കൊലപാതക കേസിൽനിന്ന് രക്ഷപ്പെടാൻ സാക്ഷിയായ മകനെ കൊലപ്പെടുത്തി, ആറുവർഷത്തിന് ശേഷം തെളിവെടുപ്പ്

കീഴായിക്കോണം പ്രദീപ് കൊലക്കേസിലെ പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നു. കൊലപാതകം നടന്ന് ആറു വർഷത്തിനുശേഷമാണ് പ്രതികളായ വണ്ടിപ്പുരമുക്ക് കൈതറക്കുഴി വീട്ടിൽ പുഷ്പാംഗദൻ (40), ബന്ധു വിനീഷ് (32), അഭിലാഷ് (37), സുരേഷ് (36) എന്നിവർ അറസ്റ്റിലായത്. കീഴായിക്കോണം വണ്ടിപ്പുരമുക്ക്, കൊലചെയ്യപ്പെട്ട സ്ഥലം, ഗൂഢാലോചന നടത്തിയ സ്ഥലങ്ങൾ എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്. റിമാൻഡിലായിരുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. 2015 മാർച്ചിലാണ് പ്രദീപിനെ ഈശാനുകോണത്തെ പുരയിടത്തിൽ കഴുത്തിൽ തുണിചുറ്റി മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിലേക്കുപോയ പ്രദീപ് വണ്ടിപ്പുരമുക്കിൽ വെച്ചാണ് ആക്രമിക്കപ്പെട്ടത്. അവിടെനിന്നാണ് പ്രദീപിന്റെ ചെരുപ്പുകൾ കിട്ടിയത്. അതിനു കുറച്ചകലെയുള്ള പുരയിടത്തിലാണ് പ്രദീപ് മരിച്ചുകിടന്നത്. പിന്തുർന്ന് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. പ്രദീപ് കൊല്ലപ്പെടുന്നതിന് രണ്ടുവർഷം മുമ്പ് അമ്മ സുശീലയെ കിണറ്റിൽവീണ് മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. വ്യാജവാറ്റിനെക്കുറിച്ച് സുശീല പരാതി കൊടുത്തതിലുള്ള പ്രതികാരമായി സുശീലയെ അപായപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. ഈ കേസിലെ ഒന്നാം സാക്ഷിയായിരുന്നു മകൻ പ്രദീപ്. സുശീല വധക്കേസ് വിചാരണയുടെ പ്രധാന ഘട്ടത്തിലായിരുന്നു പ്രദീപ് കൊല ചെയ്യപ്പെടുന്നത്. സുശീല കൊല്ലപ്പെട്ട സംഭവത്തിൽ ശിക്ഷിക്കപ്പെട്ട് കുറച്ചുനാൾ മുമ്പ് പരോളിലിറങ്ങിയ പുഷ്പാംഗദൻ, വിനീഷ് എന്നിവരാണ് പ്രദീപ് വധക്കേസിലെയും മുഖ്യ പ്രതികൾ. സുശീലയുടെ മരണത്തിലെ തെളിവുകൾ നശിപ്പിക്കുന്നതിനാണ് പ്രദീപിനെ കൊലചെയ്തത് എന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. പ്രദീപിന്റെ മരണം ആത്മഹത്യയെന്ന് പ്രചാരണവും നടത്തി. ആക്രമിക്കപ്പെടുമെന്ന ഭീതിയിൽ ഇവർക്കെതിരേ മൊഴികൊടുക്കാൻപോലും ദൃക്സാക്ഷികൾ തയ്യാറായിരുന്നില്ല.

from mathrubhumi.latestnews.rssfeed https://ift.tt/3pOEnWS
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍