ബെംഗളൂരു: തീർഥയാത്ര കഴിഞ്ഞ് മടങ്ങുമ്പോൾ വാഹനത്തിൽനിന്ന് രണ്ടരവയസ്സുകാരി വനമേഖലയിലെ റോഡിൽ തെറിച്ചുവീണതറിയാതെ കുടുംബം യാത്രതുടർന്നു. പിന്നാലെവന്ന വാഹനത്തിലെ യാത്രക്കാരൻ കുട്ടിയെ സമീപത്തെ പോലീസ് സ്റ്റേഷനിൽ സുരക്ഷിതമായി ഏൽപ്പിക്കുകയായിരുന്നു. ഓടുന്ന വാഹനത്തിൽനിന്ന് തെറിച്ചുവീണെങ്കിലും കുട്ടിക്ക് സാരമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കഴിഞ്ഞ സെപ്റ്റംബറിൽ ഇടുക്കിയിൽ ജീപ്പിൽനിന്ന് ഒരു വയസ്സുള്ള കുഞ്ഞ് റോഡിൽവീണ സംഭവത്തിന് സമാനമായ സംഭവമാണ് ശിവമോഗയിലെ അഗുംബെയിൽ നടന്നത്. വെള്ളിയാഴ്ച രാത്രി 8.30-ഓടെ ശിവമോഗ തീർഥഹള്ളി അഗുംബെ ചുരത്തിലാണ് സംഭവം. ചിക്കമഗളൂരു കൊട്ടിഗെഹരെയിൽ സ്ഥിരതാമസക്കാരായ മലയാളി ദമ്പതിമാരുടെ മകളാണ് യാത്രയ്ക്കിടെ വാനിൽനിന്നുവീണത്. പത്തുപേരടങ്ങുന്ന കുടുംബാംഗങ്ങൾ കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിൽ തീർഥയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു. ടെംപോ ട്രാവലർ വാനിന്റെ പിറകിൽ അമ്മയ്ക്കൊപ്പമായിരുന്നു കുട്ടിയുണ്ടായിരുന്നത്. പിറകിലത്തെ ഡോറിന്റെ ഹാൻഡിലിൽ കുട്ടി പിടിച്ചതോടെ തുറന്നുപോവുകയായിരുന്നെന്നാണ് നിഗമനം. 15 ദിവസത്തെ യാത്രകഴിഞ്ഞ് മടങ്ങുകയായിരുന്നതിനാൽ വാനിലുണ്ടായിരുന്നവരെല്ലാം ക്ഷീണിതരായി ഉറക്കത്തിലായിരുന്നു. ചുരത്തിന്റെ ഏഴാം വളവ് തിരിഞ്ഞപ്പോഴാണ് കുട്ടി വീണത്. മൂന്നാം വളവിലെത്തിയപ്പോഴാണ് വാനിൽ കുട്ടിയില്ലെന്നകാര്യം അമ്മ അറിഞ്ഞത്. ഇതോടെ അന്വേഷിച്ച് തിരിച്ചുപോയി. അഗുംബെ ചെക്ക്പോസ്റ്റിലെ ഫോറസ്റ്റ് ഗാർഡാണ് കുട്ടി അഗുംബെ പോലീസ് സ്റ്റേഷനിൽ ഉണ്ടെന്ന് പറഞ്ഞത്. റോഡിൽവീണ കുട്ടിയെ കാറിൽ എത്തിയ ഉഡുപ്പി സ്വദേശിയായ അഭിഭാഷകൻ നവീൻ അഗുംബെ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. നിസ്സാരപരിക്കേറ്റ കുട്ടിക്ക് പ്രാഥമിക ചികിത്സ നൽകിയാണ് മാതാപിതാക്കൾക്ക് കൈമാറിയത്. കുട്ടി റോഡിൽവീണ സമയത്ത് മറ്റു വാഹനങ്ങൾ വരാതിരുന്നതിനാൽ അപകടങ്ങളൊന്നുമില്ലാതെ രക്ഷിക്കാനായി. Content Highlights:3-year-old girl falls off moving vehicle, reunites with family in Bangalore
from mathrubhumi.latestnews.rssfeed https://ift.tt/38Ze0BZ
via IFTTT
0 അഭിപ്രായങ്ങള്‍