കൊച്ചി: പറവൂർ സീറ്റ് വെച്ചുമാറാൻ സി.പി.എം.-സി.പി.ഐ. ഉഭയകക്ഷി ചർച്ചയിൽ ആലോചന. ഇക്കാര്യം സി.പി.എം. നേതൃത്വംതന്നെയാണ് മുന്നോട്ടു വെച്ചിട്ടുള്ളത്. പറവൂർ പിടിക്കേണ്ടത് അനിവാര്യമാണെന്ന നിലയിലാണ് ഉഭയകക്ഷി ചർച്ചയിൽ സി.പി.എം. ഇക്കാര്യം അവതരിപ്പിച്ചത്. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. രാജീവിനെ ഇവിടെ മത്സരിപ്പിച്ചാൽ സീറ്റ് പിടിച്ചെടുക്കാൻ സാധിക്കുമെന്നാണ് സി.പി.എം. കരുതുന്നത്. ഇക്കാര്യവും സി.പി.എം. ഉഭയകക്ഷി ചർച്ചയിൽ സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അടുത്ത ചർച്ചയിലേ തീരുമാനം ഉണ്ടാവുകയുള്ളൂ. സീറ്റ് വെച്ചുമാറൽ സംസ്ഥാന തലത്തിൽതന്നെയുള്ള പാക്കേജായതിനാൽ പെട്ടെന്ന് തീരുമാനത്തിലെത്താൻ സാധിക്കാത്ത സ്ഥിതിയാണ്. ജില്ലാ നേതൃത്വവുമായി ആലോചിച്ച് തീരുമാനം പറയാമെന്ന നിലപാടാണ് സി.പി.ഐ. സ്വീകരിച്ചിട്ടുള്ളത്. വി.ഡി. സതീശനെ പറവൂരിൽ തോൽപ്പിക്കുക എന്നത് സി.പി.എം. പ്രധാന കാര്യമായിത്തന്നെ എടുത്തിരിക്കുകയാണ്. സി.പി.എം. പ്രാദേശിക നേതൃത്വവും സീറ്റ് ഇക്കുറി ഏറ്റെടുക്കണമെന്ന് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പറവൂരിൽ ഇപ്പോൾ ജയിക്കാനുള്ള സാഹചര്യം ഉണ്ടെന്നാണ് സി.പി.എം. വിലയിരുത്തൽ. നല്ല സ്ഥാനാർഥിയെ അവതരിപ്പിച്ചാൽ മണ്ഡലം പിടിക്കാമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. ജില്ലയിലെ ജനസമ്മതനായ നേതാവ് എന്ന നിലയിൽ പി. രാജീവിനെത്തന്നെ ഇതിന് നിയോഗിക്കണമെന്നും സംസ്ഥാന നേതൃത്വത്തിന് ആലോചനയുണ്ട്. സി.പി.ഐ.യുമായുള്ള അടുത്ത വട്ടം ചർച്ചയിൽ ഇത് പ്രാവർത്തികമായാൽ ഇക്കുറി പറവൂരിൽ തീ പാറുന്ന പോരാട്ടം നടക്കും. കഴിഞ്ഞ ഇരുപതു വർഷമായി പറവൂരിൽ തോറ്റുകൊണ്ടിരിക്കുന്ന സി.പി.ഐ.ക്ക് ഇപ്പോൾ ആ സീറ്റിൽ താത്പര്യമില്ല. സീറ്റ് തിരിച്ചുപിടിക്കാൻ ശേഷിയുള്ള സ്ഥാനാർഥിയും ഇപ്പോൾ പാർട്ടിയിലില്ല. സംസ്ഥാന നേതൃത്വത്തിലും അത്തരമൊരാൾ ഇല്ല. വീണ്ടും പരീക്ഷണത്തിന് മുതിരുന്നതിനു പകരം പറവൂർ കൊടുത്ത് പിറവം വാങ്ങണമെന്ന ചിന്ത സി.പി.ഐ. ജില്ലാ നേതൃത്വത്തിനുണ്ട്. എന്നാൽ പിറവം സീറ്റിന്റെ കാര്യത്തിൽ വ്യക്തതയില്ലാത്തതാണ് മറ്റൊരു പ്രശ്നം. കേരള കോൺഗ്രസ് ജോസ് വിഭാഗം വരുന്നതിന്റെ ഭാഗമായി സി.പി.ഐ. വിട്ടുകൊടുക്കുന്ന സീറ്റായി പറവൂർ മാറിയാൽ മാത്രമേ ചർച്ചകൾ വിജയിക്കുകയുള്ളു. പകരം പിറവം വിട്ടുകൊടുക്കണമെന്ന കാര്യത്തിൽ സി.പി.ഐ. ഉറച്ചുനിന്നാൽ സീറ്റ് വെച്ചുമാറ്റം നടക്കാതിരിക്കാനും ഇടയുണ്ട്. എറണാകുളം ജില്ലയിൽ സി.പി.ഐ.ക്ക് മറ്റൊരു സിറ്റിങ് സീറ്റ് ഉള്ളതിനാൽ മധ്യകേരളത്തിൽ പാർട്ടിക്ക് വിട്ടുകൊടുക്കാൻ കഴിയന്ന സീറ്റ് പറവൂർ തന്നെയായിരിക്കും.
from mathrubhumi.latestnews.rssfeed https://ift.tt/3dYkRBk
via IFTTT
0 അഭിപ്രായങ്ങള്‍