ചേർത്തല: ഇനി കൈതപ്പുഴക്കായലിൽ ജ്യോതിഷ് മത്സ്യം പിടിക്കാനിറങ്ങുന്നത് ഡോ. ജ്യോതിഷായി. എം.ജി. സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയെങ്കിലും ജ്യോതിഷിന്റെ ഉപജീവനമാർഗം മത്സ്യബന്ധനം തന്നെ. രണ്ടു പതിറ്റാണ്ടുനീളുന്ന കായലറിവുകൾ വിഷയമാക്കിയാണ് ഡോക്ടറേറ്റ് സമ്പാദിച്ചത്. ആലപ്പുഴ ജില്ലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗ ഘടകങ്ങൾ എന്ന വിഷയത്തിലായിരുന്നു ഗവേഷണം. അരൂർ ഗ്രാമപ്പഞ്ചായത്ത് മൂന്നാം വാർഡ് കാവലുങ്കൽ പി.എസ്. തങ്കപ്പന്റെയും വിലാസിനിയുടെയും മകനാണ് കെ.ടി. ജ്യോതിഷ് എന്ന മുപ്പത്തേഴുകാരൻ.കേരള സർവകലാശാലയിൽനിന്നു സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയശേഷമാണു ജ്യോതിഷ് തന്റെ അധ്വാനവഴി വിഷയമാക്കി ഗവേഷണമാരംഭിച്ചത്. മറ്റുജോലിയൊന്നും ലഭിക്കാത്തതിനാൽ ജ്യോതിഷ് മത്സ്യബന്ധനം സ്ഥിരം തൊഴിലാക്കുകയായിരുന്നു. ചെറുപ്പത്തിൽ തന്നെ അച്ഛനൊപ്പം മത്സ്യബന്ധനത്തിനുപോകുമായിരുന്നു. ഇപ്പോൾ ചേട്ടൻ ജോഷിക്കൊപ്പമാണു മത്സ്യബന്ധനം.നാട്ടകം ഗുഡ് ഷെപ്പേർഡ് കോളേജ് ചെയർമാൻ പ്രൊഫ. ആർ.വി. ജോസിന്റെ മേൽനോട്ടത്തിൽ ഒൻപതുവർഷംകൊണ്ടാണു പ്രബന്ധം തയ്യാറാക്കിയത്. ഗവേഷണത്തിനിടയിലും രാവിലെയും വൈകീട്ടും മുടങ്ങാതെ കായലിൽപ്പോയി കിട്ടുന്ന മത്സ്യം അരൂർമുക്കത്തെ ലേലഹാളിലെത്തിക്കുന്നതിൽ വീഴ്ച വരുത്തിയിരുന്നില്ല. പഠനത്തിനാണോ തൊഴിലിനാണോ പ്രാധാന്യമെന്നു ചോദിച്ചാൽ രണ്ടും ഒന്നുപോലെ തന്നെയെന്നാണു ജ്യോതിഷ് പറയുന്നത്. അനുഭവിച്ചറിഞ്ഞ യാഥാർഥ്യങ്ങളാണു തന്റെ പ്രബന്ധത്തിലുള്ളതെന്നും വല നീട്ടിയെറിഞ്ഞുകൊണ്ടു ജ്യോതിഷ് പറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3ijzeBW
via IFTTT
0 അഭിപ്രായങ്ങള്‍