വത്തിക്കാൻ സിറ്റി: കൊറോണ വൈറസ് മഹാമാരിക്കുമുന്നിൽ ലോകം പകച്ചുനിൽക്കുമ്പോൾ വത്തിക്കാനിലെ സെയ്ൻറ് പീറ്റേഴ്സ് ചത്വരത്തിൽ ഏകനായെത്തി ലോകജനതയ്ക്കായി ഫ്രാൻസിസ് മാർപാപ്പയുടെ പ്രാർഥന. ഒന്നിച്ചുനിൽക്കാനും ഐക്യത്തോടെ പ്രവർത്തിക്കാനും അടിസ്ഥാനമൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുമാണ് മഹാമാരി നമ്മളെ ഓർമിപ്പിക്കുന്നതെന്ന് മാർപാപ്പ പറഞ്ഞു. ''മഹാമാരി നമ്മളെയെല്ലാം ഒരേ കപ്പലിൽ ആക്കിയിരിക്കുകയാണെന്ന് തിരിച്ചറിയണം. അത് നമ്മളുടെ ജീവനെടുക്കുന്നു, കടന്നുപോകുന്ന വഴികളിലെല്ലാം നിശ്ശബ്ദത നിറയ്ക്കുന്നു. നമ്മൾ അസ്വസ്ഥരും ഭയപ്പെട്ടവരും ആയിരിക്കുന്നു. എല്ലാവരും തിരിച്ചടി നേരിട്ടവരാണ്. എന്നാൽ, നമുക്ക് ഒരുമിച്ച് തുഴഞ്ഞുനീങ്ങാം. പരസ്പരം ആശ്വസിപ്പിക്കാം'' -മാർപാപ്പ പറഞ്ഞു. മഹാമാരിക്കാലത്ത് ആളൊഴിഞ്ഞ സെയ്ൻറ് പീറ്റേഴ്സ് ചത്വരത്തിൽ ഏറ്റവും അസാധാരണ പ്രാർഥനയാണ് മാർപാപ്പ നടത്തിയതെന്ന് വത്തിക്കാൻ പറഞ്ഞു. ക്രിസ്മസിനും ഈസ്റ്ററിനും പുതിയ മാർപാപ്പമാരുടെ സ്ഥാനാരോഹണസമയത്തും മാത്രം നൽകിവരുന്ന ഉർബി എത് ഓർബീ (റോമിനും ലോകത്തിനും വേണ്ടി) ആശീർവാദമാണ് മാർപാപ്പ നൽകിയത്. ഇറ്റലിയിൽ കൊറോണ ബാധിച്ചുള്ള മരണം 9000 കടന്നതിന് പിന്നാലെയായിരുന്നു മാർപാപ്പ പ്രാർഥനയ്ക്കെത്തിയത്. കനത്തമഴയ്ക്കിടയിലും ബസിലിക്കയിലേക്ക് ഒറ്റയ്ക്കാണ് അദ്ദേഹം നടന്നുവന്നത്. സാധാരണയായി മാർപാപ്പ എത്തുമ്പോൾ പതിനായിരങ്ങളാണ് ചത്വരത്തിൽ പ്രാർഥനകേൾക്കാൻ എത്താറുള്ളത്. മഹാമാരിയെത്തുടർന്ന് ചത്വരം അടച്ചപ്പോൾ മാർപാപ്പ ഒറ്റയ്ക്കുനിന്ന് പ്രാർഥിച്ചു, സംസാരിച്ചു. വൈറസ് പ്രതിരോധിക്കാൻ വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന ഡോക്ടർ, നഴ്സ് ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരെയും പകർച്ചവ്യാധിക്കിടയിലും ജീവൻ പണയംവെച്ച് ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റ് ജോലിക്കാർ, ശുചീകരണത്തൊഴിലാളികൾ, സഹായപ്രവൃത്തികൾ ചെയ്യുന്നവർ, ട്രാൻസ്പോർട്ട് ജീവനക്കാർ, പോലീസ്, സന്നദ്ധപ്രവർത്തകർ തുടങ്ങിയവരെയും മാർപാപ്പ അഭിനന്ദിച്ചു. കാലത്തെ മുന്നോട്ടുകൊണ്ടുപോവുന്നത് ഇപ്പോൾ അവരാണെന്നും അദ്ദേഹം പറഞ്ഞു. ഉണർന്നെണീക്കുക, ശക്തിപകരുക, ഐക്യത്തോടെ നിൽക്കുക, പരസ്പരം സഹായിക്കുക എന്നിവയാണ് ഈ പ്രതിസന്ധിഘട്ടത്തിൽ ചെയ്യാൻ ദൈവം ഓർമിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Content Highlights:Pope Francis praying to an empty St. Peters Square amid the coronavirus
from mathrubhumi.latestnews.rssfeed https://ift.tt/33QpXJ1
via IFTTT
0 അഭിപ്രായങ്ങള്‍