ന്യൂഡൽഹി: ഡൽഹിയിലെ ആലിപ്പുർ, ഹരിയാണയിലെ സോണിപ്പത്ത് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് വർഷങ്ങളായി പണാപഹരണസംഘത്തെ നയിക്കുന്നയാളാണ് വെള്ളിയാഴ്ച രോഹിണി ജില്ലാകോടതിയിൽ വെടിയേറ്റുമരിച്ച ഗോഗി എന്ന ജിതേന്ദ്രമൻ. ഹരിയാണയിലെ ഇരുപത്തിരണ്ടുകാരിയായ ഗായിക ഹർഷിത ദഹിയയെയും ബി.എസ്.പി. നേതാവ് ബിരേന്ദ്ര മന്നിനെയും കൊലപ്പെടുത്തിയ കേസുകളിൽ പ്രതിയാണ് ഇയാൾ. ഗോഗിയുടെ തലയ്ക്ക് ഡൽഹി പോലീസ് 6.5 ലക്ഷം വിലയിട്ടിരുന്നു. വിവരം നൽകുന്നവർക്ക് നാലുലക്ഷം പാരിതോഷികവും പ്രഖ്യാപിച്ചു. ഹരിയാണ സർക്കാർ രണ്ടരലക്ഷമാണ് ഗോഗിയെ പിടിക്കുന്നവർക്ക് നൽകുമെന്നറിയിച്ചത്. ഗോഗിയുടെ എതിരാളിയായ തില്ലു താജ്പുരിയ എന്ന സുനിലും കവർച്ചസംഘത്തെ നയിക്കുന്നു. ഡൽഹി യൂണിവേഴ്സിറ്റിയിൽ വിദ്യാർഥികളായതു മുതൽ രാഷ്ട്രീയത്തിന്റെ പേരിൽ തുടരുന്ന കുടിപ്പകയാണ് കോടതിമുറിയിലെ കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. 2012-ൽ തില്ലുവിന്റെ അടുത്ത സുഹൃത്ത് വികാസിനെ ഗോഗി കൊലപ്പെടുത്തിയതോടെ ഇരുവരും തമ്മിലുള്ള പക മൂർച്ഛിച്ചു. കഴിഞ്ഞ ആറു വർഷത്തിനിടെ ഇരുസംഘത്തിലുമായി പത്തുപേരാണ് കൊല്ലപ്പെട്ടത്. 2015-ൽ സോണിപ്പത്ത് പോലീസ് തില്ലുവിനെ അറസ്റ്റുചെയ്ത് സോണിപ്പത്ത് ജയിലിലടച്ചിരുന്നു. തില്ലുവിനെ കൊല്ലാൻ പദ്ധതിയിട്ടുനടന്ന ഗോഗിയെ 2016-ൽ പോലീസ് അറസ്റ്റുചെയ്തെങ്കിലും മൂന്നുമാസത്തിനുശേഷം പോലീസിനെ വെട്ടിച്ച് കടന്നു. തില്ലുവിന്റെ സംഘത്തിൽപ്പെട്ട എല്ലാവരെയും വകവരുത്തിയ ഗോഗിയെ 2020 മാർച്ചിൽ ഗുരുഗ്രാമിൽ ഹരിയാണ പോലീസ് അറസ്റ്റുചെയ്ത് ഡൽഹി പോലീസിനുകൈമാറി. കുൽദീപ് എന്ന ഫജ്ജ, കപിൽ എന്ന ഗൗരവ്, രോഹിത് എന്ന കോലി എന്നിവരും ഒപ്പം പിടിയിലായിരുന്നു. അഴിക്കുള്ളിലിരുന്നും കൊലപാതകത്തിനടക്കം ഗോഗി നേതൃത്വം നൽകി. കഡ്കഡൂമ കോടതിയിൽ കൊണ്ടുപോകുന്നതിനിടെ ഫജ്ജ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടിരുന്നു. ഡൽഹി യൂണിവേഴ്സിറ്റിയിൽനിന്ന് ഉന്നതവിജയം നേടിയയാളാണ് ഫജ്ജ. കോടതിയിൽ ഹാജരാക്കുമ്പോഴെല്ലാം ഗോഗിയെ പ്രത്യേക സംഘം അനുഗമിക്കാറുണ്ട്. ഇപ്പോൾ ഗോഗിയെ കൊലപ്പെടുത്തിയ സംഘത്തിലുൾപ്പെട്ട ഒരാൾ നേരത്തേതന്നെ പോലീസിന്റെ അന്വേഷണവലയത്തിലായിരുന്നു. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 50,000 രൂപ പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കോടതിയിൽ സമാനസംഭവം അഞ്ചാംതവണ രോഹിണി കോടതിയിൽ ഇത് അഞ്ചാം തവണയാണ് സമാനസംഭവം നടക്കുന്നതെന്ന് അഡ്വ. രാജീവ് അഗ്നിഹോത്രി 'മാതൃഭൂമി'യോട് പറഞ്ഞു. ''വക്കീൽ വേഷത്തിൽ ആരെന്ത് ആയുധമെടുത്ത് വന്നാലും ഉള്ളിൽക്കടക്കാം. മെറ്റൽ ഡിറ്റക്ടർ പ്രവർത്തിക്കുന്നുണ്ടോ എന്ന കാര്യംതന്നെ സംശയമാണ്'' -അദ്ദേഹം പറഞ്ഞു. ഇത്രയധികംതവണ അക്രമസംഭവങ്ങളുണ്ടായിട്ടും പ്രതിയെ എന്തിനാണ് നേരിട്ട് ഹാജരാക്കുന്നതെന്നും വീഡിയോ കോൺഫറൻസിലൂടെ വിചാരണചെയ്യാമല്ലോ എന്നും അഡ്വ. ആർ.പി. സിങ് ചോദിച്ചു. രാജ്യ തലസ്ഥാനമായിട്ടും കോടതികളുടെ സുരക്ഷയിൽ പോലീസ് പരാജയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/3i5uQWY
via IFTTT
0 അഭിപ്രായങ്ങള്‍