ന്യൂഡൽഹി: അവസാന അമേരിക്കൻ വിമാനവും പറന്നുയർന്ന് അഫ്ഗാനിസ്താൻ സ്വതന്ത്രമായതായും ഇനി കശ്മീരുൾപ്പെടെയുള്ള മറ്റു ‘മുസ്‌ലിം ഭൂമികൾ’ മോചിപ്പിക്കാൻ ആഗോള ജിഹാദ് വേണമെന്നും ആഹ്വാനംചെയ്ത് അൽ ഖായിദ. മുസ്‌ലിം ഭൂരിപക്ഷ മേഖലയായ ചൈനയിലെ ഷിങ്ജിയാങ്ങും റഷ്യയിലെ ചെച്‌നിയയും ഒഴിവാക്കി ജിഹാദ് നടത്തേണ്ട മേഖലകളുടെ പട്ടികയും അൽ ഖായിദ പ്രസ്താവനയിലൂടെ പുറത്തിറക്കി. താലിബാൻ അമേരിക്കയ്ക്കുമേൽ വിജയം നേടിയതായും ഭീകരസംഘടന പ്രസ്താവനയിൽ അവകാശപ്പെട്ടു. ഷിങ്ജിയാങ്ങും ചെച്‌നിയയും ഒഴിവാക്കിയ അൽ ഖായിദ കശ്മീരിനെ പട്ടികയിൽ ഉൾപ്പെടുത്തിയതിനു പിന്നിൽ പാകിസ്താനാണെന്നാണ് കേന്ദ്ര സർക്കാർ വിലയിരുത്തൽ.‘‘ആഗോള ജിഹാദിനെക്കുറിച്ചുള്ള അൽ ഖായിദയുടെ പ്രസ്താവന ആശങ്കയുണർത്തുന്നതാണ്. താലിബാന്റെ അജൻഡയിൽ ഒരിക്കലും ഇല്ലാത്ത കശ്മീരിനെ പ്രസ്താവനയിൽ ഉൾപ്പെടുത്തിയത് ഉപജാപമാണ്. പാക് ചാരസംഘടനയായ ഐ.എസ്.ഐ. ആണിതിനു പിന്നിൽ’’- സർക്കാർവൃത്തങ്ങൾ പറഞ്ഞു.അൽ ഖായിദയുടെ പ്രസ്താവനയും നീക്കങ്ങളും അഫ്ഗാനിസ്താനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അവലോകനം ചെയ്യാൻ രൂപവത്കരിച്ച ഉന്നതതല സമിതി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ആശങ്കയുളവാക്കുന്ന ഗുരുതരമായ പ്രശ്നമായാണിതിനെ കേന്ദ്രം കാണുന്നത്. അൽ ഖായിദ ലോകമുസ്‌ലിങ്ങളെ ഭീകരരാക്കാനാണ് ശ്രമിക്കുന്നതെന്നും പാകിസ്താൻ തങ്ങളുടെ അജൻഡ നടപ്പാക്കുകയാണെന്നുമാണ് സർക്കാരിന്റെ നിരീക്ഷണം. അൽ ഖായിദയുടെ തലവനായി അയ്മാൻ അൽ സവാഹിരിയെ ഉയർത്തുന്നതിലടക്കം പാകിസ്താൻ കൈയുള്ളതായാണ് കരുതുന്നത്. താലിബാന്റെ പരമോന്നത കമാൻഡർ ഹൈബത്തുള്ള അഖുൻസാദ പോലും ഐ.എസ്.ഐ.യുടെ കസ്റ്റഡിയിലാണെന്നാണ് റിപ്പോർട്ട്.ചൈനയും റഷ്യയും താലിബാന് അനുകൂലമായ നിലപാടാണ് കഴിഞ്ഞദിവസം ഐക്യരാഷ്ട്രസഭയിലടക്കം സ്വീകരിച്ചത്. കശ്മീരിനൊപ്പം ലിവാന്റ്, സൊമാലിയ, യെമെൻ, കശ്മീർ എന്നിവ മുസ്‌ലിങ്ങളുടെ ശത്രുക്കളിൽനിന്ന് മോചിപ്പിക്കാനാണ് അൽ ഖായിദയുടെ ആഹ്വാനം. ലോകത്തെ മുഴുവൻ മുസ്‌ലിം തടവുകാർക്കും മോചനം നൽകാനും പ്രസ്താവനയിൽ പ്രാർഥനയുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2WS8el6
via IFTTT
0 അഭിപ്രായങ്ങള്‍