ന്യൂഡൽഹി: കാർഷികനിയമങ്ങൾക്കെതിരേ സമരംചെയ്യുന്ന കർഷകരുമായി കേന്ദ്രസർക്കാർ ബുധനാഴ്ച ചർച്ചനടത്തും. അന്ന് ഉച്ചയ്ക്കു രണ്ടിന് വിജ്ഞാൻഭവനിൽ ചർച്ചയ്ക്കായി ക്ഷണിച്ച് സംയുക്ത കിസാൻ മോർച്ചയിലെ 40 നേതാക്കൾക്ക് കൃഷിമന്ത്രാലയത്തിലെ ജോയന്റ് സെക്രട്ടറി വിവേക് അഗർവാൾ കത്തയച്ചു. കർഷകർ ഉന്നയിച്ചിട്ടുള്ള എല്ലാ സുപ്രധാന വിഷയങ്ങളിലും യുക്തിസഹമായ പരിഹാരമുണ്ടാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കത്തിൽ വ്യക്തമാക്കി. ചൊവ്വാഴ്ച ചർച്ചയ്ക്കു സന്നദ്ധരാണെന്നായിരുന്നു കർഷകനേതാക്കൾ അറിയിച്ചിരുന്നത്. പരസ്പരം വിട്ടുവീഴ്ചയ്ക്കു വഴങ്ങാതെ കേന്ദ്രവും കർഷകരും നേർക്കുനേർനിന്ന മൂന്നാഴ്ചയ്ക്കൊടുവിൽ നടക്കുന്ന ചർച്ചയിൽ പ്രശ്നപരിഹാരമുണ്ടാവുമെന്നാണ് പ്രതീക്ഷ. ചർച്ച പരാജയപ്പെട്ടാൽ പുതുവർഷത്തിൽ കൂടുതൽ ശക്തമായ പ്രക്ഷോഭത്തിനു തയ്യാറെടുക്കുകയാണ് കർഷകസംഘടനകൾ. ഇതിനു മുന്നോടിയായി ഉത്തരാഖണ്ഡിൽ നിന്നും നൂറുകണക്കിനു കർഷകർ ട്രാക്ടറുകളിൽ ഡൽഹി-യു.പി. അതിർത്തിയിലേക്കു തിരിച്ചിട്ടുണ്ട്. പഞ്ചാബിൽ നിന്നുള്ള കൂടുതൽ കർഷകർ ട്രാക്ടറുകളിൽ ഭക്ഷ്യധാന്യശേഖരവുമായി ഡൽഹിക്ക് പുറപ്പെട്ടു. Content Highlights:Farmers protest Government
from mathrubhumi.latestnews.rssfeed https://ift.tt/3nVqmmt
via IFTTT
0 അഭിപ്രായങ്ങള്‍