കൊല്ലം : ദേശീയ വനിതാദിനാചരണത്തിന്റെ ഭാഗമായി രാഷ്ട്രപതി സമ്മാനിക്കുന്ന നാരീശക്തി പുരസ്കാരത്തിന് അർഹതനേടി കേരളത്തിലെ രണ്ട് അക്ഷരമുത്തശ്ശിമാർ. സാക്ഷരതാമിഷൻ പഠിതാക്കളായി അക്ഷരലോകത്ത് നേട്ടങ്ങൾ കൊയ്ത കൊല്ലം സ്വദേശിനി ഭാഗീരഥി അമ്മയും ആലപ്പുഴ സ്വദേശിനി കാർത്ത്യായനിയമ്മയുമാണ് പുരസ്കാരത്തിനുള്ള പരിഗണനാ പട്ടികയിൽ മുന്നിലെത്തിയത്. രാജ്യത്ത് വനിതകൾക്ക് നൽകുന്ന പരമോന്നത സിവിലിയൻ ബഹുമതിയാണ് ഈ പുരസ്കാരം. രാഷ്ട്രപതി സമ്മാനിക്കുന്ന ചടങ്ങിൽ ഇവർക്ക് പ്രായാധിക്യംമൂലം ഡൽഹിയിൽ എത്താൻ കഴിയുമോ എന്നകാര്യം അനിശ്ചിതത്വത്തിലാണ്. പുരസ്കാരദാന ചടങ്ങിൽ ഇവർ നേരിട്ട് എത്തുമെന്ന് ഉറപ്പായാൽ മാത്രമേ അവാർഡ് ഒൗദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളൂ. 2018-ൽ തൊണ്ണൂറ്റിയാറാമത്തെ വയസ്സിൽ സാക്ഷരതാമിഷന്റെ അക്ഷരലക്ഷം സാക്ഷരതാ പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാംറാങ്ക് നേടിയ പഠിതാവാണ് ആലപ്പുഴ ജില്ലയിലെ മുട്ടം ചിറ്റൂർ പടീറ്റതിൽവീട്ടിൽ കാർത്ത്യാനിയമ്മ. നൂറ്റിയഞ്ചാമത്തെ വയസ്സിൽ നാലാംക്ലാസ് തുല്യതാ പരീക്ഷ വിജയിച്ചാണ് കൊല്ലം പ്രാക്കുളം നന്ദധാമിൽ ഭാഗീരഥി അമ്മ ചരിത്രം സൃഷ്ടിച്ചത്. ഭാഗീരഥി അമ്മയുടെ നേട്ടത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കീ ബാത്ത് പ്രഭാഷണത്തിൽ പ്രശംസിച്ചിരുന്നു. കൊല്ലം കളക്ടർ ബി.അബ്ദുൾ നാസറാണ് ഇവരുടെ പേര് പുരസ്കാരത്തിനായി ശുപാർശ ചെയ്തത്. സംസ്ഥാന സാക്ഷരതാമിഷന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരംകൂടിയാണ് ഇവർക്ക് ലഭിക്കുന്ന ആദരം. വനിതാ ശാക്തീകരണത്തിനായി നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വനിതകൾക്കും സ്ഥാപനങ്ങൾക്കുമാണ് നാരീശക്തി പുരസ്കാരം നൽകുന്നത്. മാർച്ച് എട്ടിന് ഡൽഹിയിൽ സംഘടിപ്പിക്കുന്ന ചടങ്ങിലാണ് രാഷ്ട്രപതി അവാർഡുകൾ നൽകുക. രണ്ടുപേർക്കും പരിപാടിയിൽ പങ്കെടുക്കാൻ ആകുമോ എന്ന് തിരക്കി അറിയിക്കാൻ കൊല്ലം കളക്ടറെ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രായത്തിന്റെ അവശതമൂലം ഡൽഹിയിലേക്ക് യാത്രചെയ്യാൻ കഴിയില്ലെന്നാണ് ഇരുവരും അധികൃതരെ അറിയിച്ചത്. Content Highlights:Bhageerati Amma and Karthyayani Amma, Narishakti Puraskar

from mathrubhumi.latestnews.rssfeed https://ift.tt/2PIi6XS
via IFTTT