ന്യൂഡൽഹി: പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത് പിന്നീട് മോചിപ്പിക്കപ്പെട്ട ഇന്ത്യൻ എയർഫോഴ്സ് വിങ് കമാൻഡർ അഭിനന്ദൻ വർധമാനുമായി ബന്ധപ്പെട്ട് പാർലമെന്റിൽ വിവാദ പരാമർശം നടത്തിയ പാക് എം.പി അയാസ് സാദിഖിനെതിരേ പ്രതിഷേധം ശക്തമാകുന്നു. കസ്റ്റഡിയിലെടുത്തതോടെ യുദ്ധ ഭീതിയിൽ പാക് പട്ടാള തലവന്റെ മുട്ടുവിറച്ചുവെന്ന പരാമർശമാണ് വിവാദത്തിലായത്. സ്വന്തം മണ്ഡലത്തിൽ ട്രോൾ ബോർഡുകളും ഉയർന്നിട്ടുണ്ട്. ഇന്ത്യാ അനുകൂല പരാമർശം നടത്തിയെന്ന് പറഞ്ഞാണ് അഭിന്ദൻ വർധമാന്റേയും ആയാസ് സാദിഖിന്റേയും ഫോട്ടോ വെച്ച് മണ്ഡലത്തിൽ ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. അഭിന്ദനെ പിടികൂടിയ ശേഷം പാക് വിദേശകാര്യമന്ത്രി ഷാ മൊഹമ്മൂദ് ഖുറേഷി അന്ന് അടിയന്തര യോഗം വിളിച്ചിരുന്നു. എത്രയും പെട്ടെന്ന് വിട്ടുകൊടുത്തില്ലെങ്കിൽ രാത്രി 9 മണിയോടെ ഇന്ത്യ നമ്മളെ അക്രമിക്കുമെന്ന് ഷാ മൊഹമ്മദ് ഖുറേഷി യോഗത്തിൽ അറിയിച്ചു. ഇതു കേട്ട് പാക് പട്ടാള തലവൻ ഖമർ ജാവേദ് ബജ്വയുടെ മുട്ടുവിറച്ചുവെന്നും ദൈവത്തെയോർത്ത് അഭിനന്ദനെ വിട്ടുകൊടുക്കണമെന്ന് ഇമ്രാൻഖാനോട് ആവശ്യപ്പെട്ടുവെന്നത് തനിക്ക് അറിയാമെന്നുമായിരുന്നു അയാസ് സാദിഖ് പാർലമെന്റിൽ സംസാരിച്ചത്. ഇത് വലിയ വിവാദത്തിലാവുകയും ചെയ്തു. അഭിന്ദൻ വർധമാന്റെ രൂപത്തിൽ അയാസ് സാദിഖിന് മീശ വെച്ചാണ് പലയിടങ്ങളിലും ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. ചിലയിടത്ത് നരേന്ദ്രമോദിയുടെ പടവുമുണ്ട്. അയാസ് സാദിഖ് രാജ്യത്തെ അപമാനിച്ചുവെന്നും നിയമ നടപടിക്ക് വിധേയമാക്കണമെന്നും ആവശ്യപ്പെട്ട് എതിരാളികളും രംഗത്തെത്തിയിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/37WMyrm
via IFTTT
0 അഭിപ്രായങ്ങള്‍