കൈകൾ തേടി മലേഷ്യ ടു കൊച്ചി; ഇവിടെ ജീവിതം ‘ലോക്ഡൗണി’ൽ

മേനക കൃഷ്ണൻ കൊച്ചി: ഭർത്താവ് വെട്ടിമാറ്റിയ കൈകളും കാലുകളുമാണ് മേനകയുടെ ജീവിതം ലോക്ഡൗണിലാക്കിയത്. കോവിഡ്, കൈകൾ തേടിയുള്ള യാത്രയും ലോക്ഡൗണിലാക്കി. ഇടപ്പള്ളി അമൃത ആശുപത്രിയിൽനിന്ന് അല്പം മുന്നോട്ടുപോകണം മേനകയും മകൻ അരവിന്ദും താമസിക്കുന്ന വീട്ടിലെത്താൻ. രണ്ടുമുറികളുള്ള ഒരു ചെറിയ വീട്. കയറിച്ചെല്ലുന്നത് സ്വീകരണമുറിയും അടുക്കളയുമായെല്ലാം മുഖംമാറുന്ന മുറിയിലേക്ക്. ആകെ സമ്പാദ്യമായ സൈക്കിളും മുറിയുടെ നടുവിലുണ്ട്. തൊട്ടുചേർന്നുള്ള ചെറിയ മുറിയിൽനിന്ന് 'ലവ് ആൻഡ് ഐസ്ക്രീം' എന്നെഴുതിയ ചുവന്ന ബനിയൻ ധരിച്ച് മേനകയിറങ്ങിവന്നു. വെപ്പുകാലിലാണ്. അധികം നടക്കാനാകില്ല. കൈകൾ രണ്ടുമില്ലാത്തതിനാൽ ശരീരത്തിന് ബാലൻസ് നഷ്ടമാകും. കഴിഞ്ഞ മാർച്ചിലാണ് മേനകയെ ആദ്യം കാണുന്നത്. അന്നത്തെ ചിരിത്തിളക്കം മങ്ങി. കോവിഡും തുടർന്നെത്തിയ അടച്ചിടലും അനന്തമായി നീളുന്ന കാത്തിരിപ്പുമെല്ലാം മേനകയെ തളർത്തിയിട്ടുണ്ട്. ഉറങ്ങാൻപോലും ഗുളികകൾ വേണം. ടെൻഷൻ താങ്ങാൻ വയ്യെന്ന സങ്കടം വാക്കുകളിൽ. ഭർത്താവ് വെട്ടിമാറ്റിയ കൈകൾക്ക് പകരമൊന്ന് തേടിയാണ് മലേഷ്യക്കാരി മേനക കൃഷ്ണൻ (51) കൊച്ചിയിലെത്തിയത്. എറണാകുളം അമൃത ആശുപത്രിയിലെ കൈമാറ്റിവെക്കൽ ശസ്ത്രക്രിയയെക്കുറിച്ച് അത്ഭുതത്തോടെ വായിച്ചറിഞ്ഞായിരുന്നത്. കൈകൾക്കായുള്ള കൊച്ചിയിലെ കാത്തിരിപ്പ് രണ്ടുവർഷമാകുന്നു. 'നാട്ടിൽ മോളും മോനും ബന്ധുക്കളുടെ തണലിലാണ്. ജീവിതച്ചെലവും താങ്ങാൻ വയ്യ.' കാത്തിരിപ്പ് എന്നവസാനിക്കുമെന്ന് നിശ്ചയമില്ലെന്ന മുഖവുരയോടെ മേനക പറഞ്ഞു. അരവിന്ദ് പറഞ്ഞതും ലോക്ഡൗൺ പോലെ ഇരുട്ടിലായ ജീവിതത്തെക്കുറിച്ചാണ്. അരിഷ്ടിച്ചാണ് ജീവിതം. ചെലവ് ചുരുക്കാൻ ഭക്ഷണത്തിലുമുണ്ട് നിയന്ത്രണം. രാവിലെ വെറും ചായ മാത്രം. ഉച്ചയ്ക്ക് ചോറും കറിയും. മേനകയ്ക്ക് പിന്നെ ഭക്ഷണമൊന്നുമില്ല. രാത്രിയും ചോറ് കഴിച്ചാൽ ഭാരം കൂടും. ഭക്ഷണമുണ്ടാക്കുന്നതും പ്രാഥമികകൃത്യങ്ങൾക്ക് അമ്മയെ സഹായിക്കുന്നതുമെല്ലാം അരവിന്ദാണ്. മേനകയുടെ രണ്ടാം മകനാണ് അരവിന്ദ്. സംശയം കാരണമുള്ള വഴക്കിന്റെ തുടർച്ചയായാണ് ഭർത്താവ് മേനകയുടെ കൈകളും കാലുകളും വെട്ടിമാറ്റിയത്. 2014-ലായിരുന്നു അത്. ഭർത്താവ് പിന്നീട് ആത്മഹത്യ ചെയ്തു. സുമനസ്സുകളുടെ സഹായത്താലാണ് കൈമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി പണം കണ്ടെത്തിയത്. അമൃതയിൽ ഡോ. സുബ്രഹ്മണ്യ അയ്യരാണ് ചികിത്സിക്കുന്നത്. വായ്പയുൾപ്പെടെ സാമ്പത്തികബാധ്യതകൾ ഏറെയുണ്ട്. എങ്കിലും പുതിയ കൈകളെന്ന പ്രതീക്ഷയിൽ, മേനകയ്ക്കുമുന്നിൽ കാത്തിരിപ്പിന്റെ നാളുകൾ ഒന്നൊന്നായി കൊഴിയുന്നു. Content Highlights: Story of Menaka Krishna, who has no arms and legs

from mathrubhumi.latestnews.rssfeed https://ift.tt/2Zbbu8k
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍