ന്യൂഡൽഹി: ഏറെ ഇളവുകൾ അനുവദിച്ചുകൊണ്ടുള്ള എയർഇന്ത്യ വിൽപ്പന സർക്കാരിന് ഭാവിയിൽ വൻബാധ്യതയുണ്ടാക്കാൻ സാധ്യത. വർഷങ്ങളായി കുമിഞ്ഞുകൂടിയ 60,000 കോടിയുടെ കടമാണ് എയർഇന്ത്യക്കുള്ളത്. ആകെ ബാധ്യതകളിൽ കടംമാത്രമാണ് ഇത്രയും തുക. അതിൽ 23,286.50 കോടി രൂപമാത്രമേ വാങ്ങുന്നവർക്ക് കൈമാറൂ. അതുപോലെ ബാധ്യതകളും പൂർണമായി കൈമാറുന്നില്ല. ബാക്കിവരുന്ന കടവും ബാധ്യതയും പുതുതായി രൂപവത്കരിക്കുന്ന സ്പെഷ്യൽ പർപ്പസ് വെഹിക്കിളായ എയർ ഇന്ത്യ അസറ്റ്സ് ഹോൾഡിങ് ലിമിറ്റഡ് (എ.ഐ.എ.എച്ച്.എൽ.) ആണ് വഹിക്കേണ്ടത്. വിൽപ്പന ഇടപാട് നടക്കുന്ന സമയത്തെ എയർ ഇന്ത്യയുടെ ആസ്തിക്ക് ഏതാണ്ട് തുല്യമായ ബാധ്യതകളേ കൈമാറൂവെന്ന് സർക്കാർ വ്യക്തമാക്കുന്നു. അതിനർഥം ബാക്കിവരുന്ന കടവും ബാധ്യതകളും വീട്ടുന്നത് ഫലത്തിൽ സർക്കാരിന്റെ തലയിലാകും. എയർ ഇന്ത്യയുമായി ബന്ധപ്പെട്ട് സർക്കാർ അടയ്ക്കാനുള്ള കുടിശ്ശികകൾ, വിരമിച്ച ജീവനക്കാരുമായി ബന്ധപ്പെട്ട കുടിശ്ശികകൾ എന്നിവയൊന്നും പുതിയ ഉടമസ്ഥർക്ക് കൈമാറുന്നില്ല. അതിനാൽ വിറ്റഴിച്ചാലും സർക്കാർ ഖജനാവിന് എയർ ഇന്ത്യ ഭാരമായിത്തന്നെ തുടർന്നേക്കും.
from mathrubhumi.latestnews.rssfeed https://ift.tt/2U17RkD
via IFTTT
0 അഭിപ്രായങ്ങള്‍