കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ മൊഴി ചോർന്നതുമായി ബന്ധപ്പെട്ട് ധനമന്ത്രി തോമസ് ഐസക്കിന്റെ പഴ്‌സണൽ സ്റ്റാഫിലെ ഒരാളിൽനിന്ന് കസ്റ്റംസ് വിവരങ്ങൾ തേടി. മൊഴിപ്പകർപ്പ് പരസ്യപ്പെടുത്തിയതിൽ ഒരാളാണ് ഇദ്ദേഹമെന്ന് വ്യക്തമായതിനെത്തുടർന്നാണിത്. കസ്റ്റംസിനുള്ളിൽനിന്നാണ് ഇയാൾക്ക് മൊഴിപ്പകർപ്പ് എത്തിയതെന്നാണ് സംശയം. സ്വപ്നാ സുരേഷിന്റെ 33 പേജുള്ള മൊഴിയിൽ മൂന്നുപേജാണ് പുറത്തായത്. ഇത് ജനം ടി.വി. കോ-ഓർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാരെക്കുറിച്ച് മാത്രമുള്ളതായിരുന്നു. അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെയായിരുന്നു മൊഴിപ്പകർപ്പ് ചോർന്നത്.സ്വർണക്കടത്ത് അന്വേഷണസംഘത്തിലെ അസിസ്റ്റന്റ് കമ്മിഷണറെ പ്രിവന്റീവിന്റെ ചുമതലയിൽനിന്ന് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. മൊഴി പുറത്തായതിനെത്തുടർന്നാണ് ഇതെന്നാണ് സൂചന. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ആസ്ഥാനം, അന്വേഷണസംഘം എന്നിവടങ്ങളിൽനിന്നാണ് മൊഴി ചോർന്നതെന്ന് വ്യക്തമായതിനു പിന്നാലെയായിരുന്നു ധനമന്ത്രിയുടെ പഴ്‌സണൽ സ്റ്റാഫിൽനിന്ന് വിവരങ്ങൾ തേടിയത്. മൊഴിപ്പകർപ്പ് ലഭിച്ചതും അത് പങ്കുെവച്ചതും പഴ്സണൽ സ്റ്റാഫ് അംഗം നിഷേധിച്ചില്ല. തനിക്ക് സാമൂഹികമാധ്യമത്തിലൂടെ ലഭിച്ചതാണെന്നും ഭവിഷ്യത്ത് അറിയാതെ ചിലർക്ക് ഫോർവേഡ് ചെയ്തെന്നും ഇയാൾ കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.ഡിജിറ്റൽ റെക്കോഡുകൾ പരിശോധിച്ചുഅന്വേഷണത്തെ തടസ്സപ്പെടുത്തൽ, രഹസ്യങ്ങൾ ചോർത്തൽ എന്നിവയുൾപ്പടെയുള്ള വകുപ്പുകൾ ചുമത്താവുന്ന കുറ്റമാണിതെന്ന് കസ്റ്റംസ് വൃത്തങ്ങൾ പറഞ്ഞു. മൊഴി പുറത്തായത് വിവാദമായതിനെത്തുടർന്ന് അന്വേഷണസംഘത്തിലുൾപ്പടെയുള്ളവരുടെ ഡിജിറ്റൽ റെക്കോഡുകൾ കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ പരിശോധിച്ചിരുന്നു. മൊഴിപ്പകർപ്പ് ആർക്കൊക്കെ കൈമാറിയെന്നതിന്റെ ‘ഡിജിറ്റൽ റൂട്ട്മാപ്പ്’ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മറ്റു മന്ത്രിമാരുടെ പഴ്‌സണൽ സ്റ്റാഫ് അംഗങ്ങളിൽനിന്നും വിവരങ്ങൾ ആരായാനിടയുണ്ട്. ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ച് കസ്റ്റംസും കേന്ദ്ര ഏജൻസികളും അന്വേഷിക്കുന്നുണ്ട്.കസ്റ്റംസ് പ്രാഥമിക അന്വേഷണത്തിന്റെ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര-വിദേശകാര്യ മന്ത്രാലയങ്ങൾക്ക് നൽകും. ആവശ്യമെങ്കിൽ സി.ബി.ഐ. അന്വേഷണത്തിനും ശുപാർശചെയ്തേക്കും.
from mathrubhumi.latestnews.rssfeed https://ift.tt/3bppkK7
via IFTTT
0 അഭിപ്രായങ്ങള്‍