പത്തനാപുരം : പതിറ്റാണ്ടുകാലം തൂപ്പുജോലിചെയ്ത ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ പ്രസിഡന്റിന്റെ കസേരയിൽ ഇരിക്കുമ്പോൾ എ.ആനന്ദവല്ലിയുടെ മുഖത്ത് സമ്മിശ്രവികാരങ്ങളായിരുന്നു.താൻ വർഷങ്ങളായി തൂത്തുവൃത്തിയാക്കിയ പടവുകളും വഴികളും താണ്ടി പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന്റെ അധ്യക്ഷപദവിയേറിയപ്പോൾ അഭിമാനബോധമായിരുന്നു എല്ലാവരുടെയും വല്ലിച്ചേച്ചിക്ക്.സത്യപ്രതിജ്ഞചെയ്തശേഷം സെക്രട്ടറി രമ്യയും സഹപ്രവർത്തകരും പാർട്ടി പ്രവർത്തകരുമൊക്കെ ചേർന്നാണ് പ്രസിഡന്റിന്റെ ചേംബറിലേക്ക് അവരെ ആനയിച്ചത്. തനിക്ക് സുപരിചിതമായ മുറിയിൽ ആശംസകൾ അറിയിച്ച് എത്തിയവരോടെല്ലാം നന്ദി പറഞ്ഞു. മധുരവും വിതരണം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമാരും അംഗങ്ങളും ചടങ്ങിന് സാക്ഷ്യംവഹിക്കാൻ എത്തിയിരുന്നു. പെയിന്റിങ് തൊഴിലാളിയായ ഭർത്താവ് മോഹനനും മക്കളായ മിഥുനും കാർത്തിക്കും അമ്മ അമ്മിണിയുമൊത്താണ് ആനന്ദവല്ലി രാവിലെ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ എത്തിയത്.പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിത സംവരണമായ ബ്ലോക്കിൽ തലവൂർ സംവരണ ഡിവിഷനിൽനിന്നാണ് സി.പി.എം. പ്രതിനിധിയായി ആനന്ദവല്ലി വിജയിച്ചത്. മറ്റൊരു പട്ടികജാതി വനിത സംവരണ ഡിവിഷനിൽനിന്നു വിജയിച്ചതും സി.പി.എം. പ്രതിനിധിയാണ്.എതിരാളികളായ യു.ഡി.എഫിന് ഈ വിഭാഗത്തിൽനിന്ന് പ്രതിനിധിയില്ലാത്തതിനാൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഐകകണ്ഠ്യേനയായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2JAGxa6
via IFTTT
0 അഭിപ്രായങ്ങള്‍