തൃശ്ശൂർ: പാസഞ്ചറുകൾക്ക് പകരം മെമു ഓടിക്കുമ്പോൾ കേരളത്തിൽ ഒഴിവാക്കുന്നത് അഞ്ഞൂറോളം പഴയ കോച്ചുകൾ. പൊളിക്കാനുള്ള കോച്ചുകൾ എറണാകുളം ഹാർബർ ടെർമിനൽസ്, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലാണിപ്പോൾ. പൊളിക്കാൻ ടെൻഡർ ആയിട്ടില്ല. ചക്രങ്ങൾ പോലെ പുനരുപയോഗിക്കാവുന്നവ മാറ്റിയ ശേഷമായിരിക്കും പൊളിക്കുക. തിരുവനന്തപുരം ഡിവിഷനിൽ 300-ഉം പാലക്കാട് ഡിവിഷനിൽ ഇരുനൂറോളം കോച്ചുകളും ഉണ്ടെന്നാണ് വിവരം. കോച്ച് നിർമാണ ഫാക്ടറികളിലേക്ക് മാറ്റിയ ശേഷമാണോ വലിയ സ്ക്രാപ് യാർഡ് ഉണ്ടാക്കി സംസ്ഥാനത്ത് തന്നെയാണോ പൊളിക്കുക എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. തുറമുഖങ്ങളോടു ചേർന്ന് വരാൻ പോവുന്ന റീസൈക്ലിങ് യൂണിറ്റുകളിലെത്തിച്ച് പൊളിക്കാനും പദ്ധതിയുണ്ട്. പഴയ കോച്ചുകൾക്ക് അറ്റകുറ്റപ്പണികൾ കൂടുതലായി വരുന്നതും സാമ്പത്തിക ബാധ്യതയായി റെയിൽവേ കണക്കാക്കിയിരുന്നു. വരുമാനം കുറഞ്ഞ പാസഞ്ചറുകൾക്ക് കൂടുതൽ പണം ചെലവഴിക്കേണ്ടി വരുന്നതിനാലാണ് മെമു(മെയിൻ ലൈൻ ഇലക്ട്രിക്കൽ മൾട്ടിപ്പിൾ യൂണിറ്റ്) എന്ന ആശയത്തിലേക്ക് റെയിൽവേ മാറിയത്. പാസഞ്ചറുകൾ പൂർണമായും മെമുവിലേക്ക് മാറും എന്ന് കോവിഡിനു മുമ്പ് വ്യക്തമാക്കിയിരുന്നു. കോച്ച് ഫാക്ടറികളിൽ ഇപ്പോൾ പഴയ ശൈലിയിലുള്ള കോച്ചുകളുടെ ഉത്പാദനം നിർത്തി. ആധുനിക എൽ.എച്ച്.ബി. കോച്ചുകളാണ് ഇപ്പോൾ പുറത്തിറക്കുന്നത്. കൂടാതെ മെമുവും. മെമു ഓടിക്കുമ്പോൾ • ഒരു ലോക്കോ പൈലറ്റ് മതി. • ഇരു വശത്തും എൻജിൻ ഉള്ളതിനാൽ എൻജിൻ ഷണ്ടിങ്ങിന്റെ ആവശ്യം ഇല്ല. 20 മിനിറ്റോളം സമയലാഭം. • കൂടുതൽ യാത്രക്കാരെ കോച്ചുകളിൽ ഉൾക്കൊള്ളിക്കാം. • സ്റ്റാർട്ട് ചെയ്ത ശേഷം വേഗം കൈവരിക്കാവുന്ന സമയം കുറയും.
from mathrubhumi.latestnews.rssfeed https://ift.tt/388bNX2
via IFTTT
0 അഭിപ്രായങ്ങള്‍