പാലക്കാട്: മുസ്ലിംവോട്ടിലും കണ്ണുവെച്ച് ബി.ജെ.പി. നേതൃത്വം. ബി.ജെ.പി. ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടിയെ മുൻനിർത്തി മുസ്ലിം വിഭാഗത്തിന്റെയും വോട്ടുറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ബി.ജെ.പി. ലക്ഷദ്വീപിന്റെ പ്രത്യേക ചുമതലയുള്ള അബ്ദുള്ളക്കുട്ടി സംസ്ഥാന നിയമസഭാതിരഞ്ഞെടുപ്പിന്റെ പ്രധാന പ്രചാരകനുമാകും. ദേശീയനേതൃത്വം ആവശ്യപ്പെട്ടാൽ ബി.ജെ.പി.ക്ക് വിജയസാധ്യതയുള്ള മണ്ഡലത്തിൽ അബ്ദുള്ളക്കുട്ടിയെ സ്ഥാനാർഥിയാക്കുമെന്നാണ് സൂചന. നേരത്തെ ഇടതുപക്ഷരാഷ്ട്രീയത്തിലും സജീവമായിരുന്നതിനാൽ എൽ.ഡി.എഫ്. അനുഭാവവോട്ടുകളും തനിക്കുകിട്ടുമെന്നാണ് അബ്ദുള്ളക്കുട്ടിയുടെ നിരീക്ഷണം. മലപ്പുറത്ത് മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. സ്ഥാനം രാജിവെച്ച് മത്സരിക്കാനെത്തിയതോടെ ഒരുവിഭാഗം മുസ്ലിം വോട്ടുകൾ ഭിന്നിക്കുമെന്നാണ് ബി.ജെ.പി. പ്രതീക്ഷിക്കുന്നത്. പ്രചാരണരംഗത്ത് അബ്ദുള്ളക്കുട്ടി വരുന്നതോടെ മലപ്പുറത്തും ന്യൂനപക്ഷവോട്ടുകൾ ബി.ജെ.പി.ക്ക് വരുമെന്ന പ്രതീക്ഷയുണ്ട്. ഇതോടൊപ്പം, നിയമസഭാ തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷവിഭാഗത്തിലുള്ള പൊതുസമ്മതരും സ്ഥാനാർഥികളാകും. ഇതിനായി അബ്ദുള്ളക്കുട്ടിയുടെ നേതൃത്വത്തിൽ മുസ്ലിം സമുദായനേതാക്കളെ കാണുന്നുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/3bW2xWX
via IFTTT
0 അഭിപ്രായങ്ങള്‍