മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒ. നടത്താനൊരുങ്ങുന്ന പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ എൽ.ഐ.സി. തുടങ്ങിയിട്ട് ബുധനാഴ്ച 65 വർഷം പിന്നിടുന്നു. അഞ്ചുകോടി രൂപയുടെ മൂലധനവുമായി 1956-ൽ തുടങ്ങിയ കമ്പനിയുടെ ആസ്തി ഇന്ന് 38,04,610 കോടി രൂപയിലെത്തിനിൽക്കുന്നു. ദേശസാത്കരണത്തിന്റെ ലക്ഷ്യം പൂർണ അർഥത്തിൽ നിറവേറ്റി സമൂഹത്തിലെ ഏറ്റവും താഴെത്തട്ടുവരെ ഇൻഷുറൻസ് സേവനം എത്തിക്കാനായെന്നതാണ് കമ്പനിയുടെ ഏറ്റവുംവലിയ നേട്ടം. 14 രാജ്യങ്ങളിൽ സാന്നിധ്യമുള്ള കമ്പനിയിന്ന് 'ബ്രാൻഡ് ഫിനാൻസ് ഇൻഷുറൻസ് 100' എന്ന ആഗോള പട്ടികയിൽ ലോകത്തിലെ ശക്തമായ മൂന്നാമത്തെയും മൂല്യത്തിൽ പത്താമത്തെയും ബ്രാൻഡാണ്. രണ്ടു ദശാബ്ദം മുമ്പ് ഇൻഷുറൻസ് മേഖല സ്വകാര്യമേഖലയ്ക്കായി തുറന്നെങ്കിലും ഇപ്പോഴും വിപണിയിൽ ഒന്നാംസ്ഥാനം നിലനിർത്തിവരുന്നു. ആദ്യവർഷ പ്രീമിയത്തിൽ 66.18 ശതമാനം വിപണി വിഹിതമാണ് കമ്പനിക്കുള്ളത്. പോളിസികളുടെ എണ്ണത്തിലിത് 74.58 ശതമാനമാണ്. 2020-21 സാമ്പത്തിക വർഷം 2.10 കോടി പുതിയ പോളിസികൾ രജിസ്റ്റർ ചെയ്തതായി കമ്പനി അറിയിച്ചു. ആദ്യവർഷ പ്രീമിയമായി ലഭിച്ചത് 1.84 ലക്ഷം കോടി രൂപയാണ്. എട്ടു സോണൽ ഓഫീസുകളിലായി ഒരു ലക്ഷത്തിലധികം ജീവനക്കാരും 13.53 ലക്ഷം ഏജന്റുമാരുമാണ് കമ്പനിക്കുള്ളത്. ഡിജിറ്റൽ പേമെന്റിന് പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങളുടെ ഫലമായി പുതുക്കൽ പ്രീമിയത്തിൽ 74.8 ശതമാനവും ഡിജിറ്റൽ രീതിയിലായിക്കഴിഞ്ഞു. പുതിയ പോളിസികൾ കടലാസ് രഹിതമാക്കുന്നതിന്റെ ഭാഗമായി ഏജന്റുമാർക്കായി ആനന്ദ എന്ന പുതിയ മൊബൈൽ ആപ്പും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. LIC's asset base goes past Rs 38 lakh crore in fiscal 2021.
from mathrubhumi.latestnews.rssfeed https://ift.tt/3t07HJK
via IFTTT
0 അഭിപ്രായങ്ങള്‍