ഗോധ്ര കേസ് അന്വേഷിച്ച മുന്‍ ജഡ്ജിയുടെ മകനെ ഹൈക്കോടതി ജഡ്ജിയാക്കണം; ശുപാര്‍ശ ആവര്‍ത്തിച്ച് കൊളീജിയം

ന്യൂഡൽഹി: ഗുജറാത്ത് കലാപത്തിലേക്ക് വഴിവച്ച ഗോധ്രയിലെ ട്രെയിൻ കത്തിക്കലിന് പിന്നിൽ ഗൂഢാലോചനയിലെന്ന് റിപ്പോർട്ട് നൽകിയ മുൻ ജഡ്ജി യു.സി ബാനർജിയുടെ മകൻ അമിതേഷ് ബാനർജിയെ കൽക്കട്ട ഹൈക്കോടതിയിലെ ജഡ്ജിയാക്കണമെന്ന ശുപാർശ കേന്ദ്ര സർക്കാരിന് വീണ്ടും കൈമാറാൻ സുപ്രീം കോടതി കൊളീജിയം തീരുമാനിച്ചു. സെപ്റ്റംബർ ഒന്നിന് ചേർന്ന കൊളീജിയം ആണ് അമിതേഷ് ബാനർജിയെ ഹൈകോടതി ജഡ്ജിയാക്കണമെന്ന ശുപാർശ വീണ്ടും കേന്ദ്രത്തിനയക്കാൻ തീരുമാനിച്ചത്. അമിതേഷ് ബാനർജി ഉൾപ്പടെ കേന്ദ്ര സർക്കാർ മടക്കിയ ഒമ്പത് ശുപാർശകൾ വീണ്ടും സർക്കാരിന് കൈമാറാനാണ് തീരുമാനം. 2019 ലാണ് മുതിർന്ന അഭിഭാഷകൻ അമിതേഷ് ബാനർജിയെ കൽക്കട്ട ഹൈകോടതി ജഡ്ജിയാക്കണമെന്ന ശുപാർശ സുപ്രീം കോടതി കൊളീജിയം കേന്ദ്ര സർക്കാരിന് ആദ്യം കൈമാറിയത്. രണ്ട് വർഷങ്ങൾക്ക് ശേഷം ഈ ശുപാർശ കേന്ദ്രം കൊളീജിയത്തിന് മടക്കി. കേന്ദ്രം കൈമാറിയ ഫയൽ വിശദമായി പരിശോധിച്ച ശേഷമാണ് നിയമന ശുപാർശ ആവർത്തിക്കാൻ ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ അധ്യക്ഷതയിലുള്ള സുപ്രീം കോടതി കൊളീജിയം തീരുമാനിച്ചത്. സബർമതി എക്സ്പ്രസ് ട്രെയിനിന്റെ s6 കോച്ചിൽ ഉണ്ടായ തീവയ്പ്പാണ് 2002 ലെ ഗുജറാത്ത് കലാപത്തിലേക്ക് വഴി വച്ചത്. ഇതേക്കുറിച്ച് അന്വേഷിക്കാൻ ഗുജറാത്തിലെ അന്നത്തെ നരേന്ദ്ര മോദി സർക്കാർ ഹൈക്കോടതിയിൽ നിന്നു വിരമിച്ച ജസ്റ്റിസ് കെ.ജി ഷായെ ചുമതലപ്പെടുത്തി. ഇതിൽ വിമർശനം ഉയർന്നപ്പോൾ സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് ജി.ടി നാനാവതിയെ ജുഡീഷ്യൽ സമിതി അധ്യക്ഷനാക്കി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ട്രെയിൻ കത്തിച്ചത് ആസൂത്രിത ആക്രമണമാണെന്നും പെട്രോൾ ഒഴിച്ചാണ് തീവെച്ചതെന്നുമാണ് നാനാവതി കമ്മീഷൻ റിപ്പോർട്ട് നൽകിയത്. എന്നാൽ, 2004 ൽ കേന്ദ്രത്തിൽ യുപിഎ സർക്കാർ അധികാരത്തിൽ വന്നപ്പോൾ റയിൽവെ മന്ത്രി ആയിരുന്ന ലാലു പ്രസാദ് യാദവ് ഗോധ്ര സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച യു.സി ബാനർജിയെ ചുമതലപ്പെടുത്തി. തീപിടിത്തം അബദ്ധത്തിൽ സംഭവിച്ചതാണെന്നും അതിന് പിന്നിൽ ആസൂത്രിതമായ ഗൂഢാലോചനയില്ലെന്നും ബാനർജി കമ്മീഷൻ റീപ്പോർട്ട് നൽകി. മോദി സർക്കാരിന്റെ നിലപാടിനെ നിരാകരിക്കുന്ന ഈ കണ്ടെത്തലുകൾ പിന്നീട് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ബാനർജി കമ്മീഷൻ രൂപീകരിച്ചതിനെയും ഹൈക്കോടതി വിമർശിച്ചിരുന്നു. അമിതേഷ് ബാനർജിക്ക് പുറമെ കൽക്കട്ട ഹൈക്കോടതി ജഡ്ജി നിയമനത്തിന് നൽകിയ ശുപാർശകളിൽ കേന്ദ്രം മടക്കിയ മൂന്ന് പേരുകൾ വീണ്ടും സർക്കാരിന് അയക്കാനും കൊളീജിയം തീരുമാനിച്ചു. ഇതിന് പുറമെ അലഹബാദ് ഹൈക്കോടതിയിലെ മൂന്ന് ശുപാർശകളും, ജമ്മു കശ്മീർ, കർണാടക ഹൈകോടതികളിലെ ഈരണ്ട് ശുപാർശകളും രാജസ്ഥാൻ ഹൈക്കോടതിയിലെ ഒരു ശുപാർശയും കേന്ദ്ര സർക്കാരിന് വീണ്ടും അയക്കാനും കൊളീജിയം തീരുമാനിച്ചു. കേരള ഹൈക്കോടതി ജഡ്ജി ആയി അഭിഭാഷകൻ കെ കെ പോളിനെ നിയമിക്കാനുള്ള ശുപാർശ കേന്ദ്ര സർക്കാർ രണ്ടാമതും മടക്കിയെങ്കിലും വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കണമെന്ന് കഴിഞ്ഞ ദിവസം ചേർന്ന കൊളീജിയം യോഗം തീരുമാനമെടുത്തില്ല. ഇക്കാര്യത്തിൽ സെപ്റ്റംബർ ഒന്നിന് ചേർന്ന കൊളീജിയം യോഗത്തിൽ വിശദമായ ചർച്ച നടന്നോയെന്നും വ്യക്തമല്ല. കൊളീജിയം രണ്ടാമത് അയക്കുന്ന ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിക്കണം എന്നാണ് വ്യവസ്ഥ. Content Highlights:Supreme Court Collegium Godhra case UC Banerjee

from mathrubhumi.latestnews.rssfeed https://ift.tt/3BJctOH
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍