കൊഹിമ: തടാകത്തിന് മുകളിലൂടെ വട്ടമിട്ട് പറന്ന് നീളമേറിയ കേബിളിന്റെ അറ്റത്ത് തൂക്കിയ ബക്കറ്റിൽ വെളളവുമെടുത്ത് മണിപ്പൂരിലെ കാട്ടുതീ അണയ്ക്കാൻ പോകുന്ന ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ. ഞായറാഴ്ചസാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട വീഡിയോ ദൃശ്യങ്ങളെ കൗതുകത്തോടെയാണ് പലരും വീക്ഷിച്ചത്. ഡിസംബർ 29-നാണ് നാഗാലാൻഡ്-മണിപ്പുർ അതിർത്തിയിലെ താഴ് വരയായ സുകോവിൽ കാട്ടുതീ പടർന്നത്. കാട്ടുതീ മണിപ്പുരിലെ സേനാപതിയിലേക്കും വ്യാപിച്ച പശ്ചാത്തലത്തിൽ കാട്ടുതീ നിയന്ത്രിക്കാൻ മണിപ്പുർ സർക്കാർ ദേശീയ ദുരന്ത നിവാരണ സേനയോടും സൈന്യത്തോടും സഹായം തേടിയിരുന്നു. വ്യോമസേനയുടെ നാല് ഹെലികോപ്റ്ററുകളെയാണ് കാട്ടുതീ അണയ്ക്കൽ ദൗത്യത്തിനായി നിയോഗിച്ചിരിക്കുന്നത്. സൈന്യവും അർധസൈനിക വിഭാഗമായ അസം റൈഫിൾസും തീ അണയ്ക്കൽ ദൗത്യത്തിൽ പങ്കാളികളായിട്ടുണ്ട്. കൊഹിമയ്ക്കടുത്തുളള സുകോ താഴ് വരയിൽ പടരുന്ന കാട്ടുതീ അണയ്ക്കുന്നതിനായി ഹെലികോപ്റ്ററുകൾ ഇന്ന് ബംബി ബക്കറ്റ് പ്രവർത്തനം പുനഃരാരംഭിച്ചു. നാല് എംഐ 17 ഹെലികോപ്റ്ററുകൾ ദിമാപ്പൂരിലും രംഗപഹറിലും ദൗത്യത്തിനായി വിന്യസിച്ചിട്ടുണ്ട്. എയർഫോഴ്സ് ട്വീറ്റ് ചെയ്തു. കാട്ടുതീ അണയ്ക്കാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വീകരിച്ചുവരുന്ന രീതിയാണ് ബംബി ബക്കറ്റുകളുടെ ഉപയോഗം. നീളമേറിയ കേബിളുകളിൽ ബന്ധിച്ചിട്ടുളള ഈ ബക്കറ്റിൽ ധാരാളം വെളളം ശേഖരിക്കാൻ സാധിക്കും. തീപ്പിടുത്തമുണ്ടായ ഭാഗത്തിന് സമീപമുള്ള തടാകങ്ങളിൽ നിന്നോ മറ്റോ വെളളം ശേഖരിച്ച് കാട്ടുതീ ഉണ്ടായ ഭാഗത്ത് എയർ ഡ്രോപ്പ് ചെയ്യും. നിലവിൽ 200 അഗ്നിശമന സേനാംഗങ്ങൾ ഇവിടെ കർമനിരതരാണ്. കാട്ടുതീ അണയ്ക്കുന്നതിനായി മണിപ്പുർ സർക്കാരിന് എല്ലാ സഹായസഹകരണങ്ങളും കേന്ദ്രം വാദ്ഗാനം ചെയ്തിട്ടുണ്ട്. ശനിയാഴ്ച എൻ.ഡി.ആർ.എഫിനെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്. ഏകദേശം 200 ഏക്കറോളം കാട്ടുതീ വ്യാപിച്ചതായി മണിപ്പുർ സർക്കാരിന്റെ കണക്കുകളിൽ പറയുന്നു. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ മണിപ്പുർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് സുകോവിൽ ആകാശനിരീക്ഷണം നടത്തിയിരുന്നു. കിഴക്കൻ മേഖലയിൽ തീ നിയന്ത്രണവിധേയമായെന്നും തെക്കൻ മേഖലയിൽ തീ അണയ്ക്കുന്നതിനുളള പ്രവർത്തനങ്ങൾ ആരംഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. Content Highlights:IAF Chopper lifts water from lake to fight wildfire
from mathrubhumi.latestnews.rssfeed https://ift.tt/3896arL
via IFTTT
0 അഭിപ്രായങ്ങള്‍