മുംബൈ: കോവിഡ് മഹാമാരിയുടെയും ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെയും പശ്ചാത്തലത്തിൽ വിദേശ ഇന്ത്യക്കാർ രാജ്യത്തേക്കയക്കുന്ന പണത്തിൽ ഈ വർഷം ഒമ്പതു ശതമാനം കുറവുണ്ടാകുമെന്ന് ലോകബാങ്ക് റിപ്പോർട്ട്. 2020-ൽ ഇന്ത്യയിലേക്കുള്ള പണം വരവ് 7600 കോടി ഡോളർ (5.67 ലക്ഷം കോടി രൂപ) ആയിരിക്കുമെന്നും ലോകബാങ്ക് കണക്കാക്കുന്നു. എങ്കിലും വിദേശത്തുനിന്നുള്ള പണംവരവിൽ ഇന്ത്യ തന്നെയായിരിക്കും മുന്നിൽ. ചൈന, മെക്സിക്കോ, ഫിലിപ്പൈൻസ്, ഈജിപ്ത് എന്നിവ തുടർന്നുള്ള നാലു സ്ഥാനങ്ങളിൽ വരുമെന്നും റിപ്പോർട്ടിൽ പറയുന്നു. അടുത്തവർഷം ആഗോളതലത്തിൽ സ്ഥിതി കൂടുതൽ രൂക്ഷമായിരിക്കും. 2021-ൽ കോവിഡിനു മുമ്പുള്ള നിലവാരവുമായി തട്ടിച്ചു നോക്കുമ്പോൾ വിദേശത്തുനിന്നുള്ള പണമൊഴുക്കിൽ 14 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ലോകബാങ്കിന്റെ മൈഗ്രേഷൻ ആൻഡ് ഡെവലപ്മെന്റ് റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. കോവിഡ് മഹാമാരി കുടിയേറ്റത്തൊഴിലാളികളെയും അവരയക്കുന്ന പണത്തെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളെയും കാര്യമായി ബാധിച്ചതായി ലോകബാങ്കിന്റെ മൈഗ്രേഷൻ സ്റ്റിയറിങ് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് മമ്ത മൂർത്തി പറഞ്ഞു. കുടിയേറ്റ തൊഴിലാളികൾ കൂടുതലുള്ള രാജ്യങ്ങളിൽ സാമ്പത്തിക വളർച്ച കുറഞ്ഞതും കുടിയേറ്റ തൊഴിലാളികൾക്കുള്ള തൊഴിലവസരങ്ങൾ നഷ്ടമായതും കുറഞ്ഞ എണ്ണവിലയും കറൻസിയുടെ മൂല്യശോഷണവും തൊഴിലാളികൾ തിരികെ നാടുകളിലേക്കു പോകുന്നതുമെല്ലാം വിദേശത്തുനിന്നുള്ള പണമൊഴുക്കിൽ കുറവുണ്ടാകാൻ കാരണമായിട്ടുണ്ടെന്ന് ലോകബാങ്ക് ചൂണ്ടിക്കാട്ടുന്നു. വിദേശത്തുള്ള ആറുലക്ഷം പേരെയാണ് ഇന്ത്യ കോവിഡ് മഹാമാരിക്കാലത്ത് തിരിച്ചെത്തിച്ചത്. അവർ മടങ്ങിയ രാജ്യങ്ങളിൽ തൊഴിൽ ലഭ്യത കുറഞ്ഞതിനാൽ പകുതിയിലധികം പേർക്കും തിരികെ പോകാൻ കഴിഞ്ഞേക്കില്ല. വിദേശത്തുനിന്നുള്ള പണം വരവ് ഏറ്റവും കുറയുക യൂറോപ്പിലും മധ്യേഷ്യയിലുമായിരിക്കും. എട്ടു മുതൽ 16 ശതമാനം വരെയാണ് ഇവിടങ്ങളിൽ കുറവുണ്ടാകുക. ദക്ഷിണേഷ്യയിൽ നാലു ശതമാനമായിരിക്കും ഇത്.
from mathrubhumi.latestnews.rssfeed https://ift.tt/31Ykgcg
via IFTTT
0 അഭിപ്രായങ്ങള്‍