തിരുവനന്തപുരം: വീണ്ടും ചോദ്യംചെയ്യാൻ കൊച്ചി എൻ.ഐ.എ. ഓഫീസിലേക്കു വിളിപ്പിച്ച മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനും അതുവഴി സർക്കാരിനും തിങ്കളാഴ്ച നിർണായകം. ചോദ്യംചെയ്യലോടെ ഒന്നുകിൽ ശിവശങ്കർ സംശയനിവാരണം തീർത്ത് പുറത്തിറങ്ങും. അല്ലെങ്കിൽ, അറസ്റ്റിലാകും. അറസ്റ്റിലായാൽ കേസിന്റെ ബന്ധം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കെത്തിയെന്ന് ഉറപ്പിക്കലാവും. അത് സർക്കാരിനുണ്ടാക്കുന്ന സമ്മർദം ചെറുതാകില്ല. സ്വർണക്കടത്ത് കേസിൽ പ്രതികളായ സ്വപ്നയുമായും സരിത്തുമായുമുള്ള ബന്ധമാണ് ശിവശങ്കറിനു കുരുക്കായത്. എന്നാൽ, വ്യക്തിബന്ധം ക്രിമിനൽ കുറ്റമായി കണക്കാക്കാനാവില്ല. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെന്ന സ്വാധീനം പ്രതികൾ സ്വർണക്കടത്തിനടക്കം ഉപയോഗപ്പെടുത്തിയെന്നു ബോധ്യപ്പെട്ടാലേ ശിവശങ്കറിനെ കേസിൽ പ്രതിചേർക്കാനിടയുള്ളൂ. ശിവശങ്കർ ചെയ്ത തെറ്റ് സർക്കാരിന്റേതാകില്ലെന്ന രാഷ്ട്രീയനിലപാട് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്. തെറ്റുചെയ്തവരെ സംരക്ഷിക്കില്ലെന്ന നിലപാട് മുഖ്യമന്ത്രിയും വിശദീകരിച്ചതാണ്. കേസ് ഒരുതരത്തിലും സർക്കാരിനെ ബാധിക്കുന്നില്ലെന്ന് പ്രവർത്തനത്തിലൂടെ ബോധ്യപ്പെടുത്തുകയെന്നതാണ് സി.പി.എം. സ്വീകരിച്ച സമീപനം. ഇതുകൊണ്ടാണ് പതിവ് പത്രസമ്മേളനങ്ങൾ അവധിദിവസങ്ങളിലല്ലാതെ മുടക്കമില്ലാതെ നടത്താൻ മുഖ്യമന്ത്രി തീരുമാനിച്ചത്. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളും ജനക്ഷേമപദ്ധതികളും ജനങ്ങളിലെത്തിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. കേസ് ഏതറ്റംവരെ പോകുന്നതിലും സർക്കാരിന് എതിർപ്പില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട്, ഒരുപരിധിവരെ ജനങ്ങളിലുണ്ടാക്കിയ സംശയത്തെ ദൂരീകരിക്കാനായിട്ടുണ്ടെന്നും സി.പി.എം. കരുതുന്നു. എൽ.ഡി.എഫ്. യോഗം മാറ്റി ചൊവ്വാഴ്ച ചേരാൻ നിശ്ചയിച്ച എൽ.ഡി.എഫ്. യോഗം മാറ്റി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇതെന്നാണു വിശദീകരണം. മുതിർന്ന നേതാക്കൾ എൽ.ഡി.എഫിൽ പങ്കെടുക്കേണ്ടതുണ്ട്. നേരത്തേ ഇതേ കാരണം ചൂണ്ടിക്കാട്ടി നിയമസഭാസമ്മേളനം സർക്കാർ റദ്ദാക്കിയിരുന്നു. തിങ്കളാഴ്ച ശിവശങ്കറിനോട് കൊച്ചിയിൽ ഹാജരാകാൻ എൻ.ഐ.എ. ആവശ്യപ്പെട്ടതും കാരണമായെന്നു സൂചനയുണ്ട്. ശിവശങ്കർ അറസ്റ്റിലായാൽ എൽ.ഡി.എഫ്. യോഗത്തിലും അത് ചർച്ചയ്ക്കു വഴിവെക്കും. ഒരു മുൻകരുതൽ നടപടിയാണ് യോഗമാറ്റം എന്നും വിലയിരുത്തുന്നുണ്ട്. Content Highlight: NIA to interrogate M Sivasankar again on Monday
from mathrubhumi.latestnews.rssfeed https://ift.tt/2WQV1pJ
via IFTTT
0 അഭിപ്രായങ്ങള്