അതിര്‍ത്തികളില്‍ കര്‍ഷകപ്രവാഹം; കൂടുതല്‍ കേന്ദ്രസേനയെ വിന്യസിച്ചു

ന്യൂഡൽഹി: കർഷകസമരം എട്ടാംദിവസത്തിലേക്കുകടന്നതോടെ വ്യാഴാഴ്ച അതിർത്തിയിൽ കൂടുതൽ കർഷകർ തമ്പടിച്ചു. കേന്ദ്രമന്ത്രിമാരുമായുള്ള ചർച്ച പരാജയപ്പെട്ടാൽ ഏതുനിമിഷവും സമരം ശക്തമാക്കാൻ സജ്ജരായാണ് വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ഡൽഹിയുടെ അതിർത്തികളിൽ കർഷകരെത്തിയത്. ഡൽഹി-മീററ്റ് ദേശീയപാതയിലൂടെ ട്രാക്ടറുകളിലും മറ്റും കർഷകർ വ്യാപകമായി വന്നതോടെ അതിർത്തി അടച്ചു. ഡൽഹി-യു.പി. അതിർത്തിയിലെ ഗാസിപ്പുരിൽ നൂറുകണക്കിന്‌ ട്രാക്ടറുകൾ പ്രത്യക്ഷപ്പെട്ടു. തുടർന്ന്, ഗാസിപ്പുർ അതിർത്തിയിൽ കൂടുതൽ അർധസൈനികരെ വിന്യസിച്ചു. കർഷകർ പ്രവഹിച്ചതോടെ നഗരാതിർത്തികളിൽ സുരക്ഷയ്ക്കായി 45 കമ്പനി അർധസൈനികരെ വിന്യസിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതിനിടെ, സായുധരായി നടക്കുന്ന സിഖ് വിഭാഗക്കാരായ നിഹാംഗ് സിഖുക്കാരും കർഷകപ്രക്ഷോഭത്തിന്‌ പിന്തുണയേകി വ്യാഴാഴ്ച സിംഘു അതിർത്തിയിലെത്തി. പ്രക്ഷോഭം ശക്തമായതോടെ സിംഘു, തിക്രി, നോയ്ഡ, ഗാസിപ്പുർ അതിർത്തികൾ പൂർണമായും അടച്ചു. ഝറോഡ അതിർത്തിയിൽ വാഹനഗതാഗതം നിരോധിച്ചു. ബാദുസരായ്, ഝാതികേഡ അതിർത്തികളിൽ ഇരുചക്രവാഹനങ്ങൾക്കും ചെറുവാഹനങ്ങൾക്കുംമാത്രമേ പ്രവേശനമുള്ളൂ. ഗുഡ്ഗാവ്, ജജ്ജാർ-ബഹാദൂർഗഢ് അതിർത്തികൾ കഴിഞ്ഞദിവസം അടച്ചിരുന്നു. ഡൽഹി-യു.പി. അതിർത്തിയായ നോയ്ഡയിൽ അംബേദ്കർ പാർക്കിൽ കേന്ദ്രീകരിച്ചാണ് കർഷകപ്രക്ഷോഭം. സർക്കാരിന്റെ വിരുന്ന് നിഷേധിച്ച് നേതാക്കൾ: കാർഷികനിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽനിന്ന്‌ പിന്മാറില്ലെന്ന ഉറച്ചനിലപാടുമായി വിജ്ഞാൻഭവനിൽ ചർച്ചയ്ക്കുചെന്ന കർഷകസംഘടനാനേതാക്കൾ കേന്ദ്രസർക്കാർ ഒരുക്കിയ ഉച്ചഭക്ഷണം നിരസിച്ചു. പകരം, സമരഭൂമിയായ സിംഘുവിലെ ലംഗാറിൽ പാചകംചെയ്ത ഭക്ഷണമാണ് അവർ കഴിച്ചത്. ഭക്ഷണം സമരക്കാർ പ്രത്യേകവാഹനത്തിൽ വിജ്ഞാൻഭവനിലെത്തിച്ചു.ഉച്ചഭക്ഷണത്തിന്‌ ചർച്ച പിരിഞ്ഞപ്പോൾ നേതാക്കൾതന്നെയാണ്‌ ഇക്കാര്യം മാധ്യമങ്ങളോടുപറഞ്ഞത്. ചർച്ച നീണ്ടതോടെ വൈകീട്ട്‌ ചായയും നേതാക്കൾക്കായെത്തി. ചൊവ്വാഴ്ചത്തെ ചർച്ചയ്ക്കുശേഷവും കേന്ദ്രത്തിന്റെ ചായസത്‌കാരം നേതാക്കൾ നിരസിച്ചിരുന്നു. പകരം സമരസ്ഥലത്തെ ലംഗാറിൽ ഉണ്ടാക്കിയ ജിലേബി കഴിക്കാൻ അവർ കേന്ദ്ര കൃഷിമന്ത്രിയെ ക്ഷണിച്ചു. ‘‘അവർ തരുന്ന ചായപോലും ഞങ്ങളുടെ െഡയറിഫാമുകളിൽനിന്നുള്ളതാണ്’’ -കർഷകനേതാവ് പ്രേംപാൽ സിങ് പറഞ്ഞു.

from mathrubhumi.latestnews.rssfeed https://ift.tt/36Bfi80
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍