കേളകം: മുറ്റത്തെ പ്ലാവിൽ കെട്ടിവെച്ചിരുന്ന വൈദ്യുതിമീറ്ററിപ്പോൾ വീട്ടുഭിത്തിയിലുണ്ട്. കരിന്തിരികത്തിയ മണ്ണെണ്ണവിളക്കിനുപകരം ചുവരിൽ തെളിഞ്ഞുനിൽക്കുന്ന എൽ.ഇ.ഡി. വെളിച്ചം. വീട്ടിൽ വെട്ടം തെളിഞ്ഞതിന്റെ സന്തോഷത്തിൽ നിറഞ്ഞുചിരിക്കുന്ന വീട്ടമ്മ. കേളകം പാറത്തോട്ടിലെ ശകുന്തള പള്ളിക്കകോണം ആഹ്ലാദത്തിലാണ്. മൂന്നുവർഷമായി ഇരുണ്ടുകിടന്ന വീട് വെള്ളിയാഴ്ചമുതൽ പ്രകാശപൂരിതമായി. അതിന് വഴിവെച്ചതോ 'മാതൃഭൂമി' പ്രസിദ്ധീകരിച്ച വാർത്തയും. തനിച്ചു താമസിക്കുന്ന ശകുന്തളയുടെ വീട്ടിൽ മൂന്നുവർഷമായി വൈദ്യുതിയില്ലാത്തതും എന്നാൽ ബില്ലടയ്ക്കേണ്ടിവരുന്നതും 'മാതൃഭൂമി' വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ഇത് വായിച്ച് രാവിലെ ഒൻപതോടെ കേളകം കെ.എസ്.ഇ.ബി. അസി. എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി. പ്ലാവിൽ സ്ഥാപിച്ചിരുന്ന മീറ്റർ വീട്ടുഭിത്തിയിലേക്ക് മാറ്റിസ്ഥാപിച്ച് വിച്ഛേദിച്ച വൈദ്യുതിബന്ധവും പുനഃസ്ഥാപിച്ചു. സ്വിച്ചിട്ടപ്പോൾ ലൈറ്റ് തെളിഞ്ഞതോടെ ശകുന്തളയുടെ മുഖവും തെളിഞ്ഞു. ''സന്തോഷമായി, ഇനി വെട്ടംകണ്ട് കെടക്കാല്ലോ''- അവർ പറഞ്ഞു. മീറ്റർ മാറ്റിസ്ഥാപിക്കണമെങ്കിൽ തൂണ് വേണമെന്ന നിബന്ധനയാണ് വൈദ്യുതി കണക്ഷൻ നൽകാൻ തടസ്സമായിരുന്നത്. മൂന്നുവർഷം മുമ്പ് മരംവീണ് വീടിന്റെ ഭാഗം തകർന്നതോടെയാണ് മീറ്റർ മാറ്റിസ്ഥാപിക്കേണ്ടിവന്നത്. സർവീസ് വയറിന് 35 മീറ്ററിനേക്കാൾ അഞ്ചുമീറ്റർ കൂടിയതോടെ തൂണ് വേണമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. ഇതിനുള്ള ചെലവ് താങ്ങാൻ തകർച്ചയുടെ വക്കിലെത്തിയ വീട്ടിൽ തനിച്ച് താമസിക്കുന്ന ശകുന്തളയ്ക്കുമായില്ല. ഒടുവിൽ അഞ്ചുമീറ്റർ നീളം ഇളവുനൽകാൻ കെ.എസ്.ഇ.ബി. തയ്യാറായതോടെയാണ് പ്രശ്നപരിഹാരമായത്. പരാതി ലഭിക്കാത്തതിനാലാണ് പ്രശ്നം ഇതുവരെ പരിഹരിക്കാനാവാതെപോയതെന്ന് കെ.എസ്.ഇ.ബി. കേളകം അസി. എൻജിനീയർ എം.ജി. ശ്രീകുമാർ പറഞ്ഞു. Content Highlights:kseb provides electricity for shakunthala kelakom
from mathrubhumi.latestnews.rssfeed https://ift.tt/2JTP6MI
via IFTTT
0 അഭിപ്രായങ്ങള്