ഹരിപ്പാട്: നീളൻ ജുബ്ബ, പാറിപ്പറക്കുന്ന മുടി, ഇത്തിരി താടി, തോൾസഞ്ചിയിൽ കവിതാപുസ്തകം. വില രണ്ടുരൂപ. കാണുന്നവരോടെല്ലാം വാതോരാതെ വിപ്ലവം പറയും. ചിലപ്പോൾ തന്റെ കവിതകൾ ഉറക്കെപ്പാടും. ഇതൊക്കെയായിരുന്നു നങ്ങ്യാർകുളങ്ങര ടി.കെ.എം.എം. കോളേജിലെ ബിരുദപഠനകാലത്ത് അനിൽ പനച്ചൂരാൻ. 1987-90 വർഷമായിരുന്നു പനച്ചൂരാൻ നങ്ങ്യാർകുളങ്ങരയിൽ പഠിച്ചത്. വ്യത്യസ്തനായ ഈ കവിയെ പക്ഷേ, അന്നാരും തിരിച്ചറിഞ്ഞില്ലെന്നതാണ് സത്യം. പലരും അലക്ഷ്യമായി കേട്ടുമറന്ന അദ്ദേഹത്തിന്റെ കവിതകൾ പിന്നീട് സിനിമകളിലൂടെ സൂപ്പർഹിറ്റുകളായി മാറി. അപ്പോഴായിരിക്കും അവരിൽ പലരും ആ പാട്ടുകളുടെ സൗന്ദര്യം തിരിച്ചറിഞ്ഞത്. എസ്.എഫ്.ഐ.പ്രവർത്തകനായിരുന്നു. അതിനാൽ സഹപാഠികൾക്ക് അദ്ദേഹം വിപ്ലവകവിയായിരുന്നു. സി.യു. അനിൽകുമാറെന്ന അന്നത്തെ ചെറുപ്പക്കാരൻ പിന്നീട് അറിയപ്പെടുന്ന കവിയും ഗാനരചയിതാവുമായി തിളങ്ങിയത് അഭിമാനത്തോടെയാണ് അന്നത്തെ അധ്യാപകരും വിദ്യാർഥികളും ഓർക്കുന്നത്. പക്ഷേ, അദ്ദേഹത്തിന്റെ അപ്രതീക്ഷിതവിയോഗം അവരെയെല്ലാം തളർത്തിയിരിക്കുകയാണ്. ബ്രൗൺനിറത്തിലെ പുറംചട്ടയോടെ തീരെ ആകർഷകമല്ലാത്ത വിധത്തിലായിരുന്നു അനിൽ തന്റെ ആദ്യ കവിതാസമാഹാരം സ്വന്തമായി അച്ചടിച്ചിറക്കിയത്. കേളേജിലെത്തുമ്പോഴെല്ലാം തോൾസഞ്ചിയിൽ എപ്പോഴും ആ കവിതാസമാഹാരം സൂക്ഷിക്കാറുണ്ടായിരുന്നു. പരിചയപ്പെടുന്നവരെക്കൊണ്ടെല്ലാം തന്റെ പുസ്തകം വാങ്ങിപ്പിക്കുന്നതിനുള്ള കൗശലം അദ്ദേഹത്തിനുണ്ടായിരുന്നു. ഇങ്ങനെയൊരു കവിതാപുസ്തകത്തിലുള്ളതായിരുന്നു പിന്നീട് ഏറെ പ്രശസ്തമായ 'വലയിൽ വീണ കിളികളെ'ന്ന കവിത. അക്കാലത്തും പിന്നീടും സ്കൂൾ, കോളേജ് കലോത്സവങ്ങളിൽ ധാരാളംപേർ വലയിൽ വീണ കിളികൾ പാടി സമ്മാനംനേടി. പക്ഷേ, പലപ്പോഴും അജ്ഞാതന്റെ കൃതിയാണെന്ന് പലരും വേദികളിൽ പറഞ്ഞിരുന്നു. ചിലപ്പോഴെങ്കിലും പ്രശസ്തരായ കവികൾക്ക് ഈ കവിതയുടെ പിതൃത്വം ചാർത്തപ്പെട്ടു. അപ്പോഴും പരാതിയും പരിഭവവുമില്ലാതെ അനിൽ പനച്ചൂരാൻ കവിതകൾ എഴുതിക്കൊണ്ടേയിരുന്നു. 1996-ൽ ടി.കെ.എം.എം.കോളേജിലെ യൂണിയൻ ഉദ്ഘാടനത്തിന് അനിൽ പനച്ചൂരാൻതന്നെ ഈ പാട്ടുപാടി. കോളേജ് പഠനത്തിനുശേഷവും ഹരിപ്പാടായിരുന്നു പനച്ചൂരാന്റെ പ്രധാന തട്ടകം. പിന്നീട് സിനിമാസംവിധായകനായ ആർ. ജയകൃഷ്ണൻ, തിരക്കഥാകൃത്ത് ജയചന്ദ്രൻ ചിങ്ങോലി, സി. ജയകുമാർ, എസ്. ദീപു തുടങ്ങിയ വലിയ സുഹൃദ്വലയമായിരുന്നു പനച്ചൂരാന് ഹരിപ്പാട്ടുണ്ടായിരുന്നത്. 'വലയിൽ വീണ കിളികളും' 'തിരികെ ഞാൻ വരുമെന്ന വാർത്തകേൾക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും' തുടങ്ങിയ പാട്ടുകൾ വർഷങ്ങൾക്കുമുൻപേ പനച്ചൂരാൻ സൗഹൃദസദസ്സുകളിൽ പാടിയിട്ടുള്ളതാണ്. ഒരിക്കലല്ല, പലപ്രാവശ്യം. പനച്ചൂരാനെക്കൊണ്ട് ഈ പാട്ടുകൾ പാടിപ്പിക്കുന്നതിനായി സുഹൃത്തുക്കൾ ഒത്തുകൂടുന്നതും പതിവായിരുന്നു. അദ്ദേഹം സിനിമയുടെ തിരക്കേറിയ ലോകത്തായിട്ടും സുഹൃത്തുക്കളുമായുള്ള ബന്ധം അതേപടി നിലനിർത്തിയിരുന്നു. Content highlights:Anil Panachooran lyricist passed away, story of revolutionary lyricist, Malayalam Cinema
from mathrubhumi.latestnews.rssfeed https://ift.tt/3hGXw6Y
via IFTTT
0 അഭിപ്രായങ്ങള്‍