ന്യൂഡൽഹി: നൂറിലധികം വരുന്ന ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ പിഎം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന ചെയ്തത് 155 കോടി രൂപ. ജീവനക്കാരുടെ ശമ്പളത്തിൽ നിന്നാണ് ഇത്രയും തുക പിഎം കെയേഴ്സ് ഫണ്ടിലേക്ക് നൽകിയത്. കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ടുകളിൽ നിന്നുളള 2400 കോടി സംഭാവനയ്ക്ക് പുറമേയാണിതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ ഏറ്റവും കൂടുതൽ തുക സംഭാവന ചെയ്തത് ഒഎൻജിസിയാണ്. 29.06 കോടിരൂപയാണ് ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ഒഎൻജിസി പിഎം കെയേഴ്സ് ഫണ്ടിലേക്ക് നൽകിയത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി സഹിതം ഇന്ത്യൻ എക്സ്പ്രസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 24 പൊതുമേഖലാ സ്ഥാപനങ്ങൾ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ഒരു കോടി രൂപയോ അതിൽ കൂടുതലോ നൽകിയതായും വ്യക്തമാക്കുന്നുണ്ട്. ഇന്ത്യൻ ഓയിൽ കോർപറേഷൻ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 23.99 കോടി രൂപയാണ് സംഭാവന നൽകിയത്. സിഎസ്ആറിൽ നിന്ന് 225 കോടി രൂപയും സംഭാവന ചെയ്തിട്ടുണ്ട്. നാഷണൽ തെർമൽ പവർ കോർപറേഷൻ സിഎസ്ആറിൽ നിന്ന് 250 കോടി രൂപ സംഭാവന നൽകിയപ്പോൾ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 7.58 കോടി നൽകി. പിഎം കെയേഴ്സ് ഫണ്ട് കൈകാര്യം ചെയ്യുന്ന പ്രധാനമന്ത്രിയുടെ ഓഫീസ് പിഎംകെയേഴ്സിന് ലഭിച്ച സംഭാവനകളുടെ വിവരങ്ങൾ കൈമാറാൻ വിസമ്മതിച്ചിരുന്നു. വിവരാവകാശ നിയമത്തിന്റെ അധികാരപരിധിയിലല്ല പിഎം കെയേഴ്സ് ഫണ്ടെന്ന് ആണ് ഓഫീസ് അറിയിച്ചത്. എന്നാൽ ഫണ്ടുമായി ബന്ധപ്പെട്ട പ്രസക്തമായ വിവരങ്ങൾ പി.എം.കെയേഴ്സ് ഫണ്ടിന്റെ വെബ്സൈറ്റിൽ ഉണ്ടെന്നും ഓഫീസ് പ്രതികരിച്ചിരുന്നു. രാജ്യത്ത് കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ മാർച്ച് 28-നാണ് പിഎം കെയേഴ്സ് ഫണ്ട് രൂപീകരിക്കുന്നത്. Content Highlights: More than 100 PSU give 155 crore from their staff salaries to PM CARES Fund
from mathrubhumi.latestnews.rssfeed https://ift.tt/37AXUiY
via IFTTT
0 അഭിപ്രായങ്ങള്‍