ദൈവത്തിന്റെ സ്വന്തം നാടിന്റെയും മാലാഖമാരുടെയും കരുതൽ നേരിട്ട് അനുഭവിച്ചു, നന്ദി വീണ്ടും വരും’; ഹൃദയം തൊട്ട് സഞ്ചാരികൾ

ഇ വാർത്ത | evartha
ദൈവത്തിന്റെ സ്വന്തം നാടിന്റെയും മാലാഖമാരുടെയും കരുതൽ നേരിട്ട് അനുഭവിച്ചു, നന്ദി വീണ്ടും വരും’; ഹൃദയം തൊട്ട് സഞ്ചാരികൾ

കേരളത്തിന്റെ കരുതലിന് എങ്ങനെ നന്ദി പറയണമെന്ന് അവർക്ക് അറിയില്ലായിരുന്നു. ഈ ദിവസങ്ങളിൽ എല്ലാം യാതൊരു സങ്കോചവും കൂടാതെ നിറകണ്ണുകളുമായി അവർ പറഞ്ഞു ‘ദൈവത്തിന്റെ സ്വന്തം നാട് എന്നത് കേരളത്തെക്കുറിച്ചുള്ള വിശേഷണവാക്കു മാത്രമല്ല, നന്ദി. ഞങ്ങൾ ഇനിയും വരും’. പ്രത്യേക വിമാനത്തിൽ ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേയ്ക്കു തിരിക്കുന്നതിനുമുൻപായിരുന്നു സഞ്ചാരികൾ ആശുപത്രിയിലെയും ടൂറിസം വകുപ്പിലെയും പൊലീസിലെയും ഉദ്യോഗസ്ഥരോട് നന്ദി പറഞ്ഞത്.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയ 232 യൂറോപ്യൻ സഞ്ചാരികളാണ് എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്തു നിന്ന് മടങ്ങിയത്. ജർമൻ കോൺസുലേറ്റ് മുൻകയ്യെടുത്താണ് പ്രത്യേകവിമാനം ഏർപ്പാടാക്കിയത്. മടങ്ങിയവരിൽ 180പേർ ജർമൻ പൗരന്മാരാണ്.

പോളണ്ട്, ഇറ്റലി, അയർലൻഡ്, യുകെ, ഫ്രാൻസ്, സ്പെയിൻ, സ്വീഡൻ, ഓസ്ട്രിയ, ഹംഗറി, ബൽജിയം, പോർച്ചുഗൽ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ബാക്കി 52 പേർ. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 14 ദിവസം നിരീക്ഷണ കാലാവധി കഴിഞ്ഞവരായിരുന്നു എല്ലാവരും. യാത്രയ്ക്കു മുൻപ് കോവിഡ് പരിശോധനയും നടത്തി. വിവിധ ജില്ലകളിലായിരുന്ന സഞ്ചാരികളെ ടൂറിസം വകുപ്പാണ് തിരുവനന്തപുരത്ത് എത്തിച്ചത്. കെടിഡിസിയുടെ ഹോട്ടലുകളിൽ പാർപ്പിച്ചാണ് പരിശോധനയും റജിസ്ട്രേഷനും പൂർത്തിയാക്കിയത്.

രാവിലെ പ്രത്യേക വാഹനങ്ങളിൽ എല്ലാവരെയും വിമാനത്താവളത്തിലെത്തിച്ചു. പതിവു സുരക്ഷാ പരിശോധനകൾക്കു ശേഷമാണ് യാത്രക്കാരെ വിമാനത്തിൽ കയറ്റിയത്. പൈലറ്റുമാരും എയർഹോസ്റ്റസുമാരും ഉൾപ്പെടെ സുരക്ഷാവസ്ത്രങ്ങളണിഞ്ഞ് യാത്രക്കാരെ സ്വീകരിച്ചു. മുംബൈയിലെത്തി ഇന്ധനം നിറച്ച ശേഷമാണ് എയർ ഇന്ത്യ വിമാനം യാത്ര തുടർന്നത്. രാത്രിയോടെ സംഘം സുരക്ഷിതമയി ഫ്രാങ്ക്ഫർട്ടിലെത്തി. ഫ്രാങ്ക്ഫർട്ടിൽ നിന്ന് മറ്റു രാജ്യങ്ങളിലെ സഞ്ചാരികളെ അതാതിടങ്ങളിൽ എത്തിക്കും.

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2R6N2SC
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍