കോട്ടയം: തദ്ദേശതിരഞ്ഞെടുപ്പിന് േശഷം രണ്ട് മുന്നണികളിലും ആശയക്കുഴപ്പം സൃഷ്ടിച്ച് കോട്ടയം രാഷ്ട്രീയം. പാലായുടെ ചർച്ചയ്ക്കൊപ്പം പി.സി.ജോർജിന്റെ യു.ഡി.എഫ്. പ്രവേശനവും ഇരുമുന്നണികളിലും ചർച്ചാവിഷയമാണ്.മാണി സി.കാപ്പനുംകൂടി ഐക്യമുന്നണിയിലേക്ക് വന്നാൽ കോൺഗ്രസിലെ അസംബ്ലി സീറ്റ് മോഹികളുടെ കാത്തിരിപ്പ് തുടരും. ജോസ് കെ.മാണി മുന്നണി വിട്ടതോടെ പാലാ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി സീറ്റുകളും സി.എഫ്.തോമസിൻറെ നിര്യാണത്തോടെ ചങ്ങനാശ്ശേരിയും ആർക്കാണ് നൽകുകയെന്നതിൽ കോൺഗ്രസിനുള്ളിൽ ആഭ്യന്തരചർച്ചകൾ സജീവമാണ്.ജോസ് കെ.മാണി ഇടത് പക്ഷത്തേക്ക് പോയതോടെ തങ്ങൾക്ക് അവസരം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു കോൺഗ്രസിലെ രണ്ടാം നിര നേതാക്കൾ. മാണി സി.കാപ്പനെയും പി.സി.ജോർജിനെയും ഒപ്പം ചേർത്താൽ തങ്ങൾക്കുള്ള അവസരം കുറയുമെന്ന ആശങ്ക ഇവർക്കുണ്ട്.ഇടത് മുന്നണിയിൽ ജോസ് കെ.മാണി കടന്നുവന്ന സമയത്തുള്ള പ്രത്യക്ഷ എതിർപ്പ് സി.പി.ഐ.ഇപ്പോൾ മയപ്പെടുത്തിയിട്ടുണ്ട്. അവർ മത്സരിച്ചുവരുന്ന കാഞ്ഞിരപ്പള്ളി ജോസ് കെ.മാണി വിഭാഗത്തിന് നൽകുന്നതിൽ സി.പി.ഐ. ജില്ലാ നേതൃത്വം പരസ്യ എതിർപ്പ് അറിയിച്ചിരുന്നു. തദ്ദേശത്തിൽ കോട്ടയം ഇടത് മുന്നണി നേടിയതിൽ ജോസ് വിഭാഗത്തിന് അമിതമായ ക്രെഡിറ്റ് നൽകുന്നതിലും സി.പി.ഐ.ക്ക് എതിർപ്പുണ്ട്. അസംബ്ലി സീറ്റ് ചർച്ചകളിലേക്ക് നീങ്ങുമ്പോൾ ഇത്തരം കാര്യങ്ങളിൽ തീർപ്പുണ്ടാക്കേണ്ടി വരും. മാണി സി.കാപ്പനെ പാലായിൽനിന്ന് ഒഴിവാക്കാൻ ശ്രമം നടത്തുന്നതായി എൻ.സി.പി.ക്കും തോന്നലുണ്ട്. കോട്ടയത്തെ എൻ.സി.പി.കാപ്പനൊപ്പം നിൽക്കും.പാലാ സീറ്റ് വിട്ടുകൊടുക്കാനില്ലെന്ന് മാണി സി.കാപ്പൻ വീണ്ടും പ്രഖ്യാപിച്ചു. അതേ സമയം ഇടത് മുന്നണി വിടുന്ന കാര്യത്തിൽ ഒരു ആലോചനയും നടന്നിട്ടില്ലെന്നും അദ്ദേഹം ഉറപ്പിച്ച് പറയുന്നു. ജോസ് കെ.മാണി വിഭാഗം പക്ഷേ, വിവാദം ഒഴിവാക്കിയുള്ള അഭിപ്രായപ്രകടനമാണ് നടത്തുന്നത്. മാണി സി.കാപ്പനും അദ്ദേഹത്തിന്റെ പാർട്ടിയും ഇടത് മുന്നണിയുടെ ഭാഗമാണെന്നും അസംബ്ലി സീറ്റ് ചർച്ച തുടങ്ങിയിട്ടില്ലെന്നുമാണ് ജോസ് കെ.മാണി പ്രതികരിച്ചത്. മാണി സി.കാപ്പൻ ഐക്യമുന്നണി സ്ഥാനാർഥിയായി പാലായിൽ മത്സരിക്കുമെന്ന് പി.ജെ.ജോസഫ് ഒരുമുഴം മുമ്പേ പറഞ്ഞുവെച്ചെങ്കിലും കാപ്പൻ അതിനോട് തന്ത്രപരമായാണ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. നിലവിൽ താൻ ഇടത് മുന്നണിയുടെ ഭാഗമാണെന്നും അഭിപ്രായം ജോസഫിന്റേതാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. അതേസമയം ഇൗ ചർച്ചയോട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കാര്യമായി പ്രതികരിച്ചില്ല. മാണി സി.കാപ്പന്റെ മുന്നണിമാറ്റമുണ്ടായാൽ മാധ്യമങ്ങൾ അറിയുമെന്ന് അദ്ദേഹം പറഞ്ഞു.പി.സി.ജോർജ് അഞ്ച് സീറ്റ് ചോദിക്കുംവിവാദത്തിൽ പങ്കുചേർന്ന പി.സി.ജോർജ് മാണി സി.കാപ്പന്റെ മുന്നണിമാറ്റനീക്കം തിടുക്കപ്പെട്ടായെന്ന് പ്രതികരിച്ചു. അൽപ്പംകൂടി ക്ഷമിച്ചശേഷം വേണമായിരുന്നു കാപ്പൻ തീരുമാനം എടുക്കാനെന്നും അദ്ദേഹം പറഞ്ഞു. ഐക്യമുന്നണിയിലേക്ക് ചേരാനാണ് ജനപക്ഷത്തിന് താത്‌പര്യമെന്ന് അദ്ദേഹം വ്യക്തമാക്കി. മുതിർന്ന കോൺഗ്രസ് നേതാക്കളുമായും ഇക്കാര്യത്തിൽ ആശയവിനിമയം നടത്തി. പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, പാലാ, പേരാന്പ്ര, ഇരിങ്ങാലക്കുട എന്നീ സീറ്റുകളാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
from mathrubhumi.latestnews.rssfeed https://ift.tt/2Lf7el1
via IFTTT
0 അഭിപ്രായങ്ങള്‍