മലപ്പുറം: കാര്യക്ഷമമായ പ്രതിരോധപ്രവർത്തനങ്ങൾ നടന്ന മലപ്പുറത്തെ പ്രതിസന്ധിയിലാക്കിയത് നിയന്ത്രണങ്ങൾ ലംഘിച്ച ഒരാൾ. മുന്നറിയിപ്പ് ലംഘിച്ച് ഇയാൾ ഇടപഴകിയത് ആയിരങ്ങളുമായി. ഇയാൾക്കെതിരേ കേസെടുക്കുമെന്ന് മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. സംഭവം ജില്ലയെ സമൂഹവ്യാപന ഭീതിയിലുമാക്കി. വ്യാഴാഴ്ച കൊറോണ സ്ഥിരീകരിച്ച പെരിന്തൽമണ്ണ കീഴാറ്റൂർ പൂന്താനത്തെ 85-കാരന്റെ റൂട്ട്മാപ്പ് പരിശോധിച്ചപ്പോഴാണ് ആരോഗ്യവകുപ്പ് ഞെട്ടിയത്. കഴിഞ്ഞ 11-ന് ഉംറ കഴിഞ്ഞെത്തിയ മകനിൽനിന്നാണ് ഇദ്ദേഹത്തിന് രോഗം പകർന്നത്. പിതാവിനെയും ബന്ധുക്കളെയുമൊക്കെ ഇയാൾ ആശ്ലേഷിച്ചിരുന്നു. മദ്രസ്സാധ്യാപകൻകൂടിയായ ഇയാളോട് ഉംറ കഴിഞ്ഞുവന്ന ഉടൻതന്നെ ആരോഗ്യപ്രവർത്തകർ സമ്പർക്കവിലക്കിൽ ഇരിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇയാൾ അനുസരിച്ചില്ല. 13-ന് പനിയുണ്ടായതിനെത്തുടർന്ന് ഒരു ക്ലിനിക്കിൽ കാണിച്ചു. അവരും പ്രത്യേക നിർദേശം നൽകി. പനിയുള്ള സമയത്ത് ആനക്കയത്തെ മജ്‌ലിസുന്നൂർ പ്രാർഥനാ സംഗമത്തിൽ പങ്കെടുത്തു. അവിടെയുള്ള ചിലരോട് പറഞ്ഞത് ‘ഡോക്ടർ പുറത്തിറങ്ങരുതെന്ന് പറഞ്ഞിട്ടുണ്ട്, അതുകൊണ്ട് വേഗം പോണ’മെന്നായിരുന്നു. മരണാനന്തര പ്രാർഥന, പള്ളികളിലെ പരിപാടികൾ, മറ്റു പൊതു പരിപാടികൾ എന്നിവയിലെല്ലാം പങ്കെടുത്ത് രണ്ട് പഞ്ചായത്തിലുള്ളവരെ മുഴുവൻ ഇയാൾ മുൾമുനയിലാക്കി. ആരോഗ്യപ്രവർത്തകർ അന്വേഷിക്കുമ്പോഴെല്ലാം തെറ്റിദ്ധരിപ്പിച്ചെന്ന് മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. ഈ വ്യക്തിയുടെ അനുസരണക്കേടുകൊണ്ടുമാത്രമാണ് മലപ്പുറം ജില്ല ഹോട്ട്സ്പോട്ടിൽപെട്ടതെന്ന് കളക്ടറേറ്റിലെ അവലോകന യോഗത്തിൽ പങ്കെടുത്ത സ്പീക്കർ പി. ശ്രീരാമകൃഷ്ണനും അഭിപ്രായപ്പെട്ടു. ഇയാളും പിതാവും ചികിത്സ തേടിയ പട്ടിക്കാട്, ആക്കപ്പറമ്പ് എന്നിവിടങ്ങളിലെ രണ്ട് ക്ലിനിക്കുകൾ ആരോഗ്യവകുപ്പ് പൂട്ടി. പെരിന്തൽമണ്ണയിലെ രണ്ട് പ്രധാന ആശുപത്രികളിലെ ഡോക്ടർമാരടക്കമുള്ളവരോട് സമ്പർക്കവിലക്കിൽ പോകാൻ ആവശ്യപ്പെട്ടു. മഞ്ചേരി മെഡിക്കൽ കോളേജിൽ രോഗിയുമായി പോയ ചെറുമകനും ആശുപത്രിയിലെ ഒട്ടേറേ ജീവനക്കാരുമായി സമ്പർക്കം പുലർത്തിയിട്ടുണ്ട്. മെഡിക്കൽകോളേജിലും ഇത് വലിയ പ്രതിസന്ധിയുണ്ടാക്കും. രോഗിയായ 85-കാരൻ മന്ത്രവാദ ചികിത്സകൻകൂടിയാണ്. രോഗബാധയുള്ള സമയത്തും ചികിത്സ നടത്തിയിട്ടുണ്ട്. രോഗിയുടെ അടുത്ത് ഇങ്ങനെ വന്നവർ ഉടൻ ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. രോഗിയെ ആശുപത്രിയിൽ കൊണ്ടുപോയ ബന്ധുവായ ഓട്ടോറിക്ഷക്കാരനും ഇതിനകം ഒരുപാടുപേരെ അതേ വാഹനത്തിൽ കയറ്റിയിട്ടുണ്ട്. കീഴാറ്റൂർ പഞ്ചായത്തിൽ രോഗലക്ഷണങ്ങളില്ലാത്തവർക്കിടയിലും പരിശോധന നടത്താനാണ് ആരോഗ്യവകുപ്പ് ഉദ്ദേശിക്കുന്നത്. ഇതിന്റെ ഫലത്തിനനുസരിച്ച് കീഴാറ്റൂർ, ആനക്കയം പഞ്ചായത്തുകളിൽ കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ വന്നേക്കും. ഈ കേസിൽ റൂട്ട്മാപ്പ് തയ്യാറാക്കാൻ വിയർക്കുകയാണ് ആരോഗ്യവകുപ്പ്.
from mathrubhumi.latestnews.rssfeed https://ift.tt/39HpaLu
via IFTTT
0 അഭിപ്രായങ്ങള്‍