ്രയാനിലൂടെ മറ്റൊരിന്ത്യക്കാരൻ സമുദ്രത്തിന്റെ അടിത്തട്ടിൽ ആഴ്ന്നിറങ്ങുന്ന അപൂർവ നിമിഷമാണ് വരാൻ പോകുന്നതെന്നും മന്ത്രി പറഞ്ഞു. അമേരിക്ക, റഷ്യ, ജപ്പാൻ, ഫ്രാൻസ്, ചൈന എന്നീ രാജ്യങ്ങളുടെ മികവിലേക്ക് ഇന്ത്യയും ഉയരുകയാണ്. സമുദ്രയാൻ സംരംഭത്തിന് കീഴിലുള്ള 'മത്സ്യ 6000' അന്തർവാഹിനിക്ക് മൂന്ന് മനുഷ്യരെ വഹിക്കാനാവും. സമുദ്രാന്തർഭാഗങ്ങളിലുള്ള പോളിമെറ്റാലിക് മാംഗനീസ് നൊഡ്യൂളുകൾ, ഗ്യാസ് ഹൈഡ്രേറ്റുകൾ, ഹൈഡ്രോ-തെർമൽ സൾഫൈഡുകൾ, കോബാൾട്ട് ക്രസ്റ്റുകൾ തുടങ്ങിയ വിഭവങ്ങളുടെ ആഴത്തിലുള്ള പര്യവേക്ഷണം നടത്താനാവും. 'മത്സ്യ 6000' 2024 ഡിസംബറോടെ യോഗ്യതാ പരീക്ഷണത്തിന് തയ്യാറാകുമെന്ന് എൻ.ഐ.ഒ.ടി. വൃത്തങ്ങൾ അറിയിച്ചു. അന്തർവാഹിനിയുടെ രൂപകല്പനയ്ക്ക് നേതൃത്വം നൽകുന്നത് എൻ.ഐ.ഒ.ടി. യാണ്. വാഹനത്തെ പരമാവധി തദ്ദേശീയമായ രീതിയിൽ അവതരിപ്പിക്കാനാണ് നീക്കം. സമുദ്രഗവേഷകർക്ക് 6000 മീറ്റർ ആഴത്തിൽ സഞ്ചരിക്കാനും 16 മണിക്കൂർ വരെ തുടർച്ചയായി ജലത്തിനടിയിൽ ലാബോറട്ടറി പര്യവേക്ഷണം നടത്താനും ഉതകുന്ന രീതിയിലാണ് അന്തർവാഹിനിയുടെ രൂപകല്പന. നിലവിലെ അന്തർവാഹിനികൾ കടൽപ്പരപ്പിൽനിന്ന് 200 മീറ്റർ വരെ ആഴത്തിലേ സഞ്ചരിക്കൂ.
from mathrubhumi.latestnews.rssfeed https://ift.tt/3Bp4yWo
via IFTTT
0 അഭിപ്രായങ്ങള്‍