ന്യൂഡൽഹി: കോവിഡ്-19 സമൂഹവ്യാപനഘട്ടത്തിലെത്തിയിട്ടില്ലെന്ന സർക്കാർവാദത്തെ തള്ളി ആരോഗ്യരംഗത്തെ വിദഗ്ധർ. സമൂഹവ്യാപനം സംഭവിച്ചുകഴിഞ്ഞെന്നും രോഗം നിർമാർജനം ചെയ്യാമെന്ന ധാരണ നിലവിലെ സ്ഥിതിവെച്ചുനോക്കുമ്പോൾ പ്രായോഗികമല്ലെന്നും വിദഗ്ധസംഘം പ്രധാനമന്ത്രിക്കു നൽകിയ റിപ്പോർട്ടിൽ പറയുന്നു. എയിംസിലെയും ഐ.സി.എം.ആറിലെയും വിദഗ്ധ ഡോക്ടർമാരടങ്ങുന്ന സംഘമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. കോവിഡ്ബാധിതർ 1.9 ലക്ഷവും മരണസംഖ്യ അയ്യായിരവും കടന്നിട്ടും രാജ്യത്ത് സമൂഹവ്യാപനം നടന്നിട്ടില്ലെന്ന നിലപാടിലാണ് സർക്കാർ. കോവിഡ് കൂടുതൽ ബാധിച്ച രാഷ്ട്രങ്ങളിൽ ഇന്ത്യ ഏഴാമതെത്തുകയും ചെയ്തു. ''രാജ്യത്തെ വലിയവിഭാഗം ജനങ്ങളുടെയിടയിൽ സമൂഹവ്യാപനം നടന്നുകഴിഞ്ഞത് കൃത്യമായി തെളിയിക്കപ്പെട്ടതിനാൽ മഹാമാരി നിർമാർജനം ചെയ്യാമെന്ന ധാരണ അയഥാർഥമാണ്. കോവിഡ്വ്യാപനം മെല്ലെയാക്കാനും അതുവഴി ചികിത്സാരംഗത്തുവേണ്ട ഒരുക്കം നടത്താനുമാണ് രാജ്യവ്യാപക അടച്ചിടൽ പ്രഖ്യാപിച്ചത്. നാലാംഘട്ടത്തോടുകൂടി അതു സാധിച്ചെങ്കിലും ജനങ്ങളുടെയിടയിലും സമ്പദ്രംഗത്തും അതു വലിയ പ്രത്യാഘാതമുണ്ടാക്കി. അടച്ചിടൽ കർശനമായിരുന്നെങ്കിലും മാർച്ച് 25 മുതൽ മേയ് 24 വരെയുള്ള കാലയളവിൽ രോഗികളുടെ എണ്ണം 606-ൽനിന്ന് 1,38,845-ലേക്ക് ഉയർന്നു.'' ''രോഗം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പകർച്ചവ്യാധി പ്രതിരോധരംഗത്ത് പ്രവർത്തനപരിചയമുള്ളവരെ കൂടുതൽ ആശ്രയിക്കണമായിരുന്നു. അതിനുപകരം ഉദ്യോഗസ്ഥരുടെയും അക്കാദമിക് രംഗത്തുള്ളവരുടെയും ഉപദേശമാണു സ്വീകരിച്ചത്. രാജ്യം ഇപ്പോൾ അതിനു വിലകൊടുക്കുകയാണ്'' -റിപ്പോർട്ടിൽ പറയുന്നു. കൃത്യമല്ലാത്തതും അവ്യക്തവും ചാഞ്ചാട്ടമുള്ളതുമായ നയങ്ങളാണ് സർക്കാർ സ്വീകരിച്ചത്. അതു വീണ്ടുവിചാരമില്ലായ്മയെ കാണിക്കുന്നു. മഹാമാരിയെ പ്രതിരോധിക്കാൻ കൃത്യമായി പഠിച്ചുറപ്പിച്ച ഒരു പദ്ധതിയുണ്ടായിരുന്നില്ല -റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. Content Highlight: CoronaVirus: Experts worry of community transfer
from mathrubhumi.latestnews.rssfeed https://ift.tt/3gQk8l1
via IFTTT
0 അഭിപ്രായങ്ങള്‍