പോച്ചഫ്ട്രൂം (ദക്ഷിണാഫ്രിക്ക): ഇന്നിങ്സിലെ ആദ്യ പന്തിൽ ഓസ്ട്രേലിയയുടെ ഓപ്പണർ ജേക് ഫ്രേസർ റൺ ഔട്ട്. അതേ ഓവറിലെ നാലാം പന്തിൽ ക്യാപ്റ്റൻ മക്കെൻസി ഹാർവിയെയും (4) അടുത്ത പന്തിൽ ലെച്ച്ലാൻ ഹിയർണിയെയും (0) മടക്കി ഇന്ത്യയുടെ കാർത്തിക് ത്യാഗി ഓസ്ട്രേലിയയുടെ വിധിയെഴുതി. അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഓസ്ട്രേലിയയെ 74 റൺസിന് തകർത്ത് ഇന്ത്യ സെമി ഫൈനലിൽ. 24 റൺസിന് നാലുവിക്കറ്റെടുത്ത പേസ് ബൗളർ കാർത്തിക് ത്യാഗി കളിയിലെ താരമായി. സ്കോർ: ഇന്ത്യ 50 ഓവറിൽ ഒമ്പതിന് 233. ഓസ്ട്രേലിയ 43.3 ഓവറിൽ 159 റൺസിന് പുറത്ത്. വ്യാഴാഴ്ച നടക്കുന്ന ബംഗ്ലാദേശ് - ദക്ഷിണാഫ്രിക്ക മത്സരത്തിലെ വിജയികളാകും സെമിയിൽ ഇന്ത്യയുടെ എതിരാളി. നിലവിലെ ജേതാക്കളായ ഇന്ത്യ തുടർച്ചയായ മൂന്നാം വർഷമാണ് അണ്ടർ 19 ലോകകപ്പിന്റെ സെമി കളിക്കുന്നത്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയെ ഓപ്പണർ യശസ്വി ജയ്സ്വാൾ (82 പന്തിൽ 62), അഥർവ അങ്കോലേക്കർ (54 പന്തിൽ 55*) എന്നിവരാണ് 233 റൺസിലെത്തിച്ചത്. മറുപടി ബാറ്റിങ്ങിൽ നാലുവിക്കറ്റിന് 17 എന്ന നിലയിൽ തകർന്ന ഓസ്ട്രേലിയ പക്ഷേ തിരിച്ചുവന്നു. ആറാം വിക്കറ്റിൽ ഓപ്പണർ സാം ഫാനിങ്ങും (127 പന്തിൽ 75), ലിയാം സ്കോട്ടും (71 പന്തിൽ 21) ചേർന്ന് 81 റൺസടിച്ച് അവർക്ക് പ്രതീക്ഷ നൽകി. അവസാന 10 ഓവറിൽ ഓസ്ട്രേലിയക്ക് ജയിക്കാൻ 85 റൺസ് മതിയായിരുന്നു. എന്നാൽ 41-ാംഓവറിൽ ലിയാം സ്കോട്ടിനെ മടക്കി രവി ബിഷ്ണോയി ഇന്ത്യയെ തിരിച്ചുകൊണ്ടുവന്നു. പിന്നീട് തുടരെ വിക്കറ്റുകൾ വീണു. ഓപ്പണർ യശസ്വി ജയ്സ്വാളിന് ഈ ലോകകപ്പിൽ മൂന്നാം അർധസെഞ്ചുറിയാണിത്. മറ്റൊരു കളിയിൽ 29 റൺസുമായി പുറത്താകാതെനിന്നു. 16 ഓവർ പിന്നിടുമ്പോൾ മൂന്ന് വിക്കറ്റിന് 55 എന്ന നിലയിലായിരുന്നു ഇന്ത്യ. അവസാന ഓവറുകളിൽ ഇന്ത്യ കുതിച്ചു. ഏഴാമനായ അഥർവ അങ്കലേക്കർ 55 റൺസുമായി പുറത്താകാതെ നിന്നപ്പോൾ രവി ബിഷ്ണോയി 31 പന്തിൽ 30 റൺസെടുത്തു. അവസാന അഞ്ച് ഓവറിൽ ഇന്ത്യ 50 റൺസെടുത്തു. അവസാന മൂന്ന് ഓവറിൽ അടിച്ചത് 36 റൺസ്. Content Highlights:India beat Australia to enter U19 world cup semi
from mathrubhumi.latestnews.rssfeed https://ift.tt/38KvoKH
via IFTTT
0 അഭിപ്രായങ്ങള്‍