പിടിമുറുക്കി ഇ.ഡി.; കുതറിമാറാനാവാതെ പാർട്ടിയും സർക്കാരും

തിരുവനന്തപുരം: ഒഴിഞ്ഞുമാറുമ്പോഴും സി.പി.എമ്മിനെയും സർക്കാരിനെയും പിന്തുടരുകയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ(ഇ.ഡി.) അന്വേഷണം. ബിനീഷിന്റെ ഇടപാടുവിവരങ്ങൾ തേടി തലസ്ഥാനത്ത് കേന്ദ്ര ഏജൻസിയുടെ സന്നാഹം തന്നെയാണുള്ളത്. ഇതിനൊപ്പം, മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടാമത്തെ പ്രബലനെക്കൂടി അന്വേഷണത്തിന്റെ പരിധിയിലാക്കി. ഒരേസമയം, സർക്കാരിനെയും പാർട്ടിയെയും മുൾമുനയിൽനിർത്തുകയാണ് ഇ.ഡി.എം. ശിവശങ്കറിനൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസിലെ അധികാരകേന്ദ്രമാണ് സി.എം. രവീന്ദ്രനെന്ന അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി. പാർട്ടി നോമിനിയായാണ് മുഖ്യമന്ത്രിയുടെയും മുമ്പ് പല മന്ത്രിമാരുടെയും പേഴ്‌സണൽ സ്റ്റാഫിലേക്ക് രവീന്ദ്രനെത്തുന്നത്. അതിനാൽ, അദ്ദേഹത്തെ ഇ.ഡി. ഉന്നംവെക്കുമ്പോൾ അതിന്റെ ആഘാതം പാർട്ടിക്കും സർക്കാരിനുമുണ്ട്. രവീന്ദ്രനാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ‘രണ്ടാം വിക്കറ്റ്’ എന്ന് പ്രതിപക്ഷം നേരത്തേ ഉന്നയിച്ചുതുടങ്ങിയിരിക്കുന്നു. ആ ആരോപണങ്ങൾക്ക് ശക്തിപകരുന്നതാണ് ഇ.ഡി.യുടെ നടപടി. മുഖ്യമന്ത്രിയുടെ ഓഫീസിന് കുറ്റമില്ല, ശിവശങ്കറെന്ന ഒരു ഉദ്യോഗസ്ഥന്റെ വ്യക്തിപരമായ വീഴ്ചയാണ് എല്ലാമെന്നുള്ള സർക്കാരിന്റെയും സി.പി.എമ്മിന്റെയും വാദത്തെ ദുർബലപ്പെടുത്തുന്നതുമാണിത്‌.ബിനീഷിനെതിരായ അന്വേഷണത്തിനും ഇ.ഡി. മൂർച്ച കൂട്ടിയതാണ് സി.പി.എം. നേരിടുന്ന മറ്റൊരു പ്രതിസന്ധി. പാർട്ടി നിലപാടും സെക്രട്ടറിയുടെ ബന്ധുത്വവും രണ്ടാണെന്ന വാദത്തിലൂന്നിയാണ് ഇതിനെ പ്രതിരോധിക്കുന്നത്. എന്നാൽ, മകന്റെ ഇടപാടുകളിൽ ഇ.ഡി. പിടിമുറുക്കുമ്പോൾ, അതിന്റെ രാഷ്ട്രീയഭാരം ഏറ്റുവാങ്ങേണ്ടിവരുന്നത് കോടിയേരി ബാലകൃഷ്ണനാണ്. സ്വർണക്കടത്ത് കേസിനു പിന്നാലെ നാല് കേന്ദ്ര ഏജൻസികൾ സംസ്ഥാനത്ത് വിവിധ അന്വേഷണങ്ങളിലാണ്. സർക്കാരിനെ ‘നിഴലിൽ നിർത്തി’യുള്ള കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയലക്ഷ്യം മുഖ്യമന്ത്രിയെക്കാൾ മുമ്പേ ചൂണ്ടിക്കാട്ടിയത് കോടിയേരിയായിരുന്നു. സർക്കാരിന് പാർട്ടികവചമൊരുക്കാൻ അദ്ദേഹമുണ്ടായി. എന്നാൽ, അന്വേഷണം കോടിയേരിയെ തിരിഞ്ഞുകുത്തുമ്പോൾ കൂടെനിൽക്കാനാവാതെ അകലത്താണ് പാർട്ടിയും സർക്കാരും. മകനെ തള്ളി കോടിയേരിയും കോടിയേരിയെ തള്ളാതെ പാർട്ടിയും നിൽക്കുന്നു. എന്നാൽ, ഇ.ഡി. ബിനീഷിനെ വളഞ്ഞുപിടിക്കുമ്പോൾ അതിന്റെ രാഷ്ട്രീയ ആഘാതത്തിൽനിന്ന് കോടിയേരിക്ക് മാറിനിൽക്കാൻ ബുദ്ധിമുട്ടാണ്. സി.പി.എമ്മിന്റെ ധാർമികതയും സർക്കാരിന്റെ അഴിമതിവിരുദ്ധതയും ഒരേസമയം ചോദ്യംചെയ്യുകയാണ് പ്രതിപക്ഷം.

from mathrubhumi.latestnews.rssfeed https://ift.tt/3jWUJ9p
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍