ചികിത്സയുമായി സഹകരിക്കാതെ തബ്‌ലീഗുകാർ; കർശന നടപടിയുമായി സംസ്ഥാനങ്ങൾ

ന്യൂഡൽഹി: കൊറോണ ലക്ഷണങ്ങളോടെ ആശുപത്രിയിലുള്ള തബ്ലീഗ് പ്രവർത്തകർ ചികിത്സയുമായി സഹകരിക്കാത്തത് ഡൽഹിയടക്കമുള്ള സംസ്ഥാനങ്ങൾക്കു തലവേദനയാവുന്നു. ആരോഗ്യപ്രവർത്തകരോട് അപമര്യാദയായി പെരുമാറിയെന്നും സാമൂഹിക അകലം പാലിക്കാതെ കൂട്ടത്തോടെ പ്രാർഥിക്കുന്നെന്നുമൊക്കെയാണു പരാതി. ഡൽഹിയിൽ ഒരു രോഗി ആത്മഹത്യയ്ക്കു ശ്രമിച്ചതും രണ്ടുപേർ ആശുപത്രിയിൽനിന്ന് ഒളിച്ചോടിയതുമാണ് മറ്റു സംഭവങ്ങൾ. സഹകരിക്കാത്തവർക്കെതിരേ ദേശരക്ഷാനിയമം (എൻ.എസ്.എ.) ചുമത്താൻ യു.പി. സർക്കാർ ഉത്തരവിട്ടു. ഡൽഹി ആരോഗ്യ സെക്രട്ടറി പദ്മിനി സിംഗ്ല പോലീസിന്റെ സഹായമഭ്യർഥിച്ച് കമ്മിഷണർ എസ്.എൻ. ശ്രീവാസ്തവയ്ക്കു കത്തയച്ചു. രോഗികൾ അശ്ലീലമായി പെരുമാറുകയും നിസ്സഹകരിക്കുകയും ചെയ്തതോടെ യു.പി.യിലെ ഗാസിയാബാദ് ആശുപത്രിയിലെ കൊറോണ വാർഡിൽനിന്ന് വനിതാ ജീവനക്കാരെ പിൻവലിച്ചു. ഡ്യൂട്ടിയിലുള്ള വനിതാപോലീസുകാരെയും പിൻവലിക്കാനാണ് സംസ്ഥാന സർക്കാരിന്റെ നിർദേശം. നിസാമുദീനിലെ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരിൽ 130 പേർ ഗാസിയാബാദിലുണ്ട്. ഇവരിൽ രോഗലക്ഷണമുള്ള ആറുപേരെ ചൊവ്വാഴ്ച എം.എം.ജി. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഒരാൾക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ആശുപത്രി ജീവനക്കാരോടു സഹകരിക്കാതെ അശ്ലീലം പറയുക, വാർഡിൽ മതിയായ വസ്ത്രം ധരിക്കാതെ നടക്കുക, തുടർച്ചയായി ബീഡിയും സിഗററ്റുമൊക്കെ ആവശ്യപ്പെടുക തുടങ്ങി പലതരത്തിലുള്ള പെരുമാറ്റമാണ് ഇവരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ചീഫ് മെഡിക്കൽ ഓഫീസർ പറഞ്ഞു. നഴ്സുമാരും പാരാ മെഡിക്കൽ ജീവനക്കാരുമൊക്കെ പരാതികളുമായെത്തി. ഇതോടെ സ്ത്രീകൾക്കുനേരെയുള്ള അതിക്രമം, അശ്ലീല പെരുമാറ്റം, രോഗം പരത്തുന്ന തരത്തിലുള്ള പെരുമാറ്റം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഗാസിയാബാദ് പോലീസ് കേസെടുത്തു. സഹകരിക്കാത്തവർക്കെതിരേ ഒരു വർഷംവരെ വിചാരണകൂടാതെ തടവിലിടാൻ പോലീസിന് അധികാരം നൽകുന്ന എൻ.എസ്.ഐ. ചുമത്താനാണു യു.പി സർക്കാരിന്റെ നിർദേശം. ഡൽഹി രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് രോഗി ആത്മഹത്യയ്ക്കു ശ്രമിച്ചത്. നരേല ആശുപത്രിയിൽനിന്നു ചാടിപ്പോയ രണ്ടുപേരെ കിഴക്കൻ ഡൽഹിയിലെ പഡ്പഡ്ഗഞ്ചിൽ പിടികൂടി. സാംപിളുകൾ ശേഖരിക്കാനെത്തിയ പോലീസുകാരെയും ആരോഗ്യപ്രവർത്തകരെയും ബിഹാറിലെ മുംഗറിലും ഡൽഹി സമ്മേളനത്തിൽ പങ്കെടുത്തവരെക്കുറിച്ചു വിവരം നൽകിയയാളെ മഹാരാഷ്ട്രയിലും തബ്ലീഗുകാർ ആക്രമിച്ചു. Content Highlight: Tablighisnot cooperating with treatment; States with stringent action

from mathrubhumi.latestnews.rssfeed https://ift.tt/2V03SUf
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍