ന്യൂഡൽഹി: 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസില്ലാത്ത പ്രതിപക്ഷ സഖ്യം സങ്കൽപ്പിക്കാൻ പോലുമാകില്ലെന്ന് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്. 543 പാർലമെന്റ് സീറ്റുകളിൽ 200 സീറ്റുകളിൽ ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടുന്നത് കോൺഗ്രസാണെന്നും തേജസ്വി എൻ.ഡി.ടി.വിയുമായുള്ള പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. ഏത് പ്രതിപക്ഷ സഖ്യമായാലും അതിന്റെ അടിസ്ഥാനം കോൺഗ്രസ് ആണ്. കോൺഗ്രസില്ലാത്ത സഖ്യം സങ്കൽപ്പിക്കാനാവില്ല. പ്രതിപക്ഷത്തിന്റെ കൂട്ടായ പരിശ്രമം നടക്കണമെങ്കിൽ കോൺഗ്രസ് അതിന്റെ ഭാഗമായിരിക്കണം. പക്ഷേ ശക്തരായ പ്രാദേശിക പാർട്ടികൾ ഉള്ള സ്ഥലങ്ങളിൽ പോരാട്ടം നയിക്കേണ്ടത് അവരായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമയം പോവുകയാണ്, തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം ഇപ്പോൾ തന്നെ ആരംഭിക്കണം. നമുക്ക് ആരാണ് നേതൃത്വമെന്ന് എല്ലാവരും ഒരുമിച്ചിരുന്ന് ആലോചിക്കണം. രാജ്യത്തിന്റെ നിലനിൽപ്പിനായി എല്ലാവരും വിട്ടുവീഴ്ചകൾ ചെയ്യണമെന്നും തേജസ്വി പറഞ്ഞു. നേരത്തേ ശിവസേനയും എൻ.സി.പിയും സമാന അഭിപ്രായവുമായി രംഗത്തെത്തിയിരുന്നു. ബിഹാറിൽ മഹാസഖ്യത്തിന്റെ ഭാഗമായി കോൺഗ്രസ്-ആർ.ജെ.ഡി സഖ്യം മത്സരിച്ചിരുന്നെങ്കിലും കോൺഗ്രസിന്റെ പ്രകടനം ദയനീയമായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3ju618G
via IFTTT
0 അഭിപ്രായങ്ങള്‍